2017-10-12 12:27:00

പൗരസ്ത്യദേശത്തെ സഭകള്‍ക്ക് സഹായഹസ്തം നീട്ടുക -പാപ്പാ


സമാധാനപരമായ സഹജീവനത്തിന് യുദ്ധവും വിദ്വേഷവും വെല്ലുവിളികളുയര്‍ത്തുന്ന പൗരസ്ത്യദേശത്തെ സഭകള്‍ക്ക് സഹായഹസ്തം നീട്ടാന്‍ മാര്‍പ്പാപ്പാ എല്ലാവരേയും ക്ഷണിക്കുന്നു.

1917 ഒക്ടോബര്‍ 15 ന് പൗരസ്ത്യസഭകള്‍ക്കായുള്ള പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റോമില്‍ സ്ഥാപിക്കപ്പെട്ടതിന്‍റെ ഒന്നാം ശതാബ്ദിയോടനുബന്ധിച്ച് പൗരസ്ത്യസഭകള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയൊണാര്‍ദൊ   സാന്ദ്രിക്ക് നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ക്ഷണം ഉള്ളത്.

ഒന്നാം ലോകമഹായുദ്ധത്തിന്‍റെ വേളയില്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത് അനുസ്മരിക്കുന്ന പാപ്പാ ഒരു നൂറ്റാണ്ടു പിന്നിട്ടപ്പോഴും വ്യത്യസ്ത തരത്തിലാണെങ്കിലും യുദ്ധാന്തരീക്ഷം നിലനിലക്കുന്നതിനെക്കുറിച്ച് സന്ദേശത്തില്‍ സൂചിപ്പിക്കുന്നു.

മെയ് മാസത്തില്‍ പൗരസ്ത്യസഭകള്‍ക്കായുള്ള സംഘത്തിന്‍റെ ഒന്നാം ശതാബ്ദി ആയിരുന്നതും പാപ്പാ അനുസ്മരിക്കുന്നു.

ചിലനാടുകളില്‍, ദൗര്‍ഭാഗ്യവശാല്‍, അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനത്തിന്‍റെ വ്യാപനത്തിന് കാരണമായ സമഗ്രാധിപത്യഭരണകൂടങ്ങളുടെ പതനത്തിനുശേഷം പൗരസ്ത്യസഭകളിലെ ക്രൈസ്തവര്‍ പീഢനത്തിനിരകളാക്കപ്പെടുന്ന ഒരവസ്ഥ സംജാതമായിരിക്കയാണെന്നും ഈ യാഥാര്‍ത്ഥ്യത്തിനു നേര്‍ക്ക് കണ്ണടയ്ക്കാനകില്ലെന്നും പാപ്പാ പറയുന്നു.

ഈ അവസ്ഥയില്‍ എന്താണ് കര്‍ത്താവ് ആവശ്യപ്പെടുന്നത് എന്നു ഗ്രഹിക്കുന്നതിന് പൗരസ്ത്യസഭകള്‍ക്കായുള്ള പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രാര്‍ത്ഥനാപൂര്‍വ്വകമായ ശ്രവണഭാവം പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ക്രൈസ്തവസഭാവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യം സംസ്ഥാപിക്കുന്നതിനുവേണ്ടിയുള്ള എക്യുമെനിക്കല്‍ ദൗത്യവും,പൗരസ്ത്യസഭാപാരമ്പര്യങ്ങളുടെ സമ്പന്നമായ നിക്ഷേപങ്ങള്‍ പാശ്ചാത്യലോകത്തിനു മനസ്സിലാക്കാനും സ്വീകരിക്കാനുമുതകുന്ന തരത്തില്‍ അവതരിപ്പിക്കാനുള്ള കടമയും ഈ സ്ഥാപനത്തിനുണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

 

 








All the contents on this site are copyrighted ©.