2018-06-21 09:43:00

ജനീവയിലേയ്ക്കുള്ള ഏകദിന സഭൈക്യതീര്‍ത്ഥാടനം


ജൂണ്‍ 21, വ്യാഴം
പാപ്പാ ഫ്രാന്‍സിസിന്‍റെ സഭൈക്യതീര്‍ത്ഥാടനത്തിന് വ്യാഴാഴ്ച രാവിലെ തുടക്കമായി. പ്രാദേശിക സമയം രാവിലെ 7.50-ന് വത്തിക്കാനിലെ പേപ്പല്‍ വസതിയില്‍നിന്നും കാറില്‍ പാപ്പാ പുറപ്പെട്ടു. 29 കി.മി. അകലെ റോമിലെ ഫുമിച്ചീനോ രാജ്യാന്തരവിമാനത്താവളത്തില്‍നിന്നും 8.35-ന് ‘അലിത്താലിയ എ321’ വിമാനത്തില്‍ പറന്നുയര്‍ന്നു. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബേര്‍ക്ക് രാവിലെ റോമിലിറക്കിയ പ്രസ്താവനയിലൂടെ പാപ്പാ ഫ്രാന്‍സിസിന്‍റെ യാത്രാവിവരം അറിയിച്ചു.
 
സ്വിറ്റ്സര്‍ലണ്ടിലെ ജനീവ നഗരത്തിലാണ് ഇത്തവണ പാപ്പായുടെ പ്രേഷിതയാത്രയിലെ എല്ലാ പരിപാടികളും. ജൂണ്‍ 21 വ്യാഴം - ദിവസത്തിന്‍റെ ആദ്യപകുതിയും വൈകുന്നേരം 3.30-വരെയും ആഗോള സഭൈക്യകൂട്ടായ്മയുടെ (WCC – World Council of Churches) പ്രാര്‍ത്ഥനായോഗത്തിലും സമ്മേളനത്തിലും പങ്കെടുത്ത് പ്രഭാഷണങ്ങള്‍ നടത്തും. കൂടാതെ ജനീവ നഗരപ്രാന്തത്തിലുള്ള
WCC-യുടെ ബൊസ്സെ ദൈവശാസ്ത്ര വിദ്യാപീഠവും പാപ്പാ സന്ദര്‍ശിച്ച് അന്തേവാസികളും വിദ്യാര്‍ത്ഥികളുമായി നേര്‍ക്കാഴ്ച നടത്തും.

വൈകുന്നേരം 5.30-ന് ജനീവ നഗരമദ്ധ്യത്തിലെ പൊലെക്സ്പോ (PolExpo) രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ജനങ്ങള്‍ക്കൊപ്പം പാപ്പാ സമൂഹബലിയര്‍പ്പിക്കുകയും വചനസന്ദേശം നല്കുകയും ചെയ്യും. രാത്രി 8 മണിക്ക് ജനീവ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും പാപ്പാ വത്തിക്കാനിലേയ്ക്ക് മടങ്ങും.








All the contents on this site are copyrighted ©.