2017-11-27 11:55:00

സമാധാനദൂതുമായി പാപ്പാ മ്യന്മാറില്‍


ഫ്രാന്‍സീസ് പാപ്പാ മ്യന്മാറിലെ (മുന്‍ ബര്‍മ്മ) യംഗൂണില്‍ എത്തി.

ഞായറാഴ്ച (26/11/17) റോമില്‍ നിന്ന് പ്രാദേശികസമയം രാത്രി 10.10 ന് അല്‍ ഇത്താലിയായുടെ വ്യോമയാനത്തില്‍ തന്‍റെ ഇരുപത്തിയൊന്നാം വിദേശ അപ്പസ്തോലികയാത്ര ആരംഭിച്ച പാപ്പാ ഈ യാത്രയുടെ ആദ്യഘട്ടത്തിന്‍റെ വേദിയായ മ്യന്മാറിലെ യംഗൂണില്‍ തിങ്കളാഴ്ച(27/11/17) പ്രാദേശികസമയം ഉച്ചയ്ക്ക് 1.30ഓടെ എത്തിച്ചേര്‍ന്നു. അപ്പോള്‍ ഇന്ത്യയില്‍ സമയം ഉച്ചയ്ക്ക് 12:30 ആയിരുന്നു. മ്യന്മാര്‍, സമയത്തില്‍, ഭാരതത്തെക്കാള്‍ 1 മണിക്കൂര്‍ മുന്നിലാണ്.

മ്യന്മാറിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ച്ബിഷപ്പ് പോള്‍ ത്സ്ചാംഗ് ഇന്‍ നാമും    (Paul Tschang In-Nam ) ഈ അപ്പസ്തോലികയാത്രയുടെ കാര്യപരിപാടികളുടെ ആസൂത്രണവിഭാഗത്തിന്‍റെ മേധാവിയും വ്യോമായനത്തില്‍ കയറി പാപ്പായെ സ്വാഗതം ചെയ്ത് പുറത്തേക്കാനയിച്ചു. വിമാനത്താവളത്തില്‍ പാപ്പായെ സ്വീകരിക്കാന്‍ മ്യന്മാറിന്‍റെ പ്രസിഡന്‍റിന്‍റെ പ്രതിനിധിയും അന്നാട്ടിലെ കത്തോലിക്കാമെത്രാന്മാരും പാരമ്പര്യവേഷമണിഞ്ഞ 100 ലേറെ കുട്ടികളും സന്നിഹിതരായിരുന്നു.

വിമാനത്താവളത്തില്‍ നിന്ന് പാപ്പാ 18 കിലോമീറ്ററിലേറെ അകലെ സ്ഥിതിചെയ്യുന്ന  യംഗൂണ്‍ അതിരൂപതയുടെ അതിമെത്രാസനമന്ദിരത്തിലേക്കു ഒരു കാറില്‍ പോകുകയും അവിടെ, കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കുകയും അത്താഴം കഴിച്ച് വിശ്രമിക്കുകയും ചെയ്തു. തിങ്കളാഴ്ച പാപ്പായ്ക്ക് ഔപചാരിക സന്ദര്‍ശനപരിപാടികള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. 

വ്യാഴാഴ്ച(30/11/17) വരെ യംഗൂണില്‍ ചിലവഴിക്കുന്ന പാപ്പാ അന്നുച്ചയ്ക്ക് ബംഗ്ലാദേശിന്‍റെ   തലസ്ഥാനമായ ഡാക്കയിലേക്കു പോകും. ബംഗ്ലാദേശ്, സമയത്തില്‍, ഇന്ത്യയെക്കാള്‍ 30 മിനിറ്റ് മുന്നിലാണ്.

ശനിയാഴ്ച (02/12/17) വരെ അന്നാട്ടില്‍ തങ്ങുന്ന ഫ്രാന്‍സീസ് പാപ്പാ അന്നുതന്നെ റോമില്‍ പ്രാദേശികസമയം രാത്രി പതിനൊന്നു മണിയോടെ തിരിച്ചെത്തും.








All the contents on this site are copyrighted ©.