2011-04-06 18:46:29

ഷബാസ് ഭട്ടി
വിശ്വാസത്തിന്‍റെ രക്തസാക്ഷി


6 ഏപ്രില്‍ 2011
കൊലചെയ്യപ്പെട്ട പാക്കിസ്ഥാനി ന്യൂനപക്ഷകാര്യ മന്ത്രി, ഷബാസ് ഭട്ടി ‘വിശ്വാസത്തിന്‍റെ രക്തസാക്ഷി’യെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി,
ഫ്രാങ്കോ ഫ്രത്തീനി റോമില്‍ പ്രസ്താവിച്ചു. അന്തര്‍ദേശിയതലത്തില്‍ ഉപവിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന റോമിലെ സാന്‍ എജീഡിയോ സമൂഹം ഏപ്രില്‍ 5-ാം തിയതി ചൊവ്വാഴ്ച റോമില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് മന്ത്രി ഫ്രത്തീനി ഇപ്രകാരം പ്രസ്താവിച്ചത്.
ഷബാസ് ഭട്ടിയെ ‘മതസ്വാതന്ത്ര്യത്തിന്‍റെ മദ്ധ്യസ്ഥനും രക്തസാക്ഷിയു’മായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി സമ്മേളനത്തോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. പക്കിസ്ഥാനിലെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരുടെ സമുദ്ധാരണത്തിനും, സ്ത്രീ വിദ്യാഭ്യാസം നടപ്പാക്കുന്നതിനും, മനുഷ്യാന്തസ്സും സ്വാതന്ത്ര്യവും മാനിക്കപ്പെടുന്നതിനും, മതാന്തരസംവാദം വളര്‍ത്തുന്നതിനും, രാജ്യത്ത് കെടുതികളില്‍പ്പെട്ടവര്‍ക്ക് ദുരിതാശ്വസം എത്തിച്ചുകൊടുക്കുന്നതിനും അന്തരിച്ച ഭട്ടി അശ്രാന്തം പരിശ്രമിച്ചിട്ടുണ്ടെന്ന് സമ്മേളനം വിലയിരുത്തി. സാന്‍ എജീഡിയോ സമൂഹത്തിന്‍റെ ആഗോളവ്യാപകമായ ഉപവി പ്രവര്‍ത്തനങ്ങളുടെ സജീവ സഹകാരിയായിരുന്നു അന്തരിച്ച ഷബാസ് ഭട്ടി.
ഷബാസ് ഭട്ടിയുടെ സഹോദരനും പാക്കിസ്ഥാനിലെ മത-ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ ഉപദേശകനുമായ പോള്‍ ഭട്ടി, ലാഹോറിലെ വലിയ മുസ്ലിം പള്ളിയുടെ ഇമാം, അബ്ദുള്‍‍ കബീര്‍, ഫൈസലാബാദ് രൂപതാദ്ധ്യക്ഷനും പാക്കിസ്ഥനിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ ബിഷപ്പ് ജോസഫ് കൂട്സ്, സാന്‍ എജീഡിയോ സമൂഹത്തിന്‍റെ തലവന്‍ അന്ത്രയാ റിക്കാര്‍ദി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
വിവാദമായ മതനിന്ദാനിയമായ ഷരാത്തില്‍ ഭേദഗതികള്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന്‍റെ ശബ്ദം പാര്‍ലിമെന്‍റില്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് മാര്‍ച്ച് 2-ാം തിയതി തന്‍റെ വസതിയില്‍നിന്നും ഓഫീസിലേയ്ക്ക് കാറില്‍ സഞ്ചരിക്കവേ ഭട്ടി തീവ്രവാദികളുടെ വെടിയേറ്റ് മരണമടഞ്ഞത്.







All the contents on this site are copyrighted ©.