2017-10-26 10:48:00

നവീകരണവും നവീകരിണപദ്ധതികളും : കാലികമായ ആവശ്യം


വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ പ്രീഫെക്ട്, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോയുടെ ആമുഖപ്രഭാഷണം...

നവീകരണത്തില്‍ ദൈവം വെളിപ്പെടുത്തുന്ന ആത്മീയ ഉപാധികളാണ് സ്നേഹവും കാരുണ്യവും ക്ഷമയുമെന്ന് വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ പ്രീഫെക്ട്, മോണ്‍. ഡാരിയോ വിഗനോ പ്രസ്താവിച്ചു.  സഭാനവീകരണത്തെ കേന്ദ്രീകരിച്ച് ആര്‍ച്ചുബിഷപ്പ് ആഗസ്റ്റിന്‍ മര്‍ക്കേത്തോ രചിച്ച, “നവീകരണവും നവീകരണപദ്ധതികളും” എന്ന പുസ്തകത്തിന്‍റെ പ്രകാശനം റോമിലെ കാപ്പിത്തോള്‍ കുന്നില്‍ ഒക്ടോബര്‍ 25-Ɔ൦ തിയതി ബുധനാഴ്ച നടത്തവെ ആമുഖപ്രഭാഷണത്തിലാണ് മോണ്‍. വിഗനോ ഇങ്ങനെ പ്രസ്താവിച്ചത്.

നവീകരണം മാറ്റങ്ങളെ മാടിവിളിക്കുന്നു. മാറ്റം മൗലികമായ മാനസാന്തരവുമാണ്.  അത് ബൗദ്ധികതലത്തില്‍ തുറവും സ്നേഹവും വ്യക്തികളില്‍നിന്ന് പ്രതീക്ഷിക്കുന്നെന്ന്, സഭാനവീകരണത്തെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് മര്‍ക്കേത്തോയുടെ ഗ്രന്ഥത്തില്‍ പറയുന്ന ചിന്തകളെ വ്യാഖ്യനിച്ചുകൊണ്ട് മോണ്‍. വിഗനോ പ്രസ്താവിച്ചു. സഭയിലെ ക്രമക്കേടുകളുടെ മാലിന്യ നിര്‍മ്മാര്‍ജ്ജനമായി നവീകരണത്തെയും നവീകരണപദ്ധതികളെയും കാണാതെ, സഭാസമൂഹത്തിന്‍റെ കൂട്ടായ നവനിര്‍മ്മിതിയും സ്നേഹക്കൂട്ടായ്മയ്ക്കുള്ള ദൈവാത്മാവിന്‍റെ ക്ഷണവുമായി നവീകരണത്തെയും അതുമായി ബന്ധപ്പെട്ട മാറ്റങ്ങളെയും ഉള്‍ക്കൊള്ളണമെന്ന് മോണ്‍. വിഗനോ അഭിപ്രായപ്പെട്ടു.

സഭാനവീകരണം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെ ദൈവം നല്കിയ സമ്മാനമാണ്. സഭയുടെ ഉദാത്തമായ പാരമ്പര്യങ്ങളും പ്രബോധനങ്ങളും സാഹോദര്യത്തിന്‍റെ കൂട്ടായ്മയില്‍ കണ്ടെത്തിയ നവീകരണ കര്‍മ്മപദ്ധതിയാണ് ആധുനികകാലത്തെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. ഇന്നും നാം തുടരേണ്ട നവീകരണപദ്ധതിയാണെന്ന, രചയിതാവ് ആര്‍ച്ചുബിഷപ്പ് മെര്‍ക്കേത്തോയുടെ വീക്ഷണം മോണ്‍. വിഗനനോ പ്രഭാഷണത്തില്‍ ആവര്‍ത്തിച്ചു.

വത്തിക്കാന്‍ മുദ്രണാലയമാണ് (Libreria Editrice Vaticana) ഗ്രന്ഥത്തിന്‍റെ പ്രസാധകര്‍.








All the contents on this site are copyrighted ©.