2008-09-09 08:21:40

കര്‍ദ്ദിനാള്‍ അന്തോണിയോ ഇന്നോചെന്തിയുടെ സഭാസേവനം അതുല്യമെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍


നിര്യാതനായ കര്‍ദ്ദിനാള്‍ അന്തോണിയോ ഇന്നോചെന്തിയുടെ സഭാസേവനം അതുല്യം. അദ്ദേഹത്തിന്‍െറ പൗരോഹിത്യതീക്ഷണതയുടെ സാക്ഷൃവും സുവിശേഷത്തോടുള്ള വിശ്വസ്തയും അഭിന്ദനീയം. ശനിയാഴ്ച നിര്യാതനായ കര്‍ദ്ദിനാളിന്‍െറ മരണത്തിലെ തന്‍െറ അനുശോചനം അറിയിച്ചുകൊണ്ട് അദ്ദേഹത്തിന്‍െറ സഹോദരി മരിയ അന്തോണിയേത്താ ബജാനിക്ക് അയച്ച സന്ദേശത്തിലാണ് പാപ്പായുടെ ആ പ്രശംസ കാണുന്നത്. മരിക്കുമ്പോള്‍ കര്‍ദ്ദിനാളിന് 93 വയസ്സായിരുന്നു പ്രായം. വൈദികര്‍ക്കായുള്ള വത്തിക്കാന്‍സംഘ പ്രീഫെക്ട്, സഭയുടെ സാംസ്കാരികപൈതൃകത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ പ്രസിഡന്‍റ്, എക്ളേസിയാ ദെയ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് എന്നീ നിലകളില്‍ കര്‍ദ്ദിനാള്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇറ്റലിയിലെ പോപ്പിയില്‍ 1915 ആഗസ്റ്റ് ഇരുപത്തിമൂന്നാം തീയതി ജനിച്ച അദ്ദേഹം 1938 ജൂലൈ പതിനേഴാം തീയതി വൈദികപട്ടം സ്വീകരിച്ചു. പരാഗ്വേ സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ അപ്പസ്തോലിക് നൂണ്‍ഷ്യോ ആയി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ 1985ല്‍ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി. കര്‍ദ്ദിനാള്‍ അന്തോണിയോ ഇന്നോച്ചെന്തിയുടെ മരണത്തോടെ കര്‍ദ്ദിനാള്‍സംഘത്തിലെ അംഗങ്ങളുടെ സംഖ്യ 193 ആയി താഴ്ന്നു. അവരില്‍ 77പേര്‍ 80 വയസ്സു കഴിഞ്ഞവരായതിനാല്‍ അവര്‍ക്ക് പാപ്പായുടെ തെരഞ്ഞടുപ്പില്‍ വോട്ടവകാശമില്ല.







All the contents on this site are copyrighted ©.