(07/02/2010 വത്തിക്കാന്‍) സര്‍വ്വോപരി,കൂടുതല്‍ ബലഹീനരും നിസ്സഹായരുമായവര്‍ക്കാഘാത മേല്പിച്ചു
കൊണ്ട് ജീവനെ മുറിപ്പെടുത്തുകയും ദ്രോഹിക്കുകയും ചെയ്യുന്ന ശക്തമായ സാമൂഹ്യാസമത്വത്തിനും
ദാരിദ്ര്യത്തിനും ജന്മമേകുന്ന സംവിധാനങ്ങള്‍, നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍,
കൂടുതല്‍ നാടകീയ സ്വഭാവം കൈവരിക്കുന്നുവെന്ന് മാര്‍പാപ്പാ. ഫെബ്രുവരി 7 ന് ഞായറാഴ്ച വത്തിക്കാനില്‍,
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ സമ്മേളിച്ചിരുന്ന വിശ്വസികളുമൊത്ത്
മദ്ധ്യാഹ്ന പ്രാര്‍ത്ഥന ചൊല്ലിയ ബനഡിക്ട് പതിനാറാമന്‍ പാപ്പാ, തദ്ദനന്തരം, ഇറ്റലിയിലെ
സഭ അന്ന് ജീവനുവേണ്ടിയുള്ള ദിനം ആചരിക്കുന്നതനുസ്മരിക്കുകയായിരുന്നു. ഇന്നത്തെ അവസ്ഥ,
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുതകുന്ന സമഗ്രമായൊരു മാനവപുരോഗതിയെ പരിപോഷിപ്പിക്കാന്‍
ആഹ്വാനം ചെയ്യുന്നുവെന്നും, സര്‍വ്വോപരി, അത് മനുഷ്യന്‍റെ ഭാഗധേയം അവന്‍റെ ക്ഷേമമല്ല
പ്രത്യുത ദൈവമാണെന്നും, മാനവാസ്തിത്വം അതിന്‍റെ എല്ലാ ഘട്ടങ്ങളിലും സംരക്ഷിക്കപ്പെടുകയും
പരിപോഷിപ്പിക്കപ്പെടുകയും ചെയ്യണമെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
വാസ്തവത്തില്‍, ആരും സ്വജീവന്‍റെ നാഥനല്ലെന്നും, ജീവന്‍ ഗര്‍ഭം ധരിക്കപ്പെടുന്ന നിമിഷം
മുതല്‍ അതിന്‍റെ സ്വാഭാവിക അന്ത്യം വരെ അതിനെ കാത്തുപരിപാലിക്കാനും ആദരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും
പാപ്പാ ഉദ്ബോധിപ്പിച്ചു.