02 ജൂണ്‍ 2010 അക്രമങ്ങള്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ലെന്നും അവ ദാരുണമായ പ്രത്യാഘാതങ്ങളിലേയ്ക്ക്
നയിക്കുന്നുമെന്നും ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഗാസായിലുണ്ടായ കപ്പലാക്രണത്തെ അപലപിച്ചുകൊണ്ടു
പ്രസ്താവിച്ചു. വത്തിക്കാനില്‍ ബുധനാഴ്ച രാവിലെ പതിവുള്ള തന്‍റെ പൊതുകൂടിക്കാഴ്ചാ
പ്രഭാഷണത്തില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ച ജനങ്ങളോടു സംസാരിക്കുകയായിരുന്ന
മാര്‍പാപ്പ. മെയ് 31-ാം തിയതി തിങ്കളാഴ്ച രാവിലെയാണ് ഇസ്രായേല്‍ സൈന്യം ഗാസാ കടലിടുക്കില്‍വച്ച്
പലസ്തീനായിലേയ്ക്ക് മരുന്നും, ഭക്ഷണവും നിര്‍മ്മാണ വസ്തുക്കളും മറ്റു സഹായ സാമഗ്രികളുമായി
പോകുകയായിരുന്ന തര്‍ക്കിയുടെ കപ്പല്‍വ്യൂഹത്തിനുനേരെ ആക്രമണം നടത്തിയത്. പത്തുപേരുടെ
മരണത്തിനിടയാക്കുകയും അനേകരെ മുറിപ്പെടുത്തുകുയം ചെയ്ത ക്രൂരമായ ആക്രമണത്തെ മാര്‍പാപ്പ
തന്‍റെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ സമാപനത്തിലാണ് അപലപിച്ചത്. പ്രാദേശിക തലത്തിലും
അന്തര്‍ദേശീയതലത്തിലും രാഷ്ട്രീയ ഉത്തരവാദിത്തമുള്ളവര്‍ എത്രയും വേഗം ഇടപെട്ട്, സംവാദത്തിന്‍റെ
വഴികളില്‍ പ്രശ്ന-പരിഹാരം കണ്ടെത്തണമെന്നും, അവിടത്തെ ജനങ്ങള്‍ക്ക് സൗഹൃദത്തിന്‍റെയും
സമാനാനത്തിന്‍റെയും അന്തരീക്ഷം പുനഃര്‍സ്ഥാപിക്കാന്‍ സഹായിക്കണമെന്നും മാര്‍പാപ്പാ തന്‍റെ
അഭ്യര്‍ത്ഥനയില്‍ പറഞ്ഞു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് തന്‍റെ അനുശോചവും പ്രാര്‍ത്ഥനയും
നേര്‍ന്ന മാര്‍പാപ്പ, മുറിപ്പെട്ടവര്‍ക്കും വേദനയനുഭിവിക്കുന്നവര്‍ക്കും തന്‍റെ സമാശ്വാസത്തിന്‍റെ
സന്ദേശവും നല്കി.