2011-12-13 17:26:46

ആനന്ദത്തോടെ കര്‍ത്താവിനെ സ്വീകരിക്കാനൊരുങ്ങുവിന്‍ - മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം


12 ഡിസംബര്‍ 2011, വത്തിക്കാന്‍

കര്‍ത്താവിന്‍റെ പ്രത്യാഗമനത്തിലുള്ള പ്രതീക്ഷ കൈവിടാതെ അവിടുത്തെ സ്വീകരിക്കാന്‍ ഒരുങ്ങാന്‍ ആഗമനകാലം നമ്മെ ക്ഷണിക്കുന്നു. സാമ്പത്തീക മാന്ദ്യമേല്‍പ്പിച്ച ക്ഷീണം വിപണികളിലുണ്ടെങ്കിലും പരസ്യസന്ദേശങ്ങള്‍ പതിവുപോലെ നമ്മുടെ മുന്‍പില്‍ അവതരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ദീപാലങ്കാരങ്ങളുടെ ആകര്‍ഷണവലയത്തില്‍പ്പെട്ട് അശ്രദ്ധരാകാതെ ആന്തരീക നയനങ്ങളാല്‍ ക്രിസ്തുവിനെ ദര്‍ശിച്ചുകൊണ്ട് ജീവിക്കാനുള്ള ക്ഷണമാണ് ആഗമനകാലം ക്രൈസ്തവര്‍ക്കു നല്‍കുന്നത്. പ്രാര്‍ത്ഥനയില്‍ നാം ജാഗരൂകരായിരിക്കുകയാണെങ്കില്‍ അന്ധകാരമകറ്റാനായി ആഗതനാകുന്ന ലോകത്തിന്‍റെ പ്രകാശമായ കര്‍ത്താവിനെ നാം തിരിച്ചറിയും.
ആഗമനകാലത്തിലെ മൂന്നാം ഞായര്‍ ആനന്ദത്തിന്‍റെ ഞായറെന്നറിയപ്പെടുന്നു. നമ്മുടെ കാത്തിരുപ്പ് സങ്കടത്തിന്‍റേതല്ല ആനന്ദത്തിന്‍റേതാണെന്ന് ഈ ഞായറാഴ്ചയിലെ ആരാധനാക്രമം നമ്മെ അനുസ്മരിപ്പിക്കുന്നു. “നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിനെന്ന്” (ഫിലിപ്പി 4:4)
വിശുദ്ധ പൗലോസപ്പസ്തോലന്‍ രേഖപ്പെടുത്തിയിരിക്കുന്നു. വെറും സുഖാസ്വാദനത്തിന്‍റെ ഫലമല്ല യഥാര്‍ത്ഥ ആനന്ദം. ജീവിതത്തിലെ കടമകളും ഉത്തരവാദിത്വങ്ങളും മറന്നുകൊണ്ടുള്ള ആനന്ദവുമല്ലത്. തിരക്കേറിയ ജീവിതക്രമത്തിനിടയില്‍ വിശ്രമവും ഉല്ലാസവും ആവശ്യമാണെന്നതു വാസ്തവമാണ്. എന്നാല്‍ നമുക്കു ദൈവത്തോടുള്ള ബന്ധമാണ് യഥാര്‍ത്ഥ ആനന്ദത്തിന്‍റെ ഉറവിടം. സ്വജീവിതത്തില്‍ ക്രിസ്തുവിനെ കണ്ടെത്തുന്നവര്‍ ഹൃദയത്തില്‍ അനുഭവിക്കുന്ന സമാധാനവും ആനന്ദവും ഇല്ലാതാക്കാന്‍ ആര്‍ക്കും ഒന്നിനും സാധിക്കുകയില്ല, വിശുദ്ധ അഗസ്റ്റിന്‍ ഇക്കാര്യം വളരെ വ്യക്തമായി മനസിലാക്കിയിരുന്നു. സത്യവും സമാധാനവും ആനന്ദവും തേടിയലഞ്ഞ വിശുദ്ധ അഗസ്റ്റിന്‍, മാനവഹൃദയം ദൈവത്തില്‍ വിശ്രമിക്കുന്നതുവരെ അസ്വസ്തമായിരിക്കുമെന്ന് ഒടുവില്‍ തിരിച്ചറിഞ്ഞു.
സ്വന്തം പരിശ്രമത്താല്‍ നേടിയെടുക്കാവുന്ന ഒന്നല്ല യഥാര്‍ത്ഥമായ ആനന്ദം, മനസിന്‍റെ ക്ഷണികമായ അവസ്ഥയുമല്ല അത്. അതൊരു ദാനമാണ്. ക്രിസ്തുവുമായുള്ള നമ്മുടെ സമാഗമത്തില്‍ നിന്നാണ് യഥാര്‍ത്ഥ ആനന്ദം ഉത്ഭവിക്കുന്നത്. നമ്മുടെ ജീവിതത്തെ നയിക്കുന്ന പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകൊണ്ട് ജീവിതത്തില്‍ ക്രിസ്തുവിനായി ഇടമൊരുക്കുമ്പോഴാണ് യഥാര്‍ത്ഥ ആനന്ദം നമ്മില്‍ ജനിക്കുന്നത്. വിശുദ്ധ പൗലോസപ്പസ്തോലനും ഇതേ ക്ഷണമാണ് നമുക്കു നല്‍കുന്നത്. “സമാധാനത്തിന്‍റെ ദൈവം നിങ്ങളെ പൂര്‍ണ്ണമായി വിശുദ്ധീകരിക്കട്ടെ! നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂര്‍ണ്ണവുമായിരിക്കാന്‍ ഇടയാക്കട്ടെ!” (1 തെസ 5,23) നമ്മുടെ മധ്യേ ആഗതനായ ക്രിസ്തു തന്‍റെ സ്നേഹത്തിന്‍റേയും സാന്ത്വനത്തിന്‍റേയും ആനന്ദത്തിന്‍റേയും സാന്നിദ്ധ്യത്തില്‍ നമ്മെ നിരന്തരം നവീകരിക്കുമെന്ന ഉറച്ചബോധ്യം ആഗമനകാലത്തില്‍ നമ്മില്‍ ശക്തിപ്പെടട്ടെ!

ഒരുക്കത്തിന്‍റെ ഈയാത്ര രക്ഷകനായ ദൈവത്തില്‍ ആനന്ദിച്ച പരിശുദ്ധ കന്യകാമറിയത്തിന്‍റെ മധ്യസ്ഥതയില്‍ നമുക്കു സമര്‍പ്പിക്കാം. പ്രാര്‍ത്ഥനയാലും സത്പ്രവര്‍ത്തികളാലും സമ്പന്നമായ പ്രതീക്ഷയുടെ ഈ കാലത്തില്‍ പരിശുദ്ധ മറിയം നമ്മെ നയിക്കട്ടെ!

(ഡിസംബര്‍ 11ാം തിയതി ഞായറാഴ്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം)










All the contents on this site are copyrighted ©.