2018-03-27 09:16:00

പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങള്‍ക്കൊപ്പം മൂന്നരമണിക്കൂര്‍!


മുന്നോക്ക സിനഡിനെക്കുറിച്ച് മെത്രാന്മാരുടെ സിനഡിനുള്ള കമ്മിഷന്‍റെ ജനറല്‍ സെക്രട്ടറി,
കര്‍ദ്ദിനാള്‍ ലൊറെന്‍സോ ബാള്‍ദിസേരി
:

പാപ്പാ ഫ്രാന്‍സിസ് മുന്നോക്ക-സിനഡിലെ യുവജനങ്ങള്‍ക്കൊപ്പം മൂന്നു മണിക്കൂറിലധികം ചെലവഴിച്ചെന്ന് സിനഡുസമ്മേളനത്തിന്‍റെ ജനറല്‍ സെക്രട്ടറി, കര്‍ദ്ദിനാള്‍ ലൊറരെന്‍സോ ബാള്‍ദിസേരി അറിയിച്ചു. മുന്നോക്ക സിനഡിനെത്തിയ യുവജനങ്ങള്‍ മാര്‍ച്ച് 24-Ɔο തിയതി ശനിയാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ നടത്തിയ  വാര്‍ത്താസമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ ബാള്‍ദിസേരി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരാഴ്ച നീണ്ടുനിന്ന യുവജനസംഗമത്തിന്‍റെ ആദ്യദിനത്തില്‍ ആമുഖപ്രഭാഷണത്തിയ പാപ്പാ അവരോടു സംവദിച്ചും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുമാണ് മാര്‍ച്ച് 19-Ɔο തിയതി തിങ്കളാഴ്ച രാവിലെ മൂന്നര മണിക്കൂര്‍ സമയം ലോകത്തിന്‍റ നാനാഭാഗത്തുനിന്നുമെത്തിയ 300-ല്‍പ്പരം യുവജനങ്ങള്‍ക്കൊപ്പം ചെലവഴിച്ചത്. റോമിലെ സംഗമത്തില്‍ പങ്കെടുത്ത 300 പ്രതിനിധികളെക്കൂടാതെ 15,200-ല്‍ അധികം യുവജനങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി pre-synodal സമ്മേളനത്തില്‍ ഇന്‍റെര്‍നെറ്റുവഴി പ്രതികരിച്ചും ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരംപറഞ്ഞും പങ്കെടുത്തതായി കര്‍ദ്ദിനാള്‍ ബാള്‍ദിസേരി അറിയിച്ചു.

2018 ഓക്ടോബറില്‍ സമ്മേളിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ പ്രവര്‍ത്തനരേഖ (Instrumentum Laboris) തയ്യാറാക്കുന്നതിന് യുവജനങ്ങളുടെ ഈ മുന്നോക്ക സിനഡിന്‍റെ പഠനങ്ങളും പങ്കുവയ്ക്കലും സഹായകമായെന്ന് കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി സാക്ഷ്യപ്പെടുത്തി. കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരിക്കൊപ്പം മുന്നോക്ക സിനഡിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ മൂന്നു യുവജനപ്രതിനിധികള്‍ പങ്കെടുത്തതില്‍ ഇന്ത്യയുടെ ദേശീയ കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്, പേര്‍സിവാള്‍ ഹോള്‍ട് സജീവമായി പങ്കെടുത്ത് അഭിപ്രായ പ്രകടനം നടത്തി.

2018 ഒക്ടോബര്‍ 3-മുതല്‍ 28-വരെ തിയതികളില്‍ വത്തിക്കാനില്‍ സംഗമിക്കാന്‍ പോകുന്ന മെത്രാന്മാരുടെ 15-Ɔമത് സിനഡുസമ്മേളനത്തിന് ഒരുക്കമായിട്ടാണ് യുവജനങ്ങളുടെ മുന്നോക്ക സമ്മേളനം റോമില്‍ നടന്നത്. സാധാരണഗതിയില്‍ ഉറക്കെ പാട്ടുപാടിയും സംസാരിച്ചും ചരിച്ചുകളിച്ചും നടക്കുന്ന യുവജനങ്ങള്‍ നമുക്കൊരുമിച്ചു സംവദിക്കാം We talk together! എന്നു ശീര്‍ഷകംചെയ്തിരുന്ന മുന്നോക്ക സിനഡില്‍ ഭാഷാ അടിസ്ഥാനത്തിലും ഭൂഖണ്ഡാ‍ടിസ്ഥാനത്തിലുമുള്ള നീണ്ട ചര്‍ച്ചകളിലും തീരുമാനങ്ങളുടെ രൂപീകരണത്തിലും ഗൗരവപൂര്‍വ്വം നീണ്ടയാമങ്ങള്‍ ചെലവഴിക്കുന്നത് ആശ്ചര്യാവഹമായിരുന്നെന്നും, നവസാങ്കേതികതയുടെ സഹായത്തോടെ അത് അതിവേഗം ക്രോഡീകരിക്കാനും ഇന്നത്തെ യുവാക്കള്‍ക്കുള്ള കഴിവ് അംഗീകരിക്കേണ്ടതാണെന്ന് കര്‍ദ്ദിനാള്‍ ബാള്‍ദിസേരി അഭിപ്രായപ്പെട്ടു.

പ്രവര്‍ത്തനരേഖയുടെ കരഡുരൂപം ഒരാമുഖത്തോടെ തുടങ്ങിയിട്ട് ആദ്യഅദ്ധ്യായത്തില്‍ ഇന്നത്തെ യുവതയുടെ വെല്ലുവിളികളും അവസരങ്ങളും വിവരിച്ചു. രണ്ടാമതായി വിശ്വാസവും ദൈവവിളിയും... അവയുടെ തിരഞ്ഞെടുപ്പും യുവജനങ്ങള്‍ക്കുവേണ്ട രൂപീകരണവും, തുടര്‍ന്ന് മൂന്നാമതായി സഭയുടെ മതബോധനം, യുവജനങ്ങളുടെ രൂപീകരണവും അജപാലന പ്രവര്‍ത്തനങ്ങളും.... ഇത്രയുമാണ് യുവജനങ്ങള്‍ ഒരുക്കയിരിക്കുന്ന നീണ്ട പ്രവര്‍ത്തനരേഖയുടെ ഘടനയെന്ന് കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി ചൂണ്ടിക്കാട്ടി.

പക്വമാര്‍ന്ന സഭയ്ക്ക്  (Adult church) എതിരല്ല വളരുന്ന തലമുറയുടെ സഭ (Young Church) എന്ന ആശയം അജപാലകര്‍ക്കുവേണ്ടി പ്രവര്‍ത്തനരേഖയുടെ കരടുരൂപത്തില്‍ യുവജനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതിനെ അവര്‍ സഭാസമൂഹത്തിലെ പുളിമാവെന്നും (Leaven inside the Church), അത് സഭയുടെ സുവിശേഷരൂപമായും കാണണമെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്.

അജപാലകരില്‍നിന്നും സഭാനേതൃത്വത്തില്‍നിന്നും സുതാര്യതയും സത്യസന്ധതയും പ്രതീക്ഷിക്കുന്നെന്നും, മാനുഷിക ബലഹീനതകള്‍ക്കുമപ്പുറം അതില്‍നിന്നും ഉയിര്‍ത്തെഴുന്നേല്ക്കാനും കുറവുകള്‍ തിരുത്താനുമുള്ള തുറവ് തങ്ങള്‍ക്കു പ്രചോദനമാണെന്നും, അങ്ങനെയുള്ള അജപാലകര്‍ എന്നും യുവജനങ്ങള്‍ക്കു മാതൃകയും അവരുടെ സുഹൃത്തുമായിരിക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നതായി കര്‍ദ്ദിനാള്‍ ബാള്‍ദിസേരി വാര്‍ത്താസമ്മേളനത്തില്‍ യുവജനങ്ങളുടെ പ്രതീക്ഷകളെ വിശദീകരിച്ചു പറഞ്ഞു.

ചിത്രം - മുന്നോക്ക സിനഡിന് ആതിഥ്യം നല്കിയ റോമിലെ മാത്തര്‍ എക്ലേസിയ കേന്ദ്രത്തിലെ ഹാളില്‍ പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളുമായി ആദ്യദിനത്തില്‍ കൂടിക്കാഴ്ചയ്ക്കെത്തിയപ്പോള്‍.... സമീപം കര്‍ദ്ദിനാള്‍ ബാള്‍ദിസേരി.








All the contents on this site are copyrighted ©.