2018-01-04 19:44:00

ഭാരതത്തില്‍ പുകയുന്ന മതവിദ്വേഷത്തിന്‍റെ കരിന്തിരി


സിബിസിഐ ഓഫീസില്‍നിന്നും - റിപ്പോര്‍ട്ട്.

ഭാരതത്തിലെ മതന്യൂനപക്ഷങ്ങള്‍ ഇനിയും പ്രതിസന്ധിയിലാണെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറല്‍, ബിഷപ്പ് തിയദോര്‍ മസ്കെരേനസ് അറിയിച്ചു. പുതുവത്സരത്തോട് അനുബന്ധിച്ച് വത്തിക്കാന്‍ മാധ്യമ വിഭാഗത്തിന് അയച്ച റിപ്പോര്‍ട്ടിലാണ് ഭാരതത്തിലെ മതന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് ക്രൈസ്തവര്‍ ഇനിയും പലേ സംസ്ഥാനങ്ങളിലും പീഡിപ്പിക്കപ്പെടുകയും അവരുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് അറിയിച്ചത്.  

ക്രൈസ്തവ ആരാധാനാലയങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരെ അടിക്കടി ഉയരുന്ന ആക്രമണങ്ങള്‍ ഭാരതത്തിലെ മതവിദ്വേഷത്തിന്‍റെ കരിന്തിരിയാണ്. മൗലികവാദികള്‍ അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്ന ഭരണപക്ഷത്തിന്‍റെ നിലപാട് മതേതര രാഷ്ട്രത്തിന്‍റെ അടിസ്ഥാനനിലപാട് ചോദ്യംചെയ്യപ്പെടുന്നുണ്ടെന്നും, അതിനാല്‍ അത് വിലയിരുത്തപ്പെടേണ്ടതുമാണെന്ന് ബിഷപ്പ് മസ്കെരേനസ് ഡല്‍ഹിയില്‍ ഇറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ടുത്തകാലത്ത് പൂന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പാവങ്ങളായ ദളിത് ക്രൈസ്തവര്‍ക്കു നേരെ ഉയര്‍ന്ന അതിക്രമങ്ങള്‍ അപലപനീയമാണ്.   മതന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരെ അഴിച്ചുവിടുന്ന അതിക്രമത്തോട് അധികാരികള്‍ കാണിക്കുന്ന നിസ്സംഗത വ്യാജമായ ദേശീയതയുടെയും ദേശീയോദ്ഗ്രഥനത്തിന്‍റെയും പേരിലാണെന്നതും ഏറെ ഖേദകരമാണ്. മതേതര രാഷ്ട്രമായ ഭാരതത്തില്‍ മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുകയും അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയുംചെയ്യുന്നത് സാധാരണമായിരിക്കുന്നെന്നും ബിഷപ്പ് മസ്ക്കെരേനസ് കുറ്റപ്പെടുത്തി.

2017-ലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് അഭ്യന്തരമന്ത്രി ഉറപ്പുനല്കിയ സംരക്ഷണത്തിന് നന്ദിപറയുകയും, അതുപോലുള്ള പിന്‍തുണ ഇനിയും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുമാണ്, റാഞ്ചി അതിരൂപതയുടെ സഹായമെത്രാന്‍ കൂടിയായ ബിഷപ്പ് മസ്കേരനെസ് റിപ്പോര്‍ട് ഉപസംഹരിച്ചത്.   








All the contents on this site are copyrighted ©.