2012-01-16 17:11:25

ഇറ്റാലിയന്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിച്ചു


16 ജനുവരി 2012, വത്തിക്കാന്‍
ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ മൊന്തി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ജനുവരി പതിനാലാം തിയതി ശനിയാഴ്ച രാവിലെ അപ്പസ്തോലിക അരമനയില്‍ വച്ച് മാര്‍പാപ്പയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച്ച നടത്തി. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, വത്തിക്കാന്‍ വിദേശ കാര്യാലയത്തിന്‍റെ ഉപകാര്യദര്‍ശി മൊണ്‍സിഞ്ഞ്യോര്‍ എത്തോരെ ബലെസ്ത്രേറോ എന്നിവരുമായും പ്രധാനമന്ത്രി മൊന്തിയും സംഘവും കൂടിക്കാഴ്ച്ച നടത്തിയെന്ന് പരിശുദ്ധ സിംഹാസനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. ഇറ്റലിയുടെ വിദേശകാര്യ മന്ത്രി ജൂലിയോ മരിയ തെര്‍സ്സി, യൂറോപ്യന്‍ വകുപ്പു മന്ത്രി എന്‍സോ മൊവേറോ, മന്ത്രിസഭയുടെ ഉപകാര്യദര്‍ശി അന്തോണിയോ കത്രിക്കാല എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇറ്റലിയുടെ ആനുകാലിക സാമൂഹ്യസാഹചര്യങ്ങളെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ മുഖ്യമായും ചര്‍ച്ച ചെയ്യപ്പെട്ടത്. ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനങ്ങളെറിച്ചും സമകാലിക ജീവിത സാഹചര്യങ്ങളില്‍ കത്തോലിക്കാ സഭ നല്‍കുന്ന സംഭാവനകളെക്കുറിച്ചും ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. ചില ലോകരാജ്യങ്ങളില്‍ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, പ്രത്യേകിച്ച് ക്രൈസ്തവന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് കൂടിക്കാഴ്ച്ചയില്‍ വിലയിരുത്തപ്പെട്ടു.








All the contents on this site are copyrighted ©.