2017-09-09 13:11:00

കര്‍ദ്ദിനാള്‍ കാര്‍ലൊ കഫാറ കാലം ചെയ്തു: പാപ്പായുടെ അനുശോചനം


സുവിശേഷത്തെ സന്തോഷത്തോടെ സേവിക്കുകയും സഭയെ തീവ്രമായി സ്നേഹിക്കുകയും ചെയ്ത ഇടയനായിരുന്നു മരണമടഞ്ഞ കര്‍ദ്ദിനാള്‍ കാര്‍ലൊ കഫാറ എന്ന് മാര്‍പ്പാപ്പാ അനുസ്മരിക്കുന്നു.

വിശ്രമജീവിതം നയിച്ചുവരികയായിരുന്ന, ഇറ്റലിയിലെ ബൊളോഞ്ഞ അതിരൂപതയുടെ മുന്നദ്ധ്യക്ഷന്‍ ആയ അദ്ദേഹത്തിന്‍റെ ദേഹവിയോഗത്തില്‍ തന്‍റെ ഖേദം അറിയിച്ചുകൊണ്ട് പ്രസ്തുത അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് മത്തേയൊ മരിയ ത്സൂപ്പിക്കയച്ച അനുശോചന സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ പരേതനെ കൃതജ്ഞതാപൂര്‍വ്വം അനുസ്മരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

പാപ്പാ ലത്തീനമേരിക്കന്‍ നാടായ കൊളൊംബിയായിലേക്ക് അപ്പസ്തോലിക യാത്രയാരംഭിച്ച ആറാം തിയതി ബുധനാഴ്ച (06/09/17) ആണ് കര്‍ദ്ദിനാള്‍ കഫാറയ്ക്ക് അന്ത്യം സംഭവിച്ചത്.

കുടുംബം,വിവാഹം എന്നിവയെക്കുറിച്ചു പഠനം നടത്തുന്നതിനായി റോമില്‍ വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പായുടെ നാമത്തിലുള്ള കേന്ദ്രം അദ്ദേഹം സ്ഥാപിച്ചതും പാപ്പാ അനുശോചന സന്ദേശത്തില്‍ അനുസ്മരിക്കുകയും അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

കര്‍ദ്ദിനാള്‍ കഫാറയുടെ അന്തിമോപചാരതിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച (09/09/17) രാവിലെ ബൊളോഞ്ഞയിലെ കത്തീദ്രലില്‍ ആര്‍ച്ചുബിഷപ്പ് മത്തേയൊ മരിയ ത്സൂപ്പിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു.

79 വയസ്സു പ്രായമുണ്ടായിരുന്ന കര്‍ദ്ദിനാള്‍ കഫാറയുടെ നിര്യാണത്തോടെ കര്‍ദ്ദിനാള്‍ സംഖത്തിലെ അംഗസംഖ്യ 221 ആയി താണു. ഇവരില്‍ 120 പേര്‍ 80 വയസ്സില്‍ താഴെ പ്രായമുള്ളവരാകയാല്‍ മാര്‍പ്പാപ്പായെ തിരഞ്ഞെടുക്കുന്നതിന് സമ്മതിദാനാവകാശം ഉള്ളവരാണ്. ശേഷിച്ച 101 പേര്‍ ഈ പ്രായപരിധി കഴിഞ്ഞവരാകയാല്‍ ഈ വോട്ടവകാശം ഇല്ല.  

 








All the contents on this site are copyrighted ©.