2017-10-26 18:02:00

ക്രിസ്തു അയയ്ക്കുന്ന ദിവ്യാഗ്നിയാണ് മാനസാന്തരം


ഒക്ടോബര്‍ 26-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിക്കവെ
പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചു:

1. മാനസാന്തരം – തിന്മകള്‍ക്കെതിരായ യുദ്ധം   ക്രിസ്തു ആഗ്രഹിക്കുന്ന വിധത്തില്‍ ജീവിതങ്ങളെ രൂപാന്തരപ്പെടുത്താന്‍ മാനസാന്തരം ആവശ്യമാണ്. നമ്മുടെ ഹൃദയത്തിലെ തിന്മകള്‍ക്ക് എതിരായ യുദ്ധമാണ് മാനസാന്തരം. നമ്മെ അത് അസ്വസ്ഥമാക്കുമെങ്കിലും അവസാനം സമാധാനം വളര്‍ത്തും. ഭൂമിയില്‍ വീഴുന്ന മാനസാന്തരത്തിന്‍റെ തീ സ്വര്‍ഗ്ഗത്തില്‍നിന്നും
ക്രിസ്തു വര്‍ഷിക്കുന്നതാണ്. മാറ്റത്തിന് വഴിതെളിക്കുന്നത് ഈ ദിവ്യാഗ്നിയാണ്. നമ്മുടെ ചിന്താരീതികളെയും വികാരവിചാരങ്ങളെയും മാറ്റിമറിക്കുന്ന സ്വര്‍ഗ്ഗീയാഗ്നിയാണത്. അതുവഴി, തിന്മയാല്‍ അന്യമായ നമ്മുടെ  ജീവിതങ്ങളെ
ക്രിസ്തു മാറ്റിമറിക്കുന്നു. അങ്ങനെ ക്രിസ്തുവിന്‍റെ ദിവ്യശക്തി നമ്മുടെ ജീവിതങ്ങളെ മാനസാന്തരപ്പെടുത്തുന്നു. മനസാന്തരം
നമ്മുടെ ജീവിതശൈലിയെ രൂപപ്പെടുത്തുന്നു. അത് നമ്മുടെ ആത്മാവിനെയും ശരീരത്തെയും രൂപാന്തരപ്പെടുത്തുന്നു.
അതിനാല്‍ ഈ മാറ്റത്തില്‍ ഒരാന്തരിക സംഘര്‍ഷവും പോരാട്ടവും ഉറപ്പാണ്.

2. മാന്ത്രികമല്ലാത്ത മാനസാന്തരം    മാനാന്തരത്തിന്‍റെ മാറ്റം മാന്ത്രികമല്ല! അത് ദൈവാത്മാവിന്‍റെ പ്രവര്‍ത്തനമാണ്.
വ്യക്തി തന്‍റെ ഉത്തരവാദിത്ത്വങ്ങള്‍ ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കുമ്പോള്‍ ദൈവാരൂപി അവിടെ പ്രവര്‍ത്തിക്കുകയും,
നമ്മില്‍ മാറ്റങ്ങള്‍ വന്നു ഭവിക്കുകയും ചെയ്യും. ക്രൈസ്തവജീവിതത്തിന്‍റെ ഭാഗധേയമാണ് മാനസാന്തരത്തിന്‍റെ ആത്മീയ സംഘര്‍ഷവും പോരാട്ടവും. മറിച്ച് മന്ദതയില്‍ കഴിയുന്ന ക്രൈസ്തവര്‍ക്ക് മാനസാന്തരത്തിന്‍റെ ആന്തരിക സംഘട്ടനം ഉണ്ടാകണമെന്നില്ല. ഉറങ്ങാനുള്ള ഉത്തേജനം ചെറിയ ഉറക്കഗുളികയില്‍നിന്നു ലഭിക്കും. എന്നാല്‍ യഥാര്‍ത്ഥമായ സമാധാനത്തിന് മെത്തയോ ഉത്തേജകമോ ആവശ്യമില്ല! ദൈവാരൂപി തരുന്ന സമാധാനമാണ് ക്രൈസ്തവന്‍റെ രക്ഷാകവചം!

3. മാനസാന്തരം ദൈവികാഗ്നി   ആത്മശോധനയിലൂടെ അനുദിനം നവീകരിക്കപ്പെടുന്ന വ്യക്തിയുടെ ഹൃദയത്തിലേയ്ക്ക് ദൈവാത്മാവ് ഇറങ്ങിവന്ന് മാറ്റത്തിന്‍റെ തരംഗങ്ങള്‍ സൃഷ്ടിക്കും. ‌അവിടുത്തേയ്ക്കു പ്രവര്‍ത്തിക്കാനുള്ള ഇടം നാം നല്കണമെന്നു മാത്രം! അരൂപിക്കെതിരായ തിന്മകളെ ദുരീകരിക്കാന്‍ ആത്മശോധനയ്ക്കു സാധിക്കും. അങ്ങനെ നമ്മുടെ ആത്മീയ രോഗങ്ങളെന്നപോലെതന്നെ ശാരീരിക രോഗങ്ങളും ഇല്ലായ്മചെയ്യാന്‍ ദൈവാത്മാവിനു കരുത്തുണ്ട്. പിശാചിന്‍റെ പ്രലോഭനങ്ങള്‍ക്കെതിരെ ദൈവാത്മാവാല്‍ പ്രചോദിതനായി ക്രിസ്തു മരുഭൂമിയില്‍വച്ച് തിന്മകള്‍ക്കെതിരെ പോരാടിയത് പഴങ്കഥയല്ല, എന്നാല്‍ ഇന്നും നാം അനുദിനജീവിതത്തില്‍ നേരിടേണ്ട ദുര്‍മോഹങ്ങളാണവ.

4. മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കണം   അതിനാല്‍, പ്രലോഭനത്തില്‍ വീഴ്ത്തരുതേയെന്ന് നാം അനുദിനം പ്രാര്‍ത്ഥിക്കണം. പാപത്തെ ചെറുത്ത് ദൈവകൃപ നേടാന്‍ പരിശുദ്ധാത്മാവിനെ തരണമേയെന്നും പ്രാര്‍ത്ഥിക്കാം. സത്യം മറച്ചുവച്ചിട്ട് ജീവിതക്ലേശങ്ങളെ ലഘൂകരിക്കാമെന്നു നാം കരുതരുത്. ക്രിസ്തുവാണ് സത്യത്തിന്‍റെ അഗ്നി വര്‍ഷിച്ചത്. അവിടുന്നാണ് നമ്മുടെ ഹൃദയത്തില്‍ അങ്ങനെ സംഘട്ടനങ്ങള്‍ സൃഷ്ടിച്ചത്. അതിനാല്‍ മാനസാന്തരത്തിന്‍റെ വിശാലവും വിശ്വസ്തവുമായ ഹൃദയംതരണമേ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം.

ഹൃദയവിശാലതയും, ഔദാര്യവും ലഭിക്കുന്നത് സ്നേഹം, വിശ്വാസം, വചനത്തോടുള്ള വിശ്വസ്തത എന്നിവയില്‍  നിന്നാണെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ  വചനചിന്തകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.