2018-01-25 09:48:00

യസിദീകളുടെ സമൂഹം സംരക്ഷിക്കപ്പെടണം


*മദ്ധ്യപൂര്‍വ്വദേശത്തെ പുരാതന ഇസ്ലാമിക സമൂഹമാണിത്. എന്നാല്‍ സമകാലീന മുസ്ലീങ്ങളാല്‍  പുറംതള്ളപ്പെട്ടവരാണ് യസിദീകള്‍!

യസിദീ സമൂഹത്തിനെതിരായ അതിക്രമങ്ങളെ പാപ്പാ ഫ്രാന്‍സിസ് അപലപിച്ചു.  ജനുവരി 24-Ɔ൦ തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ ന‌ടന്ന പൊതുകൂടിക്കാഴ്ചയ്ക്കു തൊട്ടുമുന്‍പ് ജര്‍മ്മനിയില്‍നിന്നും എത്തിയ യസിദീകളുടെ കൂട്ടായ്മയുമായി നടത്തിയ സ്വകാര്യകൂടിക്കാഴ്ചയിലാണ് അവരുടെ സാമൂഹിക സുരക്ഷയെ സംബന്ധിച്ച് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ഇസ്ലാമിക സമൂഹത്തില്‍നിന്നു പുറംതള്ളപ്പെട്ടതും, ഇന്ന് സിറിയ ഇറാക്ക് ജര്‍മ്മനി അര്‍മേനിയ, ജോര്‍ജ്ജിയ തുടങ്ങിയ രാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ക്കുകയും ചെയ്യുന്ന സമൂഹത്തിന് രാജ്യാന്തര തലത്തില്‍ അംഗീകാരവും സംരക്ഷണവും ലഭിക്കേണ്ടതാണെന്ന് പാപ്പാ കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു.

മതവിവേചനം കാണിക്കുന്ന രാഷ്ട്രീയ ചുറ്റുപാടുകളില്‍ യെസിദീകള്‍ അടിമത്വത്തിനും, പീഡനങ്ങള്‍ക്കും, നാടുകടത്തലിനും നിര്‍ബന്ധിത മതമാറ്റത്തിനും വിധേയരാകുന്നുണ്ടെന്നും പാപ്പാ ഖേദപൂര്‍വ്വം അനുസ്മരിച്ചു. ജീവരക്ഷാര്‍ത്ഥം തങ്ങള്‍ക്കുള്ളതെല്ലാം ഉപേക്ഷിച്ചു പലായനംചെയ്തവര്‍ രക്ഷപ്പെട്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവിച്ചിരിക്കുന്നുണ്ട്. പാപ്പാ നേര്‍ക്കാഴ്ചയില്‍ അനുസ്മരിച്ചു.  സംവാദത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പാതയില്‍ മുറിവുകള്‍ ഉണക്കി സമൂഹത്തില്‍ ഇഴുകിച്ചേരാന്‍ പരിശ്രമിക്കണമെന്ന് തന്നെ കാണാനെത്തിയ ജര്‍മ്മന്‍ യസിദീ കൂട്ടായ്മയോട് പാപ്പാ ആഹ്വാനംചെയ്തു. ഒരു മതത്തെയോ മതവിഭാഗത്തെയോ ഇല്ലായ്മചെയ്യാനോ, പുറത്താക്കാനോ ആര്‍ക്കും അവകാശമില്ല. അതുപോലെ അവരെ തഴയുകയോ, തഴയാന്‍ ശ്രമിക്കുകയോ ചെയ്യുന്ന മതത്തിനും അതിന് അവകാശമില്ലെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

ഒരുമയോടെ ജീവിക്കാവുന്ന സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ലോകം വളര്‍ത്താന്‍ ദൈവം അനുഗ്രഹിക്കട്ടെ! ഇങ്ങനെ ആശംസിച്ചുകൊണ്ടാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.