2012-02-29 19:37:01

ബെന്നി പുന്നത്തറയ്ക്ക്
പേപ്പല്‍ ബഹുമതി


29 ഫെബ്രുവരി 2012, കോഴിക്കോട്
ശാലോം മാധ്യമങ്ങളുടെ മേധാവി ബെന്നി പുന്നത്തറയ്ക്ക് ഷെവലിയര്‍ പദവി നല്കി ആദരിച്ചു. കോഴിക്കോട് പെരുവണ്ണാമൊഴിയിലെ ശാലോം സുവിശേഷപ്രഘോഷണ പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന ആധുനിക മാധ്യമങ്ങളുപയോഗിച്ചുള്ള ശാലോം പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായിട്ടാണ് ബനഡിക്ട്
16-ാമന്‍ മാര്‍പാപ്പയുടെ പേരില്‍ ദേശീയ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്‍റ് മാര്‍ ക്ലീമിസ് ബാവാ, ഫെബ്രുവരി 11-ാം തിയതി ബെന്നി പുന്നത്തറയ്ക്ക് ഷെവലിയര്‍ പദവി നല്കി ആദരിച്ചത്. ഭാരതത്തിലും പുറത്തും വിനിമയ ശൃംഖലയുള്ള ശാലോം ടെലിവിഷന്‍റേയും ശാലോം പ്രസിദ്ധീകരണങ്ങളുടേയും ഡയറക്ടറും പത്രാധിപരുമാണ്
ബെന്നി പുന്നത്തറ. അല്മായരുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് കത്തോലിക്കാ സഭ നല്കുന്ന പരമോന്നത അംഗീകാരവും ബഹുമതിയുമാണ് ഷെവലിയര്‍ പുരസ്ക്കാരം.
ജീവിതത്തില്‍ നിരാശയിലാണ്ടവര്‍ക്ക് പ്രത്യാശയും, തളര്‍ന്നുപോയവര്‍ക്ക് താങ്ങുമാണ് ബെന്നി പുന്നത്തറയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്ന ശാലോം മാധ്യമ ശൃംഖലയെന്ന് മാര്‍പാപ്പയുടെ ബഹുമതിപത്രവും ഷെവലിയര്‍ പുരസ്കാരവും സമര്‍പ്പിച്ചുകൊണ്ടു നടത്തിയ പ്രഭാഷണത്തില്‍ മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും തിരുവനന്തപുരം അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാര്‍ ക്ലീമിസ് ബാവ പ്രസ്താവിച്ചു. സിബിസിഐയുടെ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ രൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍, ബത്തേരി രൂപതാമെത്രാന്‍ ജോസഫ് മാര്‍ തോമസ്, കോഴിക്കോടു രൂപതാ അഡ്മിനിസ്ട്രേറ്റര്‍ മോണ്‍സീഞ്ഞോര്‍ വിന്‍സെന്‍റ് അറയ്ക്കല്‍, താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയൂസ് ഇഞ്ചിയാനിയ്ക്കല്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്ത് ബന്നി പുന്നത്തറയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു.








All the contents on this site are copyrighted ©.