2011-09-17 16:35:58

മാര്‍പാപ്പയുടെ ജര്‍മന്‍ പര്യടനം സഭൈക്യശ്രമങ്ങള്‍ക്കു ശക്തിപകരുമെന്ന് കര്‍ദ്ദിനാള്‍ കോക്ക്


17 സെപ്റ്റംമ്പര്‍ 2011, വത്തിക്കാന്‍

സെപ്തംബര്‍ ഇരുപത്തിരണ്ടാം തിയതി മുതല്‍ ഇരുപത്തിയഞ്ചാം തിയതി വരെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ജര്‍മനിയിലേക്കു നടത്തുന്ന പര്യടനം സഭൈക്യശ്രമങ്ങള്‍ക്കു ശക്തിപകരുമെന്ന് കര്‍ദിനാള്‍ കുര്‍ത്ത് കോക്ക്. ജര്‍മന്‍ സന്ദര്‍ശനത്തിനിടെ ഏര്‍ഫുര്‍ട്ട് പട്ടണത്തില്‍ വച്ച് മാര്‍പാപ്പ ഇവാഞ്ചെലിക്കല്‍ സഭാംഗങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന കൂടിക്കാഴ്ച്ചയുടെ പ്രാധാന്യത്തെക്കുറിച്ചു പരാമര്‍ശിക്കുകയായിരുന്നു ക്രൈസ്തവാകൈകാര്യങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ കുര്‍ത്ത് കോക്ക്. ജര്‍മനിയിലെ നവീകരണപ്രസ്ഥാനത്തിന്‍റെ നായകനായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കത്തോലിക്കാ സന്ന്യാസവൈദീകനായിരുന്നപ്പോള്‍ താമസിച്ചിരുന്ന വിശുദ്ധ അഗസ്റ്റിന്‍റെ നാമധേയത്തിലുള്ള ആശ്രമത്തില്‍ ഇരുപത്തിമൂന്നാം തിയതി വെള്ളിയാഴ്ച മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തില്‍ നടക്കാന്‍ പോകുന്ന സഭൈക്യ സമ്മേളനവും പ്രാര്‍ത്ഥനയും സഭൈക്യചരിത്രത്തിന്‍റെ ഒരു നാഴികക്കല്ലായിത്തീരുമെന്ന പ്രതീക്ഷയും കര്‍ദിനാള്‍ പങ്കുവെച്ചു. ജര്‍മനിയിലെ സഭാ നവീകരണത്തെക്കുറിച്ചും അതിന്‍റെ അന്തരഫലങ്ങളെക്കുറിച്ചും വ്യക്തിപരമാ അനുഭവവും ആഴമാര്‍ന്ന അറിവും ജര്‍മന്‍ സ്വദേശിയായ പാപ്പയ്ക്കുണ്ടെന്നും വത്തിക്കാന്‍റെ മുഖപത്രമായ ഒസ്സേര്‍വാത്തോരെ റോമാനോയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ ജര്‍മനിയില്‍ നടക്കുന്ന സഭൈക്യസമ്മേളനത്തിന്‍റെ ഫലങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ പ്രകടമാകുമെന്നും കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടു. ക്രിസ്തുകേന്ദ്രീകൃതമായ പൂര്‍ണ്ണ സഭൈക്യമാണ് മാര്‍പാപ്പ ആഗ്രഹിക്കുന്നതെന്നും കര്‍ദിനാള്‍ കോക്ക് വ്യക്തമാക്കി. ക്രിസ്തുവിന്‍െറ അനുയായികളുടെ ദൃശ്യമായ ഐക്യത്തിനുവേണ്ടി നിരന്തരം പ്രയത്നിക്കുന്ന മാര്‍പാപ്പ 2005ല്‍ കൊളോണില്‍ വച്ചും 2006ല്‍ റാത്തിസ്ബോണയില്‍ വച്ചും ഇവാഞ്ജലിക്കല്‍ സഭാപ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നും കര്‍ദിനാള്‍ ലേഖനത്തില്‍ അനുസ്മരിച്ചു.








All the contents on this site are copyrighted ©.