2018-04-11 18:40:00

ദൈവസ്നേഹത്തിന്‍റെ മേരിയന്‍ തീര്‍ത്ഥാടനകേന്ദ്ര സന്ദര്‍ശനം


2018 മെയ് 1-Ɔο തിയതി ചൊവ്വാഴ്ചയാണ്
“ദൈവസ്നേഹത്തിന്‍റെ അമ്മ”യെന്ന അപരനാമത്താല്‍ വിഖ്യാതയായ പരിശുദ്ധ കന്യകാനാഥയുടെ റോമിലെ തീര്‍ത്ഥാടനകേന്ദ്രം, “ദിവീനോ അമോരേ”  പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്.

റോമ നഗരപ്രാന്തത്തിലെ ആത്മീയകേന്ദ്രം
വത്തിക്കാനില്‍നിന്നും 31 കി.മി. റോമിന്‍റെ വടക്കുഭാഗത്ത് പ്രാന്തത്തില്‍ സ്ഥിതിചെയ്യുന്ന തീര്‍ത്ഥാടനകേന്ദ്രത്തില്‍ റോഡുമാര്‍ഗ്ഗം പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് പാപ്പാ ഫ്രാന്‍സിസ് എത്തിച്ചേരും. മെയ്മാസ വണക്കത്തിന്‍റെ ആരംഭദിനത്തില്‍ വിശ്വാസികള്‍ക്കൊപ്പം ജപമാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന പാപ്പാ സന്ദേശം നല്കും. ആദ്യമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് ഈ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്നത്. ഇതിനുമുന്‍പ് മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ 2006-ലും വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ 1999-ലും ഈ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ട്.

Divino Amore – ദൈവസ്നേഹത്തിന്‍റെ തീര്‍ത്ഥത്തിരുനട
റോമാനഗരത്തിന്‍റെ വടക്കുഭാഗത്താണ് അതിമനോഹരമായ “ദിവീനോ അമോരെ” തീര്‍ത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നത്. 17-Ɔο നൂറ്റാണ്ടിന്‍റെ മദ്ധ്യഘട്ടത്തില്‍ സ്ഥലത്തെ ആട്ടിടയന്മാര്‍ക്ക് കന്യകാനാഥ പ്രത്യക്ഷപ്പെട്ടതാണ് തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ വളര്‍ച്ചയ്ക്കു പിന്നിലെ ചരിത്രസംഭവം. തകര്‍ന്നടിഞ്ഞ സവീലി-ഒര്‍സീനി പ്രഭുകുടുംബത്തിന്‍റെ കൊട്ടാരഭിത്തിയിലെ സ്വര്‍ഗ്ഗരാജ്ഞിയായ പരിശുദ്ധകന്യകാനാഥയുടെ ചുവര്‍ചിത്രമാണ് പിന്നീട് “ദിവീനൊ അമോരെ,” ദൈവസ്നേഹത്തിന്‍റെ അമ്മയെന്ന മേരിയന്‍ വണക്കത്തിന് ആധാരമായത്.  കന്യകാനാഥയുടെ ദര്‍ശനസ്ഥാനത്ത് ആദ്യകാലഘട്ടത്തില്‍തന്നെ റോമാരൂപത 1745-ല്‍ ദേവാലയം നിര്‍മ്മിക്കുകയും അവിടെ വന്നെത്തിയ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ആത്മീയസഹായങ്ങള്‍ ചെയ്തുപോരുകയും ചെയ്തിരുന്നു.

പഴമയെ ആദരിക്കുന്ന പുതുമ
നൂറ്റാണ്ടുകള്‍ക്കുശേഷം ആധുനികകാലത്താണ് വത്തിക്കാന്‍റെയും റോമാരൂപതയുടെയും താല്പര്യത്തില്‍ തീര്‍ത്ഥാടകേന്ദ്രം ആധുനികവത്ക്കരിക്കുകയും, കാലികമായ സൗകര്യങ്ങളോടും വാസ്തുഭംഗിയോടുംകൂടിയുള്ള ദേവാലയം, ധ്യാനകേന്ദ്രം, മേരിയന്‍ പഠനകേന്ദ്രം, തീര്‍ത്ഥാടകര്‍ക്കുള്ള താമസസൗകര്യങ്ങള്‍ എന്നിവ പണികഴിപ്പിച്ചത്. 1999-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ഇന്നു കാണുന്ന സൗകര്യപ്രദമായ തീര്‍ത്ഥാടനകേന്ദ്രം ആശീര്‍വ്വദിച്ചത്. അതോടൊപ്പം ദൈവസ്നേഹത്തിന്‍റെ അമ്മയുടെ നാമത്തിലുള്ള 17-Ɔο നൂറ്റാണ്ടിലെ പുരാതനദേവാലയം ഇന്നും ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. ഉണ്ണിയെ കൈയ്യിലേന്തി സിംഹാസനത്തില്‍ ഉപവിഷ്ടയായ കന്യകാനാഥയുടെ ശരസ്സിനുമുകളില്‍ ദൈവാരൂപി പ്രാവിന്‍റെ രൂപത്തില്‍ പറന്നിറങ്ങുന്ന ചുവര്‍ചിത്രം ഇന്നും “ദിവീനോ അമോരെ”യിലെ ശ്രദ്ധാകേന്ദ്രവും പ്രാര്‍ത്ഥനാസ്ഥാനവുമാണ്. പുതുക്കിപ്പണിത തീര്‍ത്ഥാടനകേന്ദ്രത്തിലെ ദിവകാരുണ്യത്തിന്‍റെ കപ്പേളയും അതിനോടു ചേര്‍ന്ന് എപ്പോഴും തുറന്നിരിക്കുന്ന പാപസങ്കീര്‍ത്തനത്തിനുള്ള സൗകര്യങ്ങളും ദിവീനോ അമോരെ തീര്‍ത്ഥത്തിരുനടയെ സകലര്‍ക്കും ആകര്‍ഷണീയമായ ആത്മീയസ്ഥാനമാക്കുന്നു. ഇറ്റലിയില്‍നിന്നു മാത്രമല്ല, ലോകത്തിന്‍റെ ഇതരഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന അത്യപൂര്‍വ്വമായ മേരിയന്‍ തീര്‍ത്ഥാടനകേന്ദ്രമാണ് “ദിവീനോ അമോരെ”! യേശുവിന്‍റെ അമ്മയെ “ദൈവസ്നേഹത്തിന്‍റെ അമ്മ”യെന്നുള്ള വിശേഷണത്തില്‍ അറിയപ്പെടുന്ന ഏകതീര്‍ത്ഥാടനകേന്ദ്രവും ഇതുതന്നെ!

വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബേര്‍ക് ഏപ്രില്‍ 10-Ɔο തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെയാണ് “ദിവീനോ അമോരെ” തീര്‍ത്ഥാടകേന്ദ്രത്തിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശന വിവരം പരസ്യപ്പെടുത്തിയത്.








All the contents on this site are copyrighted ©.