2017-11-17 16:03:00

‘‘നാമെല്ലാവരും ദൈവമക്കള്‍!’’ പാപ്പായുടെ വീഡിയോ സന്ദേശം


‘‘നാമെല്ലാവരും ദൈവമക്കള്‍!’’ പാപ്പായുടെ വീഡിയോ സന്ദേശം

മ്യാന്‍മര്‍ സന്ദര്‍ശനത്തിനൊരുക്കമായി പാപ്പാ നല്‍കുന്ന വീഡിയോ സന്ദേശം നവംബര്‍ 17-ാം തീയതി വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. ‘‘പ്രിയ സ്നേഹിതരേ’’, എന്ന അഭിസംബോധനയോടെ ആരംഭിച്ച്, തന്‍റെ സന്ദര്‍ശനം, അനുരഞ്ജനത്തിന്‍റെയും ക്ഷമയുടെയും സമാധാനത്തിന്‍റെയും സന്ദേശമേകുന്നതിനും, ജനതയ്ക്ക് പൊതുനന്മയ്ക്കായുള്ള ശുശ്രൂഷയ്ക്ക് ആദരവും പ്രോത്സാഹനവുമേകുന്ന ചൈതന്യമേകുന്നതിനും ആണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഇറ്റാലിയന്‍ ഭാഷയിലുളള സന്ദേശത്തിന്‍റെ പരിഭാഷ താഴെച്ചേര്‍ക്കുന്നു:

പ്രിയ സ്നേഹിതരേ,

മ്യാന്‍മര്‍ സന്ദര്‍ശനത്തിനായി ഒരുങ്ങുന്ന അവസരത്തില്‍, മ്യാന്‍മറിലെ ജനങ്ങള്‍ക്ക് സൗഹൃദത്തിന്‍റെയും ആശംസയുടേതും ആയ ഒരു സന്ദേശം അയയ്ക്കുന്നതിനാഗ്രഹിക്കുന്നു.  നിങ്ങളെ കണ്ടു മുട്ടുന്നതുവരെ കാത്തിരിക്കാന്‍ എനിക്കു കഴിയുന്നില്ല.

ഞാന്‍ വരുന്നത്, യേശുക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിക്കുന്നതിനാണ്, അനുരഞ്ജനത്തിന്‍റെയും, ക്ഷമയുടെയും സമാധാനത്തിന്‍റെയും ഒരു സന്ദേശമാണത്.  എന്‍റെ സന്ദര്‍ശനത്തിലൂടെ, മ്യാന്‍മറിലെ കത്തോലിക്കാസമൂഹം, ദൈവവിശ്വാസത്തിലും, സുവിശേഷസാക്ഷ്യമേകുന്നതിലും, ഓരോ സ്ത്രീപുരുഷന്മാരുടെയും അന്തസ്സ് പ്രബോധിപ്പിക്കുന്നതിലും, തങ്ങളുടെ ഹൃദയവാതിലുകള്‍ അപരര്‍ക്കായി, പ്രത്യേകിച്ച് ദരിദ്രര്‍ക്കും ആവശ്യത്തിലിരിക്കുന്നവര്‍ക്കുമായി തുറക്കുന്നതിന്‍റെ അന്വേഷണത്തിലും ആയിരിക്കുന്നു എന്നു ബോധ്യപ്പെടുന്നതിനു ഞാനാഗ്രഹിക്കുന്നു.

അതേസമയം തന്നെ, പൊതുനന്മയ്ക്കായുള്ള ശുശ്രൂഷയില്‍ ഐക്യവും സഹകരണവും കെട്ടിപ്പടുക്കുന്നതിനുള്ള ഓരോ സംരംഭത്തിനും ആദരവും പ്രോത്സാഹനവും നല്‍കുന്ന ഒരു ചൈതന്യത്തോടുകൂടി ആ രാഷ്ട്രത്തെ സന്ദര്‍ശിക്കുന്നതിനും ഞാനാഗ്രഹിക്കുന്നു.  വിശ്വാസികളും, സന്മനസ്സുള്ളവരുമായവര്‍ പരസ്പരാവബോധത്തിലും ആദരവിലും വളരേണ്ടതിന്‍റെ, ഒരേ മാനവകുടുംബത്തിലെ അംഗങ്ങളെന്ന നിലയില്‍ പരസ്പരം പിന്താങ്ങേണ്ടതിന്‍റെ  ആവശ്യകത വര്‍ധിതമായി അനുഭവപ്പെടുന്ന ഒരു കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. എന്തെന്നാല്‍, നാമെല്ലാവരും ദൈവമക്കളാണ്.

മ്യാന്‍മറില്‍ എന്‍റെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ക്കായി അനേകര്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം.  അവര്‍ക്കു ഞാന്‍ നന്ദി പറയുന്നു.  നിങ്ങളോടു കൂടിയായിരിക്കുന്ന ദിവസങ്ങള്‍, ഓരോരുത്തര്‍ക്കും പ്രത്യാശയും പ്രോത്സാഹനവും ഉറവെടുക്കുന്നതിന്‍റേതായിരിക്കാന്‍, നിങ്ങളോരോരുത്തരുടെയും പ്രാര്‍ഥന ഞാന്‍ ചോദിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബ ങ്ങള്‍ക്കും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റേതുമായ ദൈവാനുഗ്രഹം യാചിക്കുന്നു. നിങ്ങളെ ഏത്രയും വേഗം കാണാനിടയാകട്ടെ!








All the contents on this site are copyrighted ©.