2017 സെപ്തംബര്‍ മൂന്നാംതീയതി, ഞായറാഴചയില്‍ മാര്‍പ്പാപ്പാ നയിച്ച ത്രികാലജപത്തില്‍ പങ്കു ചേര്‍ന്ന് സന്ദേശം ശ്രവിച്ച്, ആശീര്‍വാദം സ്വീകരിക്കുന്നതിനായി ആയിരക്കണക്കിനു തീര്‍ഥാടകര്‍ അങ്കണത്തില്‍ സന്നിഹിതരായിരുന്നു. ത്രികാലജപം ചൊല്ലുന്നതിനു പതിവായുള്ള ജാലകത്തിങ്കല്‍ പാപ്പാ എത്തിയപ്പോള്‍ ജനം ആഹ്ലാദാരവത്തോടെ കൈകളുയര്‍ത്തി വീശിയും കരഘോഷം മുഴക്കിയും പാപ്പായെ എതിരേറ്റു.
ത്രികാലജപത്തിനു മുമ്പ് നല്‍കിയ സന്ദേശം ലത്തീന്‍ ആരാധനക്രമമനുസരിച്ച് ഞായറാഴ്ചയിലെ വി. കുര്‍ബാനയിലെ വായന, അതായത്, വി. മത്തായിയുടെ സുവിശേഷം പതിനാറാമധ്യായത്തില്‍ നിന്നുള്ള 21 മുതല്‍ 27 വരെയുള്ള വാക്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. യേശുവിന്‍റെ കുരിശിന്‍റെ വഴിയില്‍ തടസ്സം പറഞ്ഞുകൊണ്ടു നില്‍ക്കുന്ന പത്രോസ് ശ്ലീഹായെ ശാസിക്കുകയും, കുരിശെടുക്കാനും സ്വന്തം ജീവനെ തനിക്കുവേണ്ടി നഷ്ടപ്പെടുത്തി അതിനെ വീണ്ടെടുക്കാന്‍ ശ്ലീഹന്മാരെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന യേശുവിനെ പാപ്പാ ഇവിടെ എടുത്തു കാണിക്കുന്നു. തീര്‍ഥാടകസമൂഹത്തിന്‍റെ മേല്‍ സ്നേഹപൂര്‍വം ദൃഷ്ടികളയച്ചുകൊണ്ട്, പ്രിയ സഹോദരീസഹോദരന്മാരെ എന്ന് അവരെ അഭിസംബോധന ചെയ്തുകൊണ്ട്, പാപ്പാ വചനസന്ദേശം ആരംഭിച്ചു. വച നസന്ദേശത്തിന്‍റെ പരിഭാഷ കൊടുക്കുന്നു.
പ്രിയ സഹോദരീസഹോദരന്മാരെ സുപ്രഭാതം!
ഇന്നത്തെ സുവിശേഷഭാഗം (മത്താ 16, 21-27) കഴിഞ്ഞ ഞായറാഴ്ചയിലെ സുവിശേഷവായനയുടെ തുടര്‍ച്ചയാണ്. അതില്‍ പത്രോസ് ശ്ലീഹായുടെ വിശ്വാസപ്രഖ്യാപനവും തുടര്‍ന്ന് പത്രോസ് എന്ന പാറമേല്‍ തന്‍റെ സഭയെ പടുത്തുയര്‍ത്തുമെന്ന് യേശു നല്‍കുന്ന വാഗ്ദാനവുമാണ് നാം ശ്രവിച്ചത്. ഇന്ന്, അതില്‍ നിന്നു വിപരീതമായ ഒരു രംഗമാണ് മത്തായി സുവിശേഷകന്‍ നമുക്കു കാണിച്ചു തരുന്നത്. അതായത്, യേശു ജറുസലെമില്‍ വച്ചുള്ള തന്‍റെ തന്‍റെ പീഡാസഹനത്തെക്കുറിച്ച്, താന്‍ വധിക്കപ്പെടുയും ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യും എന്നതിനെക്കുറിച്ച് ശിഷ്യന്മാരെ അറിയിക്കുമ്പോള്‍, പത്രോസ്ശ്ലീഹായുടെ പ്രതികരണമെന്തെന്നു കാണിച്ചുതരുന്നു. ശ്ലീഹാ ഗുരുവിനെ മാറ്റിനിര്‍ത്തി, 'ക്രിസ്തുവായ നിനക്കിതു സംഭവിക്കാതിരിക്കട്ടെ' എന്നു പറഞ്ഞ് അവിടുത്തെ രക്ഷാകരവഴിയില്‍ തടസ്സം നില്‍ക്കുന്നു. എന്നാല്‍ യേശുവാകട്ടെ, പത്രോസ്ശ്ലീഹായെ കഠിനമായ വാക്കുകളാല്‍ ശാസിച്ചുകൊണ്ട്, ''സാത്താനേ, എന്‍റെ പിറകിലേക്കു മാറുക, എനിക്കു നീ ഉതപ്പാണ്, എന്തെന്നാല്‍ നിന്‍റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്'' (വാ. 23) എന്നു പറയുന്നു.
ഒരു നിമിഷം മുമ്പ്, ദൈവത്തില്‍ നിന്ന് വെളിപാടു ലഭിച്ചതിനാല്‍, അനുഗ്രഹിക്കപ്പെട്ടവനായിരുന്ന അപ്പസ്തോലന്‍, യേശുവിനു തന്‍റെ സമൂഹത്തെ പടുത്തുയര്‍ത്തുന്നതിനു അടിസ്ഥാനമായിരിക്കാന്‍ കഴിയുന്ന ഒരു പാറപോലെ ഉറപ്പുള്ളവനെന്നു കരുതപ്പെട്ട അപ്പസ്തോലന്‍ വളരെ പെട്ടെന്ന് ഒരു തടസ്സമായി മാറുന്നു. പണിതുയര്‍ത്തുന്നതിന് അടിസ്ഥാനമാകുന്ന പാറയല്ല, മിശിഹായുടെ വഴിയില്‍ തട്ടിവീഴ്ത്തുന്ന ഒരു പാറയായി മാറുന്നു. തന്‍റെ അപ്പസ്തോലരാകുന്നതിന് പത്രോസും മറ്റു ശിഷ്യന്മാരും ഇനിയും ഒരുപാടു വഴി നടക്കാനുണ്ട് എന്ന് യേശു നന്നായി അറിഞ്ഞിരുന്നു.
ഈയവസരത്തില്‍, ഗുരു തന്നെ അനുഗമിച്ച എല്ലാവര്‍ക്കുമായി താന്‍ പോകേണ്ട വഴി വ്യക്തമായി അവതരിപ്പിക്കുന്നു: ''ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്‍റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ'' (വാ. 24). എല്ലായ്പോഴുമെന്ന പോലെ, ഇന്നും, പത്രോസ്ശ്ലീഹായെപ്പോലെ, ''ഇല്ല, ഇല്ല കര്‍ത്താവേ, ഇല്ല ഇതൊരിക്കലും സംഭവിക്കാതിരിക്കട്ടെ!'' എന്നു പറയുന്ന, ദൈവത്തെക്കുറിച്ച് ശരിയായ രീതിയില്‍ പഠിപ്പിക്കാത്ത, കുരിശില്ലാതെ, ക്രിസ്തുവിനെ അനുഗമിക്കുന്നതിനുള്ള പ്രലോഭനമുണ്ട്. എന്നാല്‍ യേശു ഓര്‍മിപ്പിക്കുന്നു, അവിടുത്തെ വഴി കുരിശിന്‍റെ വഴിയാണ്, തന്നെത്തന്നെ ബലിചെയ്യാത്ത സ്നേഹം യഥാര്‍ഥമല്ല എന്ന്. നാം വിളിക്കപ്പെട്ടിരിക്കുന്നത്, ഈ ലോകത്തിന്‍റെ വീക്ഷണങ്ങളില്‍ അലിഞ്ഞുചേരാനല്ല, മറിച്ച്, ഒരു ക്രിസ്ത്യാനി ഒഴുക്കിനെതിരെയും അതിനുയര്‍ന്നും, വര്‍ധമാനമായ അവബോധത്തോടെ നീങ്ങേണ്ടതിനാണ്.
യേശു ഈ നിര്‍ദേശങ്ങള്‍ പൂര്‍ത്തിയാക്കുന്നത്, എല്ലായ്പോഴും സാധുവാകുന്ന വലിയ ജ്ഞാന ത്തിന്‍റെ വാക്കുകളോടെയാണ്: ''ആരെങ്കിലും തന്‍റെ ജീവന്‍ രക്ഷിക്കാനാഗ്രഹിക്കുന്നെങ്കില്‍ അവന്‍ അതു നഷ്ടപ്പെടുത്തും, എന്നാല്‍, എന്നെപ്രതി ആരെങ്കിലും സ്വന്തജീവന്‍ നഷ്ടപ്പെടുത്തുന്നെങ്കില്‍ അതു കണ്ടെത്തും'' (വാ. 25). ഈ വൈരുധ്യാത്മകത ദൈവം ക്രിസ്തുവില്‍ സൃഷ്ടിച്ച മനുഷ്യപ്രകൃതിയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന സുവര്‍ണനിയമമാണ്. സ്നേഹമെന്ന നിയമം മാത്രമാണ് ജീവിതത്തിന് ആനന്ദവും അര്‍ഥവും നല്‍കുന്നത്. കഴിവുകളെ വ്യയം ചെയ്യുന്നതിന് ശക്തിയും സമയവും കാത്തു സൂക്ഷിക്കുന്നവര്‍, തങ്ങളെത്തന്നെ സംരക്ഷിക്കുകയും വിലമതിക്കുകയും ചെയ്യുന്നവര്‍, നഷ്ടപ്പെടുന്നതിലേക്കു നയിക്കപ്പെടുന്നു, അത് സങ്കടകരവും വന്ധ്യവുമായ അസ്തിത്വത്തിലേക്കുള്ള നഷ്ടപ്പെടുത്തലാണ്. നേരെമറിച്ച്, യേശു ചെയ്തതുപോലെ, നാം കര്‍ത്താവിനായും സ്നേഹത്തിനായും ആണു നമ്മുടെ ജീവിതത്തെ ഒരുക്കുന്നതെങ്കില്‍, നമുക്കു യഥാര്‍ഥമായ ആനന്ദം ആസ്വദിക്കാനാവും, നമ്മുടെ ജീവിതം വന്ധ്യമാവുകയില്ല മറിച്ച്, അതു ഫലപൂര്‍ണമാകും.
വി. കുര്‍ബാനയുടെ ആഘോഷത്തില്‍, നാം കുരിശിന്‍റെ രഹസ്യം വീണ്ടും കണ്ടെത്തുകയാണ്, അതോര്‍മിക്കുക മാത്രമല്ല, വീണ്ടെടുപ്പിന്‍റെ ബലിയെ ഒരു സ്മാരകമാക്കുകയാണ്. അവിടെ, എല്ലാ സൃഷ്ടികളോടുമൊത്ത് ദൈവപുത്രന്‍ പൂര്‍ണമായും തന്നെത്തന്നെ നഷ്ടപ്പെടുത്തുന്നു. നാം വി. കുര്‍ബാനയ്ക്കണയുന്ന ഓരോ പ്രാവശ്യവും, ക്രൂശിക്കപ്പെട്ടവനും ഉയിര്‍ത്തെഴുന്നേറ്റവനുമായ ക്രിസ്തുവിന്‍റെ സ്നേഹം, ഭക്ഷണപാനീയങ്ങളായി നമ്മില്‍ ആശയവിനിമയം നടത്തുകയാണ്; നമുക്ക് നമ്മുടെ സഹോദരങ്ങള്‍ക്കായുള്ള മൂര്‍ത്തമായ ശുശ്രൂഷയുടെ വഴിയെ എല്ലാദിനവും അവനെ അനുഗമിക്കാന്‍ കഴിയുന്നതിനുവേണ്ടി.
യേശുവിനെ കാല്‍വരിയിലേക്കു അനുഗമിച്ച ഏറ്റവും പരിശുദ്ധയായ മറിയം, നമ്മോടൊത്തുണ്ടായിരിക്കട്ടെ, കുരിശിനെ ഭയപ്പെടാതിരിക്കാന്‍ നമ്മെ സഹായിക്കട്ടെ. യേശുവില്ലാത്ത കുരിശല്ല, യേശുവുള്ള കുരിശില്‍, യേശുവിനോടൊപ്പം കുരിശില്‍ തറയക്കപ്പെടുവാന്‍, സഹോദരങ്ങള്‍ക്കു വേണ്ടിയുള്ള ദൈവസ്നേഹത്തിന്‍റെ കുരിശില്‍ സഹിക്കുന്നതിനുവേണ്ടി, യേശുവിന്‍റെ കൃപ മൂലം, ഉത്ഥാനത്തിന്‍റെ ഫലപൂര്‍ണതയ്ക്കായി സഹിക്കുന്നതിനുവേണ്ടി അമ്മ നമ്മെ സഹായിക്കട്ടെ!
ഈ പ്രാര്‍ഥനാശംസയോടെ മാര്‍പ്പാപ്പ ത്രികാലജപം ചൊല്ലുകയും തുടര്‍ന്ന് അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.
All the contents on this site are copyrighted ©. |