2017-08-10 18:53:00

കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ റഷ്യ സന്ദര്‍ശിക്കുന്നു


ആഗസ്റ്റ് 20-മുതല്‍ 24-വരെ തിയതികളിലാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പരോളിന്‍ റഷ്യ സന്ദര്‍ശിക്കുന്നത്.
ആഗസ്റ്റ് 10-Ɔ൦ തിയതി വ്യാഴാഴ്ച റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ റഷ്യസന്ദര്‍ശനം സ്ഥിരീകരിച്ചത്. രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി താല്പര്യവും, രാജ്യാന്തരബന്ധവും, സര്‍വ്വോപരി
ക്രൈസ്തവൈക്യ മാനവും റഷ്യ സന്ദര്‍ശനത്തിന് ഉണ്ടെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി.

രാജ്യാന്തര നിയമങ്ങള്‍ക്ക് അനുസൃതമായി ലോകത്തെ എല്ലാ രാഷ്ട്രങ്ങളായും രാഷ്ട്രത്തലവന്മാരായും സഭ നയതന്ത്ര ബന്ധം പുലര്‍ത്തുന്നുണ്ട്. ഒരിക്കലും പ്രത്യേക താല്പര്യങ്ങള്‍ വത്തിക്കാന്‍ വച്ചുപുലര്‍ത്താറുമില്ല. മാനവികതയുടെ പൊതുനന്മയും, രാഷ്ട്രങ്ങള്‍ തമ്മില്‍ സഹകരണവും സംവാദവും വളര്‍ത്താനാണ് വത്തിക്കാന്‍ പരിശ്രമിക്കുന്നത്. സംവാദത്തിലൂടെ ലോകത്ത് സമാധനം വളര്‍ത്താമെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ശ്രദ്ധേയമായ സംഞ്ജയില്‍ അടിയുറച്ചു വിശ്വസിച്ചാണ് ലോകത്തിന്‍റെ കിഴക്കന്‍ മേഖലയിലെ വന്‍ രാഷ്ട്രമായ റഷ്യയിലേയ്ക്ക് സന്ദര്‍ശനം നടത്തുന്നത്. കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി.

“വാളുകൊണ്ട് മനുഷ്യരെ കൊല്ലുന്നതിലും ഭേദം വാക്കുകൊണ്ട് സമാധാനം വിതയ്ക്കുകയാണ്,” എന്ന വിശുദ്ധ അഗസ്റ്റിന്‍റെ വിഖ്യാതമായ ലത്തീന്‍ ഉദ്ധരണി കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ ആവര്‍ത്തിച്ചു. ഇന്ന് ലോകത്ത് അരങ്ങേറുന്ന യുദ്ധങ്ങളെയും അഭ്യന്തര കലാപങ്ങളെയും കുറിച്ച് വത്തിക്കാന് ഏറെ ആശങ്കയുണ്ട്. അതിനാല്‍ ലോകത്ത് എവിടെയും അനുരഞ്ജനത്തിലൂടെ സമാധാനം വളര്‍ത്താനാണ് പാപ്പാ ഫ്രാന്‍സിസും വത്തിക്കാനും നിരന്തരമായി പരിശ്രമിക്കുന്നുണ്ട്. അതുപോലെ റഷ്യയും അമേരിക്കയും, മറ്റുചില കിഴക്കന്‍ രാഷ്ട്രങ്ങളും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന അകല്‍ച്ചയിലും രാഷ്ട്രീയ സംഘട്ടനങ്ങളിലും വത്തിക്കാന് അതിയായ ഖേദമുണ്ട്. എന്നാല്‍ വത്തിക്കാന്‍റെ നിലപാടും ഇടപെടലുകളും എപ്പോഴും ക്രിയാത്മകവും സമാധാന പൂര്‍ണ്ണവുമാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി.

റഷ്യന്‍ സഭയോടും, അതിന്‍റെ അദ്ധ്യക്ഷനായ പാത്രിയാര്‍ക്കിസ് കിരിലിനോടുമുള്ള സാഹോദര്യബന്ധമുള്ള പുലര്‍ത്തുന്ന സഭൈക്യ ദര്‍ശനവും ഈ സന്ദര്‍ശനത്തിനുണ്ട്.  സഭകളില്‍ ചിലപ്പോള്‍ കുമിഞ്ഞുപൊങ്ങുന്ന ചെറുതും വലുതുമായ ചേരിതിരിവുകളും വര്‍ഗ്ഗീയ വംശീയ ചിന്താഗതികളും സമാധാനപൂര്‍ണ്ണമാക്കേണ്ടതുണ്ട്. കത്തോലിക്കാ - റഷ്യന്‍ഓര്‍ത്തഡോക്സ് സഭകളുടെ കൂട്ടായ്മയ്ക്ക് അതിനു കരുത്തുണ്ടെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നടത്താന്‍ ആഗ്രഹിക്കുന്ന അപ്പസ്തോലിക സന്ദര്‍ശനത്തിന് വഴിയൊരുക്കുമെന്ന പ്രത്യാശയും തന്‍റെ യാത്രയ്ക്കു പിന്നിലുണ്ടെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ തുറന്നു പ്രസ്താവിച്ചു.  








All the contents on this site are copyrighted ©.