2017-08-24 09:34:00

മുളയിലേ നുള്ളേണ്ട തിന്മയാണ് വംശീയചിന്തയും വര്‍ഗ്ഗീയതയും


അമേരിക്കയിലെ ഷാര്‍ലെവീലാ വംശിയ സംഘട്ടനത്തിനെതിരെ...

സമൂഹത്തില്‍ വളരുന്ന വര്‍ഗ്ഗീയതയെ മുളയിലെ നുള്ളിനീക്കണമെന്ന്, ലൊസാഞ്ചലസിന്‍റെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ജോസ് ഗോമസ് പ്രസ്താവിച്ചു.  കഴിഞ്ഞയാഴ്ചയില്‍ (ആഗസ്റ്റ് 11, 12)  വെര്‍ജീനിയ സംസ്ഥാനത്തെ  ഷാര്‍ലെവീലെയിലെ (Charleville) വെളുത്തവര്‍ഗ്ഗക്കാരുടെ  ചെറിയ സമൂഹത്തിലുണ്ടായ വംശിയ സംഗമത്തെയും അതു കാരണമാക്കിയ ഒരു വനിതയുടെ  മരണത്തെയും അപലപിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് ഗോമസ് ഐക്യത്തിനും സമാധാനത്തിനുമുള്ള അഭ്യര്‍ത്ഥന നടത്തിയത്.

അമേരിക്കയുടെ തെക്കു-കിഴക്കന്‍ സംസ്ഥാനമായ വെര്‍ജീനിയയിലെ ഷാര്‍ലെവിലയിലാണ് ചെറിയൊരു കൂട്ടം വെള്ളക്കാര്‍ തിയറ്ററില്‍ സംഗമിച്ച് വംശിയ ചിന്തകള്‍ പങ്കുവച്ചത്. അതിനുശേഷം അടുത്തദിവസം ആഗസ്റ്റ് 12-ന് നഗരത്തില്‍ നടത്തിയ വംശീയ പ്രകടനത്തിനെതിരെ ഓടിച്ചു കയറ്റിയ വാഹനാപകടത്തിലാണ്  ഒരു വനിതകൊല്ലപ്പെടുകയും,  കുറെപ്പേര്‍ പരുക്കേല്പിക്കപ്പെടുകയും ചെയ്തത്.  

ആഗസ്റ്റ് 20-Ɔ൦ തിയതി ഞായറാഴ്ച രാവിലെ ലൊസാഞ്ചലസ് ഭദ്രാസന ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് രാജ്യത്ത് അടുത്തകാലത്ത്  തലപൊക്കുന്ന വംശീയ ചിന്താഗതിയെയും, കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും കാണിക്കുന്ന തിരസ്ക്കരണത്തെയും കുറിച്ച് ആര്‍ച്ചുബിഷപ്പ് ഗോമസ് സംസാരിച്ചത്.  ജനതകളോടും സംസ്ക്കാരങ്ങളുടെ തുറവുള്ളവരായിരിക്കാനും, എല്ലാവരെയും ഉള്‍ക്കാനുമുള്ള  മനോഭാവവമാണ് ഇന്നിന്‍റെ ആഗോളവത്ക്കരണവും നവമായ കുടിയേറ്റ പ്രതിഭാസവും ആവശ്യപ്പെടുന്നത്.  അമേരിക്ക കുടിയേറ്റത്തിന്‍റെ ഭൂമിയാണെന്നും, അതിനാല്‍ കറുത്തവരെന്നോ വെളുത്തവരെന്നോ, ഉള്ളവരെന്നോ ഇല്ലാത്തവരെന്നോ ഉള്ള വ്യത്യാസങ്ങള്‍ നോക്കാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു കൂട്ടായ്മയുടെ സംസ്കൃതിയാണ്  ആവശ്യമെന്ന് ആര്‍ച്ചുബിഷപ്പ് ഗോമസ് വചനചിന്തയില്‍  ഉദ്ബോധിപ്പിച്ചു.

വംശീയതെയും വര്‍ഗ്ഗീതയെയും വളര്‍ത്തുന്ന നവമായ സര്‍ക്കാര്‍ നയങ്ങളും കുടിയേറ്റക്കാരോടുള്ള സമീപനരീതികളും തെറ്റാണെന്നും, വര്‍ണ്ണവിവേചനത്തിന് എതിരെ പോരാടിയിട്ടുള്ള നാടാണ് അമേരിക്കയെന്നും അനുസ്മരിപ്പിച്ചു. അതിനാല്‍ സമത്വവും മനുഷ്യന്തസ്സും  മാനിക്കുന്നൊരു സംസ്ക്കാരം വളര്‍ത്തിയെടുക്കാന്‍ വ്യക്തിപരമായി പരിശ്രമിക്കണമെന്നും, അതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും ആര്‍ച്ചുബിഷ്പ്പ് ഗോമസ് ജനങ്ങളെ  ആഹ്വാനംചെയ്തു.

വംശീയതയുടെ വിദ്വേഷം നിറഞ്ഞ ഹൃദയങ്ങളെ ദൈവസ്നേഹം മയപ്പെടുത്തട്ടെ!  സഹോദര സ്നേഹത്തിലും, സമത്വത്തിലും, മനുഷ്യാന്തസ്സിന്‍റെ ആദരവിലും ജീവിക്കാന്‍ ലൊസാഞ്ചലസ്സിന്‍റെ മദ്ധ്യസ്ഥയായ മാലാഖമാരുടെ രാജ്ഞിയും  ലോകനാഥയുമായ പരിശുദ്ധ കന്യകാനാഥ ഏവരെയും തുണയ്ക്കട്ടെ! ഈ പ്രാര്‍ത്ഥനയോടെയാണ് ആര്‍ച്ചുബിഷപ്പ് ഗോമസ് തന്‍റെ ചിന്തകള്‍ ഉപസംഹരിച്ചത്. 

 








All the contents on this site are copyrighted ©.