2017-10-23 15:42:00

സാമൂഹികമായ മൗലികവീക്ഷണം ക്രൈസ്തവരുടെ മുഖമുദ്ര


ത്രികാലപ്രാര്‍ത്ഥനാ പരിപാടിയുടെ റിപ്പോര്‍ട്...

യൂറോപ്പില്‍ തണുപ്പുകാലത്തിന്‍റെ ആരംഭ നാളുകളാണിത്.   ഒക്ടോബര്‍ 22-Ɔ൦ തിയതി ഞായറാഴ്ചയുടെ മദ്ധ്യാഹ്നത്തിലും വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരത്തില്‍ ഊര്‍ന്നിറങ്ങിയ ഇളം തണുപ്പിലും ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിയിരുന്നു. പാപ്പാ ഫ്രാന്‍സിസിനെ കാണാനും ത്രികാലപ്രാര്‍ത്ഥന പരിപാടിയില്‍ പങ്കെടുക്കാനും എത്തിയതാണവരെല്ലാം. മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് ആഗതനായി. ജനാവലിയെ കരങ്ങള്‍ ഉയര്‍ത്തി സസന്തോഷം അഭാവാദ്യംചെയ്തുകൊണ്ട് പാപ്പാ പ്രഭാഷണം ആരംഭിച്ചു. ഞായറാഴ്ചത്തെ സുവിശേഷഭാഗത്തിന്‍റെ വിചിനന്തമായിരുന്നു. 

പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശം     യേശുവും പ്രതിയോഗികളും തമ്മിലുള്ള കണ്ടുമുട്ടലാണ് സുവിശേഷഭാഗം
(മത്തായി 22, 15-21). പലസ്തീനാനഗരം റോമാ സാമര്യാജത്തിന്‍റെ അധീനത്തിലായിരുന്നു യേശുവിന്‍റെ കാലത്ത്. അതിനാല്‍ സീസറിനു കപ്പം കൊടുക്കണോ വേണ്ടയോ...? ഇതായിരുന്നു കൂടിക്കാഴ്ചയിലെ നിര്‍ണ്ണായകമായ ചര്‍ച്ച!  സമൂഹത്തില്‍ ഇതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലനില്ക്കെ, സീസറിന് കപ്പം കൊടുക്കുന്നതു ശരിയോ, തെറ്റോ..., എന്ന് യേശുവിനോട് അവര്‍ ഉയര്‍ത്തിയ ചോദ്യം ഏറെ തന്ത്രപരവും, അവിടുത്തെ കെണിയില്‍ വീഴ്ത്താനുമായിരുന്നു.

പ്രതിയോഗികളുടെ വളഞ്ഞ ചോദ്യത്തോട് സന്ദര്‍ഭോചിതമായി ക്രിസ്തു പ്രതികരിച്ചു. കപ്പം കൊടുക്കേണ്ട ഒരു നാണം അവിടുന്ന് അവരോട് ആവശ്യപ്പെട്ടു. എന്നിട്ട് ചോദിച്ചു.  അതില്‍ കാണുന്ന ചിഹ്നം ആരുടേതാണ്? സീസറിന്‍റേത്! ഫരീസേയര്‍ പ്രത്യുത്തരിച്ചു. അപ്പോള്‍ ക്രിസ്തു ഇങ്ങനെ പറഞ്ഞു.  സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക (മത്താ. 22, 19-21). അങ്ങനെ സീസറിനു നികുതി കൊടുക്കുന്നത് വിഗ്രഹാരാധനയല്ലെന്നും, നാടിന്‍റെ കാലികമായ രാഷ്ട്രീയ ചുറ്റുപാടില്‍ അത് ന്യായമാണെന്നും അവിടുന്നു സമര്‍ത്ഥിച്ചു. ഒപ്പം, ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കണമെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് മനുഷ്യന്‍റെ ജീവിതത്തിനും ചരിത്രത്തിനും അതിനാഥനായ സ്രഷ്ടാവിന്‍റെ പ്രഥമസ്ഥാനം ക്രിസ്തു സ്ഥിരീകരിച്ചു. 

നാണയത്തിന്മേലുള്ള സീസറിന്‍റെ മുദ്രയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്  ക്രിസ്തു വ്യക്തികളുടെ പൗരധര്‍മ്മത്തെ നീതീകരിക്കുന്നു. ഒപ്പം മനുഷ്യഹൃദയങ്ങളില്‍ രൂപംകൊള്ളേണ്ട ദൈവികസ്ഥാനത്തെയും അവിടുന്നു പ്രതീകാത്മകമായി ചൂണ്ടിക്കാണിച്ചു. ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരെല്ലാം പ്രഥമധഃ ദൈവത്തിന്‍റേതാണ്. മൗലികവും അടിസ്ഥാനപരവുമായ ഒരു ചേദ്യം ഇവിടെ ഉയരുന്നത്, നാം ആരുടെ പക്ഷത്തെന്നാണ്! കുടുബത്തിന്‍റെയുോ, ദേശത്തിന്‍റെയോ, സുഹൃത്തുക്കളുടെയോ, വിദ്യാലയത്തിന്‍റെയോ, രാഷ്ട്രത്തിന്‍റെയോ, സമൂഹത്തിന്‍റെയോ? മനുഷ്യന്‍ ആദ്യം ദൈവത്തിന്‍റേതാണെന്ന് ക്രിസ്തു അനുസ്മരിപ്പിക്കുന്നു. അങ്ങനെ ഒരു ദൈവരാജ്യത്തിലെ അംഗത്വത്തിന്‍റെ മൗലികമായ ഓര്‍മ്മ പുതുക്കലോടെ, നമ്മെ ഓരോരുത്തരെയും അന്യൂനമായി സൃഷ്ടിക്കുകയും, പുത്രനായ ക്രിസ്തുവിലേയ്ക്ക് ആനയിക്കുകയും ചെയ്ത പിതൃസ്നേഹത്തിലേയ്ക്കുള്ള നവോന്മേഷത്തോടെയാണ് മനുഷ്യര്‍ എന്നും ജീവിക്കേണ്ടതെന്ന് ക്രിസ്തു ഉദ്ബോധിപ്പിക്കുന്നു. ഇത് അവിടുന്ന് ഇന്നത്തെ വചനത്തിലൂടെ വെളിപ്പെടുത്തി തരുന്ന വിസ്മയാവഹമായ ദൈവിക രഹസ്യമാണ്!

ദൈവത്തെയെന്നപോലെ ഭരണകര്‍ത്താക്കളെയും ധിക്കരിക്കാതെ മാനുഷികവും സാമൂഹികവുമായ ചുറ്റുപാടുകളില്‍ സമര്‍പ്പണത്തിന്‍റെ മൗലികമായ വീക്ഷണത്തില്‍ ജീവിക്കുന്നവരാണ് ക്രൈസ്തവര്‍. ഭൗമിക യാഥാര്‍ത്ഥ്യങ്ങളില്‍ മുഴുകിയിരിക്കുമ്പോഴും, ദൈവിക നന്മകളാല്‍  ക്രൈസ്തവര്‍ പ്രകാശിതരായി ജീവിക്കുന്നു.  അങ്ങനെ മുന്‍തൂക്കമായി ദൈവത്തിന് നല്കുന്ന വിശ്വാസവും പ്രത്യാശയും ക്രൈസ്തവരുടെ മുഖമുദ്രയാണ്.  അതേസമയം ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും സാമൂഹിക ഉത്തരവാദിത്ത്വങ്ങളില്‍നിന്നും അവര്‍ ഒളിച്ചോടുന്നുമില്ല.  മറിച്ച് അവരിലൂടെ ദൈവികപദ്ധതി സജീവവും യാഥാര്‍ത്ഥ്യമാവുകയുമാണ്.  അങ്ങനെ ദൈവികമായ യാഥാര്‍ത്ഥ്യങ്ങളില്‍ ദൃഷ്ടിപതിപ്പിച്ചു മുന്നേറുന്ന വിശ്വാസി, ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അതിന്‍റെ പൂര്‍ണ്ണിമയില്‍ ജീവിക്കുകയും, അവയുടെ വെല്ലുവിളികളെ സധൈര്യം നേരിടുകയും ചെയ്യുന്നു. ദൈവിക പ്രതിച്ഛായയ്ക്ക് മങ്ങലേല്ക്കാതെ ജീവിക്കാനും ഭൗമിക ജീവിതത്തെ ദൈവിക നന്മയാല്‍ പ്രശോഭിപ്പിക്കാനും പരിശുദ്ധ കന്യകാനാഥ നമ്മെ ഏവരെയും തുണയ്ക്കട്ടെ!

ആശംസകളും അഭിവാദ്യങ്ങളും  തുടര്‍ന്ന് ആശംസകളും അഭിവാദ്യങ്ങളുമായിരുന്നു. സ്പെയിനിലെ അഭ്യന്തര കലാപകാലത്ത് വിശ്വാസത്തെപ്രതി വധിക്കപ്പെട്ട മത്തോയ കസാല്‍സ്, തെയോഫിലോ കസായുസ്, ഫെര്‍ണാണ്ടോ സ്പേരസ് എന്നിവരെയും, അവരുടെ അനുചരന്മാരായിരുന്ന മറ്റു 106 രക്തസാക്ഷികളെയും  ശനിയാഴ്ച ഒക്ടോബര്‍ 21-Ɔ൦ തിയതി ബാര്‍സലോണയില്‍ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത് പാപ്പാ അനുസ്മരിച്ചു. ലോകത്തു ഇന്നും വിവേചിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയുംചെയ്യുന്ന ക്രൈസ്തവര്‍ക്ക് ഈ രക്ഷസാക്ഷികളുടെ ജീവിതസമര്‍പ്പണം പ്രചോദനമാവട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

മിഷന്‍ ഞായറിനെക്കുറിച്ച്   സഭാജീവന്‍റെ ഹൃദയവും സത്തയുമാണ് പ്രേഷിതദൗത്യം, എന്ന ആപ്തവാക്യവുമായി 
ആഗോള മിഷന്‍ ദിനം ഇത്തവണ ഒക്ടോബര്‍ 22-Ɔ൦ തിയതി ഞായറാഴ്ച ലോകമെമ്പാടും ആചരിക്കപ്പെട്ടു. സുവിശേഷമൂല്യങ്ങള്‍ അനുദിനം ജീവിച്ചുകൊണ്ട് ജീവിതസാഹചര്യങ്ങളില്‍ ക്രിസ്തു സാക്ഷികളാകാം.  ഒപ്പം ക്രിസ്തുവിനെ അറിയാത്തിടങ്ങളില്‍ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നവരെ പ്രാര്‍ത്ഥനകൊണ്ടും മറ്റു സഹായങ്ങള്‍കൊണ്ടും പിന്‍തുണയ്ക്കുന്ന ദിനമാണിത്.  അതിനാല്‍ സഭയുടെ പ്രേഷിതചൈതന്യം ആര്‍ജ്ജവപ്പെടുത്തണമെന്ന ആഗ്രഹത്തോടെ 2019 ഒക്ടോബര്‍ മുഴുവന്‍ ഒരു പ്രേഷിത മാസമായി ആചരിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. ജനതകളോട് സുവിശേഷം തീക്ഷ്ണതയോടെ അറിയിക്കാനുള്ള രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ Ad Gentes പ്രബോധനത്തിന്‍റെ ഊര്‍ജ്ജിതപ്പെടുത്തലാകണമിതെന്ന് പാപ്പാ വ്യക്തമാക്കി.  ഈ നിയോഗം ആഗോള സഭാപ്രേഷിതനും അജപാലകനുമായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ അനുസ്മരണ നാളില്‍ (ഒക്ടോബര്‍ 22-ന്) ലോകത്തുള്ള വിശ്വാസസമൂഹത്തിന് സമര്‍പ്പിക്കുന്നെന്നും പാപ്പാ പ്രസ്താവിച്ചു.

സമാധാനത്തിനായി പ്രാര്‍ത്ഥിക്കാം    ലോകസമാധാനത്തിനായി നാം സദാ പ്രാര്‍ത്ഥിക്കേണ്ടതാണ്.  2015-ല്‍ താന്‍ സന്ദര്‍ശിച്ച കേനിയ രാജ്യത്തിന്‍റെ സമാധാന സുസ്ഥിതിക്കായി പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. സംവാദത്തിലൂടെ കലാപം അകറ്റി അവിടെ പൊതുനന്മ വളരട്ടെ!  പാപ്പാ ഫ്രാന്‍സിസ് ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിച്ചു.

ആശംസയും ആശീര്‍വ്വാദവും    ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും, അതുപോലെ മറ്റു രാജ്രയങ്ങളില്‍നിന്നും എത്തിയ തീര്‍ത്ഥാടകര്‍ക്ക് പാപ്പാ അഭിവാദ്യങ്ങള്‍ നേര്‍ന്നു,  പ്രത്യേകിച്ച് ലുക്സന്‍ബേര്‍ഗ്, ഇബീസ എന്നിവിടങ്ങളില്‍നിന്നും വന്നവര്‍ക്ക്..!  ബ്രസീലില്‍നിന്നും എത്തിയ കുടുംബങ്ങളുടെ സംഘടന പ്രതിനിധികള്‍ക്കും പാപ്പാ ആശംസകള്‍ അര്‍പ്പിച്ചു.  കൂടാതെ കുരിശിന്‍ ചുവട്ടിലെ പരിശുദ്ധ കന്യകാനാഥയുടെ തിരുനാള്‍ ആചരിക്കുന്ന റോമിലുള്ള പെറൂവിയന്‍ സമൂഹത്തിനും പാപ്പാ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു! എന്നിട്ട് ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലി.  എന്നിട്ട് അപ്പസ്തോലിക ആശീര്‍വ്വാദവും നല്കി.

എല്ലാവര്‍ക്കും ഒരു നല്ലദിനത്തിന്‍റെ ആശംസകള്‍ നേര്‍ന്നുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതേ... എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും...  കരങ്ങള്‍ ഉയര്‍ത്തി എല്ലാവരെയും മന്ദസ്മിതത്തോടെ അഭിവാദ്യംചെയ്തുകൊണ്ടാണ് ജാലകത്തില്‍നിന്നും പാപ്പാ പിന്‍വാങ്ങിയത്. 








All the contents on this site are copyrighted ©.