2011-09-11 16:05:51

സുവിശേഷ പരിചിന്തനം -
11 സെപ്റ്റംമ്പര്‍ 2011
ലത്തീന്‍ റീത്ത്
ആണ്ടുവട്ടം 24-ാം ഞായര്‍


മത്തായി 18, 23-35
2001 സെപ്റ്റംമ്പര്‍ 11-ന് അമേരിക്കയിലുണ്ടായ അല്‍ ഖൈദാ ഭീകരാക്രമണത്തിന്‍റെ 10-ാം വാര്‍ഷികമാണല്ലോ. ദൈവത്തിന്‍റെ പേരിലാണ് മത മൗലികവാദികള്‍ നിര്‍ദ്ദോഷികളായ ആയിരങ്ങളുടെ മരണത്തിനും വന്‍ നാശനഷ്ടങ്ങള്‍ക്കും കാരണമാക്കിയ ഭീകരാക്രമണം ന്യൂയോര്‍ക്ക്, പെന്‍സില്‍വേനിയ, വാഷിംങ്ടണ്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അഴിച്ചുവിട്ടത്. ഈ ദുഃഖസ്മരണയ്ക്കു മുന്നില്‍ നാം അശ്രുപൂജയര്‍പ്പിക്കുമ്പോള്‍ ക്ഷമയിലൂടെ, ശത്രുസ്നേഹത്തിലൂടെ
ഒരു നവമാനവീകത വളര്‍ത്താന്‍ ഇന്നത്തെ സുവിശേഷചിന്തകള്‍ നമ്മെ ക്ഷണിക്കുന്നു.

പരസ്പരം ക്ഷമിക്കുന്നതിലൂടെ മാത്രമേ, നന്മയുടെ സമൂഹം വാര്‍ത്തെടുക്കാനാവൂ എന്നും, സഹോദരങ്ങളോട് ക്ഷമിച്ചാല്‍ മാത്രമേ, ദൈവത്തിന്‍റെ പരിധിയില്ലാത്ത ക്ഷമ നമുക്കു ലഭിക്കുകയുള്ളൂ എന്നും ക്രിസ്തു പഠിപ്പിക്കുന്നു. 1000 താലന്ത് കടപ്പെട്ടിരുന്ന ഭൃത്യന്‍ താണുവീണു അപേക്ഷിച്ചതുകൊണ്ട് യജമാനന്‍ ദയതോന്നി അവനു കടം ഇളവുചെയ്തു കൊടുത്തു. പക്ഷേ, ആ ഭൃത്യനാകട്ടെ തനിക്കു 100 ദാനാറ മാത്രം കടപ്പെട്ടിരുന്ന സഹഭൃത്യനെ കാരാഗൃഹത്തിലടച്ചു. രാജാവ് ഭൃത്യനോട് ചോദിച്ചു, “നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ട് നിന്‍റെ കടമെല്ലാം ഞാന്‍ ഇളവുചെയ്തു തന്നു. ഞാന്‍‍ നിന്നോടു കരുണകാണിച്ചതുപോലെ നീയും നിന്‍റെ സഹോദരനോട് കരുണ കാണിക്കേണ്ടതായിരുന്നില്ലേ?”

പാപികളെ നീതിയോടെ വിധിക്കുന്ന ദൈവത്തിന്‍റെ മുഖം പഴയനിയമം വരച്ചു കാണിക്കുമ്പോള്‍, പാപികളെ കരുണയോടെ നോക്കുന്ന ദൈവത്തെയാണ് പുതിയനിയമം എടുത്തുകാണിക്കുന്നത്. പാപിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവനാണ് ദൈവം. മനുഷ്യന്‍ ഏഴു പ്രാവശ്യം ക്ഷമിച്ചാല്‍ മതിയെന്നാണ് പഴയനിയമ കല്പന. “ഞാന്‍ എന്‍റെ സഹോദരനോട് എത്ര പ്രാവശ്യം ക്ഷമിക്കണം,” എന്ന പത്രോസിന്‍റെ ചോദ്യം സൂചിപ്പിക്കുന്നത് ഇതു തന്നെയാണ്. പക്ഷേ, “ഏഴ് എഴുപത് തവണ ക്ഷമിക്കണം” എന്ന ക്രിസ്തു നാഥന്‍റെ മറുപടിവഴി നിരന്തരമായി, അളവില്ലാതെ ക്ഷമിക്കേണ്ടതിന്‍റെ ആവശ്യകത പഠിപ്പിക്കുന്നു.

ഇസ്രായേല്‍ ജനത്തെ സംബന്ധിച്ചിടത്തോളം രാജാവ് അല്ലെങ്കില്‍ യജമാനന്‍ ദൈവത്തിന്‍റെ പ്രതിനിധിയാണ്. രാജാവിന്‍റെ പ്രവൃത്തികള്‍ ദൈവത്തിന്‍റെ പ്രവൃത്തികള്‍ തന്നെയാണ്. കര്‍ത്താവ് എന്നേയ്ക്കും രാജാവാണെന്ന് സങ്കീര്‍ത്തകന്‍ ആലപിക്കുന്നു. തങ്ങളുടെ രാജാവും ഭരണാധിപനും കര്‍ത്താവാണെന്ന് ഇസ്രായേല്‍ ജനത വിശ്വസിച്ചിരുന്നു. ഈ യഹൂദകാഴ്ചപ്പാടിലാണ് യേശു വിശാലമനസ്കനായ, സര്‍വ്വതും ക്ഷമിക്കുന്ന ഒരു രാജാവിനെ, യജമാനനെ തന്‍റെ ഉപമയില്‍ ചിത്രീകരിക്കുന്നത്.

ഉപമയില്‍ യജമാനന്‍ ഇളവുചെയ്തുകൊടുത്തത് ഏകദേശം 50,000 ദനാറയും, ഭൃത്യന്‍ തന്‍റെ സഹഭൃത്യനോട് ഇളവുചെയ്യാന്‍ മടികാണിച്ചത്
വെറും 100 ദാനാറയും ആണ്. ദനാറാ അക്കാലത്തെ ഇസ്രായേലിലം നാണ്യമാണ്. ദൈവം ക്ഷമിക്കുന്ന കടത്തിന്‍റെ വ്യാപിതിയും മനുഷ്യന്‍ ക്ഷമിക്കാന്‍ മടികാണിക്കുന്ന കടത്തിന്‍റെ ലഘുത്വവും ക്രിസ്തു ഉപമയിലൂടെ വ്യക്തമാക്കുന്നുണ്ട്.

മത്തായിയുടെ സുവിശേഷം 18-ാം അദ്ധ്യായത്തെ ബൈബിള്‍ നിരൂപകന്മാര്‍ സമൂഹത്തെപ്പറ്റിയുള്ള പ്രഭാഷണം എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്, സാമൂഹ്യ ജീവിതക്രമത്തെ ക്രിസ്തു നവീകരിക്കുകുയം പഴയതിനെ ഉടച്ചു വര്‍ക്കുകയും ചെയ്യുന്ന ഉപമയാണിത്. ദൈവരാജ്യത്തിലെ വലിയവന്‍,
എളിയവനും, എല്ലാവരുടെയും സേവകനാണെന്നും, സമൂഹത്തില്‍ ഓരോ വ്യക്തിയ്ക്കും വളരെ മൂല്യവും പ്രാധാന്യവും ഉണ്ടെന്നും, വഴിതെറ്റിയ ആടിന്‍റെ ഉപമയിലൂടെ ക്രിസ്തു പഠപ്പിക്കുന്നു. അങ്ങനെ ഭിന്നിപ്പിന്‍റെയും ശത്രുതയുടെയും നിഴല്‍വീണ സാമൂഹ്യ പശ്ചാത്തലത്തില്‍ നവവും വിപ്ലവാത്മകവുമായ പാഠങ്ങള്‍വഴി ക്രിസ്തു നന്മയുടെ വെളിച്ചം പരത്തുന്നു. കലഹത്തിന്‍റെ നിഴല്‍ വീണ സമൂഹത്തില്‍ ക്രിസ്തു ക്ഷമയുടെ പാഠം പഠിപ്പിക്കുന്നു.

കടം വീട്ടാന്‍ സാധിക്കില്ല എന്നു കരഞ്ഞപേക്ഷിച്ച ഭൃത്യനു രാജാവ് 10,000 താലന്ത് ഇളവുചെയ്തുകൊടുത്തു എന്നു പറയുമ്പോള്‍, രാജാവിന്‍റെ മഹാമനസ്കതയും സ്നേഹവും കരുണയും വ്യക്തമാവുകയാണല്ലോ. അനുതപിക്കുന്ന പാപിയില്‍ ദൈവത്തിന്‍റെ പരിധിയില്ലാത്ത ക്ഷമാദാനമാണ് ചൊരിയപ്പെടുന്നത്, എന്നു സുവിശേഷകന‍ ഓര്‍മ്മിപ്പിക്കുന്നു. അതിരുകളില്ലാത്തതും അളവുകളില്ലാത്തതുമായ ദൈവത്തിന്‍റെ സ്നേഹമാണിവിടെ യേശുനാഥന്‍ വെളിപ്പെടുത്തുന്നത്. ദൈവത്തിന്‍റെ അനന്തമായ കാരുണ്യം മനുഷ്യകുലത്തിന് ദൃശ്യമായത്, യഥാര്‍ത്ഥമായത് ക്രിസ്തുവിലൂടെയാണ്.

പാപങ്ങള്‍വഴി തന്നില്‍നിന്നകന്ന മനുഷ്യനെ സ്വന്തം പുത്രന്‍വഴി ദൈവം തന്നിലേയക്കടുപ്പിച്ചു. യേശുവിന്‍റെ രക്ഷാദൗത്യത്തിലൂടെ ദൈവം നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചു. നമ്മുടെ വലിയ കടങ്ങള്‍ ക്രിസ്തുവിന്‍റെ രക്തത്താല്‍ ഇളവുചെയ്യപ്പെട്ടു. നാം പാപത്തിന്‍റെയും മരണത്തിന്‍റെയും ബന്ധനത്തില്‍നിന്നു മോചിതരായി. പൗലോസ് ശ്ലീഹാ ഈ സത്യം റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ വളരെ വ്യക്തമായി പറയുന്നു. പുത്രന്‍റെ മരണംവഴി ദൈവവുമായി നാം രമ്യപ്പെട്ടു. നാം പാപികളായിരിക്കെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. ലോകത്തിന്‍റെ പാപങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടി ക്രിസ്തു ബലിയായി അര്‍പ്പിക്കപ്പെട്ടു, എന്നു ഹെബ്രായരുടെ ലേഖനത്തിലും വിവിരിക്കുന്നു. മനുഷ്യകുലം മുഴുവനും അനുഭവിച്ചിരുന്ന, ആദത്തിന്‍റെ അനുസരണക്കേടെന്ന പാപാത്തില്‍നിന്നാണ് യേശു നമ്മെ രക്ഷിച്ചത്. വലിയ കരുണയാണ് യേശുവിലൂടെ ദൈവം പ്രകടമാക്കിയത്. നമ്മുടെ വന്‍പാപ ഭാരം ദൈവം ക്ഷമിക്കുകയും ലഘൂകരിക്കുകയും ചെയ്യുന്നതുപോലെ, നമ്മുടെ സഹോദരരുടെ തെറ്റുകളും ക്ഷമിക്കുവാന്‍ ദൈവം നമ്മോടാവശ്യപ്പെടുന്നു. യേശുവിലൂടെ വെളിപ്പെടുത്തപ്പെട്ട വലിയ ദൈവിക രക്ഷയ്ക്ക് നാം അര്‍ഹരാകണമെങ്കില്‍ നമുക്കു ചുറ്റുമുള്ള സഹോദരങ്ങളുടെ ചെറിയ തെറ്റുകള്‍ ക്ഷമിക്കുവാനും നാം സന്നദ്ധരാവണം..

ദൈവത്തിന്‍റെ ക്ഷമ നമ്മിലേയ്ക്ക് ഒഴുകണമെങ്കില്‍ നാം പരസ്പരം ക്ഷമിക്കണം. ഇതാണ് ഈ ഉപമയിലെ മര്‍മ്മപ്രധാനമായ ആശയം. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, എന്നുള്ള പ്രാര്‍ത്ഥനയില്‍ ഇതുതന്നെ വ്യക്തമാക്കപ്പെടുന്നു,
ഞങ്ങളോടു തെറ്റുചെയ്യുന്നവരോട്, ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ,
പിതാവിന്‍റെ ക്ഷമയ്ക്കുള്ള ഏക വ്യവസ്ഥ സഹോദരങ്ങളോടുള്ള ഔദാര്യവും
ക്ഷമയുമാണ്. നിങ്ങള്‍ സഹോദരങ്ങളോട് ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നില്ലെങ്കില്‍ എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കും, എന്ന ക്രിസ്തു നാഥന്‍റെ വചനം നമുക്ക്
വലിയ താക്കീതാണ്.
ബലിയര്‍പ്പണത്തിന് അണയുന്നതിനുള്ള ഏക വ്യവസ്ഥയും സഹോദരനോട് ക്ഷമിക്കണം, എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. സഹോദരന്‍ തെറ്റുചെയ്താല്‍ അവനെ തിരുത്തേണ്ട കടമയും നമുക്കുണ്ട്. അവനെ വിധിക്കാന്‍ നമുക്ക് അവകാശമില്ല. ദൈവത്തിന്‍റെ അനന്തമായ ക്ഷമയും പരിധികളില്ലാത്ത കരുണയും നാം ജീവിതത്തില്‍ പകര്‍ത്തേണ്ടതുണ്ട്.

തന്‍റെ സഹഭൃത്യനെ മനസ്സിലാക്കാനും അവനോട് ക്ഷമിക്കുവാനും പറ്റാതെ വന്നപ്പോള്‍ യജമാനന്‍ അവസാനം ഭൃത്യനെ കഠിന ശിക്ഷയ്ക്ക് വിധിക്കുന്നു.
ഭൃത്യന്‍ രണ്ടു തെറ്റു ചെയ്തു. ഒന്ന്, വലിയ കടം വരുത്തിവച്ചു. രണ്ട്, തന്‍റെ സഹോദരനോട് ക്ഷമിച്ചില്ല. ഒന്നാമത്തേതിനേക്കാള്‍ വലിയ തിന്മ രണ്ടാമത്തേതാണ്. മനുഷ്യന്‍ പാപത്തില്‍ വീഴുക സ്വാഭാവികമാണ്, എന്നാല്‍ മനസ്സുതിരിഞ്ഞാല്‍ ദൈവം അവനെ സ്വീകരിക്കും. എന്നാല്‍ പാപിയായ സഹോദരനെ വെറിക്കുന്നത് വലിയ അപരാധമാണ്. തന്നെപ്പോലെ തന്‍റെ സഹോദരനും സഹോദരിയും ബലഹീരാണെന്ന സത്യം മറന്നുകളയരുത്. അവരെക്കാള്‍ വലിയവനാണ് താന്‍ എന്ന മനോഭാവവും അഹന്തയും അപകടകരമാണ്. ഈ അതിരുകടന്ന അഹംബോധം, അല്ലെങ്കില്‍ അഹംഭാവമാണ് ഭൃത്യന്‍റെ ശിക്ഷാ വിധിക്ക് കാരണമാകുന്നത്.
ക്ഷമ ദൈവിക പുണ്യമാണ്, അത് ധാര്‍മ്മികവുമാണ്, സ്വാഭാവികമായ നന്മയുമാണ്. അത് എളിമ ആവശ്യപ്പെടുന്നു. എല്ലാ മതങ്ങളും ആഹ്വാനംചെയ്യുന്നത് ക്ഷമയുടെയും സഹിഷ്ണുതയുടെയും സത്യങ്ങളാണ്.
ഉപമയിലെ യജമാനെപ്പോലെ, ദൈവം എല്ലാവരോടും ജീവിതത്തില്‍ കണക്കുചോദിക്കും. ദൈവത്തിന്‍റെ കരുണയിലും സ്നേഹത്തിലും അധിഷ്ഠിതമാണ് നീതിപൂര്‍വ്വകമായ വിധി നമ്മുടെമേലും ഉണ്ടാകും എന്ന സത്യവും നാം ഓര്‍ത്തിരിക്കണം.
.
പഴയ നിയമ ചരിത്രത്തില്‍, സഹോദരങ്ങളാല്‍ വേട്ടയാടപ്പെടുന്ന
ഒരു കഥാപാത്രമാണു ജോസഫ്, യാക്കോബിന്‍റെ ഏറ്റവും ഇളയമകന്‍ സ്വസഹോദരങ്ങളാല്‍ ദുഃഖമനുഭവിക്കേണ്ടിവന്നവന്‍, സ്വപ്നം കണ്ടതിന്‍റെ പേരില്‍ അവന്‍ ഒറ്റപ്പെടുന്നു. പൊട്ടക്കിണറ്റിലേയ്ക്കു വലിച്ചെറിയപ്പെടുന്നു. 20 വെള്ളിക്കാശിനു വില്ക്കപ്പെടുകയും തടവുകാരനാക്കപ്പെടുകയും ചെയ്യുന്നു. ജീവിതത്തിലെന്നും നന്മയ്ക്കുവേണ്ടി നിന്നവന്‍, എല്ലായ്പ്പോഴും പീഡിപ്പിക്കപ്പെടുകയാണ്. അവസാനം ഈജിപ്തില്‍ ചെന്നുപെട്ടു. ദൈവം അയാളെ കൈവെടിഞ്ഞില്ല. തന്‍റെ പ്രതാപകാലങ്ങളില്‍ ഈ മനുഷ്യന്‍ ഉപാധികളൊന്നുമില്ലാതെ തന്‍റെ സഹോദരങ്ങളോടു പൊറുത്തു. ജോസഫ് ഈജിപ്തിലെ ഗവര്‍ണ്ണരായിരിക്കെ, സഹായം തേടിയെത്തിയ സഹോദരങ്ങളോട് മാന്യമായി പെരുമാറുകയും ക്ഷമിക്കുകയും ചെയ്തു. തന്‍റെ സഹോദരങ്ങളെ സഹായിക്കാന്‍ ദൈവം തന്നെ മുന്‍കൂട്ടി ഈജിപ്തിലേയ്ക്ക് അയച്ചതാണെന്നാണ് ആ മഹാമനസ്ക്കന്‍ വ്യാഖ്യാനിച്ചത്. മാത്രമല്ല, തനിക്കൊരു കുഞ്ഞു പിറന്നപ്പോള്‍ ആയാള്‍ ഇങ്ങനെ പേരിട്ടു. മനാസ്സേ - നീ മറക്കണം..

ദൈവത്തിന്‍റെ നന്മകള്‍ നിരവധിയാണ്, എണ്ണിയാല്‍ തീരാത്തതാണ്.
ആ ദൈവവീക നന്മയോട് പ്രതികരിക്കേണ്ടത് നമ്മുടെ സഹോദരങ്ങളോട് ക്ഷിമിച്ചുകൊണ്ടും ദൈവസ്നേഹം പങ്കുവച്ചുകൊണ്ടുമാണ്.








All the contents on this site are copyrighted ©.