2018-01-18 18:36:00

സമാധാന വഴികളിലെ ഹെബ്രായ ദിനാചരണം


ഇറ്റലിയില്‍ ഹെബ്രായദിനം ആചരിച്ചു.

ജനുവരി 17-Ɔ൦ തിയതി ബുധനാഴചയാണ് ഇറ്റലിയിലെ സഭ ‘യഹൂദദിനം’ ആചരിച്ചത്. ലോകത്തും ഇറ്റലിയുടെ വിവിധ ഭാഗങ്ങളിലുമായി ചിന്നിച്ചിതറിക്കിടക്കുന്ന പൗരാണിക യഹൂദസമൂഹത്തെ കൂടുതല്‍ മനസ്സിലാക്കാനും ക്രൈസ്തവ വിശ്വാസത്തിന് ഹെബ്രായ മതത്തിലുള്ള വേരുകള്‍ കണ്ടെത്താനുമുള്ള അവസരമാണ് ദേശീയതലത്തില്‍ അനുവര്‍ഷം യഹൂദദിനം, അല്ലെങ്കില്‍ ഹെബ്രായദിനം ആചരിക്കുന്നതെന്ന്, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസ്താവന വ്യക്തമാക്കി. 

ഇറ്റലികൂടാതെ, യൂറോപ്പില്‍ പോളണ്ട്, ഓസ്ട്രിയ, ഹോളണ്ട് എന്നീ രാജ്യങ്ങളിലെയും ദേശീയസഭകള്‍ ഹെബ്രായദിനം ആചരിക്കുന്നുണ്ട്.  ആഗോളസഭയ്ക്ക് ഹെബ്രായ സമൂഹത്തോടുള്ള കൂട്ടായ്മയുടെയും ഇസ്രായേലുമായി എന്നും വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മെച്ചപ്പെട്ട നയതന്ത്ര ബന്ധത്തിന്‍റെയും പ്രതീകമാണ് സഭാദ്ധ്യക്ഷനായ പാപ്പാ വസിക്കുന്ന ഇറ്റലിയിലെ യഹൂദ ദിനാചരണമെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

2017 ആഗസ്റ്റ് 31-ന് ഹെബ്രായ സഖ്യങ്ങളുടെ സംയുക്ത സമിതി രൂപപ്പെടുത്തിയതും രേഖീകൃതവുമായ പ്രസ്താവന വത്തിക്കാനില്‍ വന്ന് അവര്‍ പാപ്പാ ഫ്രാന്‍സിസിനു സമര്‍പ്പിച്ചതും യഹൂദ-കത്തോലിക്ക സംവാദ ശ്രമങ്ങള്‍ക്ക് നവമായ തുടക്കം കുറിച്ച ചരിത്രമാണ്. ഇത് ഇറ്റലിയിലെ യഹൂദ ദിനാചരണത്തെ കൂടുതല്‍ പ്രസക്തമാക്കുന്നുണ്ട്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് തുറന്നിട്ട യഹൂദ ക്രൈസ്തവ സംവാദ പാതയിലെ ഏറെ ക്രിയാത്മകമായ ഒരു സംരംഭമാണ് അനുവര്‍ഷം സഭയില്‍ യഹുദദിനം അനുസ്മരിക്കുന്നതും ലോകത്തെ പുരാതന മതത്തോട് കൈകോര്‍ത്തു നില്ക്കാന്‍ വരുംതലമുറയെ പഠിപ്പിക്കുന്നതെന്നും മെത്രാന്‍ സമിതിയുടെ പ്രസ്താവന വ്യക്തമാക്കി. 








All the contents on this site are copyrighted ©.