യേശുവുമായുള്ള സൗഹൃദം ജീവിക്കുകയാണ് ക്രൈസ്തവരുടെ വിളി എന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.
വത്തിക്കാനില്‍, തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലുള്ള കപ്പേളയില്‍ തിങ്കളാഴ്ച(14/05/18) രാവിലെ അര്‍പ്പിച്ച വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ
കര്‍ത്താവിന്‍റെ സുഹൃത്തുക്കളായി ജീവിക്കുകയെന്നത് ഒരു ദാനമാണെന്നും അത് സകല ക്രൈസ്തവര്‍ക്കും ലഭിച്ചരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
യേശുവിന്‍റെ ഹൃദയത്തിലേക്ക്, അവിടത്തെ സൗഹൃദത്തിലേക്കുള്ള തുറവും പ്രവേശനവും അടങ്ങിയതാണ് ഈ ദാനമെന്ന് പാപ്പാ വിശദീകരിച്ചു.
തന്നെ ഒറ്റുകൊടുക്കുന്നവര്‍ക്കു പോലും യേശു ഈ സൗഹൃദം നിഷേധിക്കുന്നില്ലയെന്നും അവിടന്ന് വിശ്വസ്തനാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
നമ്മുടെ പാപങ്ങളാലും ചാപല്യങ്ങളാലും നാം യേശുവിന്‍റെ സൗഹൃദത്തില്‍ നിന്ന് പലതവണ അകന്നിട്ടുണ്ടെങ്കിലും അവിടന്നാകട്ടെ ഈ സൗഹൃദത്തില്‍ വിശ്വസ്തനായി നിലകൊള്ളുന്നവെന്നും പാപ്പാ പറഞ്ഞു.
തന്നെ ഒറ്റുകൊടുക്കാന്‍ പോകുന്ന യൂദാസിനോട് “പുറത്തു പോകൂ” എന്നല്ല യേശു പറയുന്നത്, പ്രത്യുത, അവിടന്ന് അവനെ സ്നേഹിതാ എന്ന് വിളിക്കുകയാണ് ചെയ്യുന്നതെന്ന് പാപ്പാ അനുസ്മരിച്ചു.
യേശുവില്‍ നിന്ന് അകലുന്നതാണ് ആത്മീയ വിശ്വാസത്യാഗമെന്നും ഇവിടെ സംഭവിക്കുന്നത് സുഹൃത്ത് ശത്രുവായിത്തീരുകയൊ നിസ്സംഗത കാട്ടുകയൊ ഒറ്റുകാരനാകുകയൊ ആണ് ചെയ്യുന്നതെന്നും പാപ്പാ വിശദീകരിച്ചു.
All the contents on this site are copyrighted ©. |