2017-06-15 09:59:00

ജീവന്‍റെ മേഖലയിലെ “വലിച്ചെറിയല്‍ സംസ്ക്കാരം” അധാര്‍മ്മികം


മനോരോഗികള്‍  സംരക്ഷിക്കപ്പെടണം. യുഎന്‍ കേന്ദ്രത്തില്‍ വത്തിക്കാന്‍റെ അഭിപ്രായ പ്രകടനം.

ജീവന്‍റെ മേഖലയിലെ “വലിച്ചെറിയല്‍ സംസ്ക്കാരം,” ഇല്ലാതാക്കണമെന്ന്, ഐക്യരാഷ്ട്ര സംഘടനയുടെ ജനീവ കേന്ദ്രത്തിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ്  ഐവാന്‍ ജര്‍ക്കോവിച്ച് അഭിപ്രായപ്പെട്ടു (Apostolic Exhortation, Evangelii Gaudium, n. 53).  ജൂണ് 3-Ɔ൦ തിയതി ചൊവ്വാഴ്ച യുഎന്നിന്‍റെ ജനീവ കേന്ദ്രത്തു സംഗമിച്ച മനുഷ്യാവകാശ കൗണ്‍സിലിന്‍റെ 35-Ɔമത് സമ്മേളനത്തിലാണ് മാനസിക രോഗികളുടെ ജീവിക്കാനുള്ള അടിസ്ഥാന അവകാശത്തെക്കുറിച്ചും, മനുഷ്യജീവിന്‍ ഏത് അവസ്ഥയ്ക്ക് കീഴ്പ്പെട്ടാലും ജീവിക്കാനും ജീവിതം മുന്നോട്ടു നയിക്കാനുമുള്ള അവകാശമുണ്ടെന്ന് വത്തിക്കാന്‍റെ പ്രതിനിധി ചൂണ്ടിക്കാട്ടിയത്.

മനോരോഗികളെ മരിക്കാന്‍ സഹായിക്കുന്ന ചികിത്സാക്രമവും സാമൂഹിക സംവിധാനങ്ങളും ചില രാജ്യങ്ങളും നഗരങ്ങളും അംഗീകരിക്കുകയും, രോഗികളെ അവരുടെ സമ്മതമില്ലാതെ മരണത്തിന് കീഴ്പ്പെടുത്തുന്ന രീതി വളര്‍ന്നുവരുന്നുണ്ട്. ഇത് അധാര്‍മ്മികവും നിഷേധ്യവുമാണെന്ന് ആര്‍ച്ചുബിഷപ്പ് ജര്‍ക്കോവിച്ച് പ്രസ്താവിച്ചു.

മാനസിക രോഗികള്‍ ഇന്നും പൊതുജനത്തിന്‍റെ ഭീതിയുടെയും നിഷേധാത്മകമായ സാമൂഹിക ധാരണകളുടെയും പേരില്‍ വിവേചിക്കപ്പെടുകയും പുറംതള്ളപ്പെടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ നീണ്ടനാളുകള്‍ അവര്‍ സമൂഹത്തിന്‍റെ അവഗണനയ്ക്കും പുറംതള്ളപ്പെടലിനും ഇടയാകുന്നു. മരുന്നകള്‍കൊണ്ട് തളര്‍ത്തിയിടുക, ബന്ധികളാക്കുക, സ്ഥാപനങ്ങളില്‍ അടച്ചുപൂട്ടുക, ആശുപത്രികളിലാക്കുക എന്നിങ്ങനെയുള്ള നവമായ ഒറ്റപ്പെടുത്തലുകളും മാനസികരോഗികളെ പുറംതള്ളുന്നതിനു തുല്യമായ സമീപനരീതികളാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി വിവരിച്ചു.

ശക്തമായ ചികിത്സയ്ക്കു മനോരോഗികളെ വിധേയരാക്കുന്നതും, സങ്കീര്‍ണ്ണമായ മനോരോഗചികിത്സ നല്കി രോഗിയെ തളര്‍ത്തുക, സമൂഹികമായി ഒറ്റപ്പെടുത്തുക, ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുക, അല്ലെങ്കില്‍ സഹായിക്കുക എന്നിവ മനുഷ്യാന്തസ്സിനു നിരയ്ക്കാത്തതും, അടിസ്ഥാന മനുഷ്യാവകാശ ലംഘനമാണെന്ന് ആര്‍ച്ചുബിഷപ്പ് ജര്‍ക്കോവിച്ച് സമ്മേളനത്തെ ചൂണ്ടിക്കാട്ടി.

മനുഷ്യജീവന്‍ ദൈവത്തിന്‍റെ സൃഷ്ടിയാകയാല്‍ അത് വിശുദ്ധവും അലംഘനീയവുമാണ്. അതിനാല്‍ ജീവന്‍ സമൂഹത്തിന്‍റെ ഏതു തട്ടിലായാലും, സമൂഹികമായോ, സാമ്പത്തികമായോ മാനസികമായോ, അധഃപതിച്ചാലും, അത് ജീവന്‍ സംരക്ഷിക്കപ്പെടേണ്ടത് മൗലിക അവകാശവും, സമൂഹത്തിന്‍റെ ഉത്തരവാദിത്തവുമാണെന്ന് ആര്‍ച്ചുബിഷപ്പ് ജര്‍ക്കോവിച്ച് അഭിപ്രായപ്പെട്ടു.  വളരെ ഗഹനമായ ശാരിരികവും വൈകാരികവും സാമൂഹികും ആദ്ധ്യാത്മികവുമായ ശാസ്ത്രീയ പരിശോധനകള്‍ക്ക് മാനസിക രോഗികളെ വിധേയരാക്കാനും, അവരെ സഹായിച്ച് രക്ഷപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായാന്‍ കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്.

മനോരോഗിയും ദൈവത്തിന്‍റെ പ്രതിച്ഛായയാണ്. അതിനാല്‍ മനുഷ്യവ്യക്തിയായിത്തന്നെ പരിഗണിക്കപ്പെടുകയും പരിചരിക്കപ്പെടുകയുംവേണമെന്ന് വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ പ്രസ്താവിച്ചിട്ടുണ്ട് (Ponti. Council, dis. JP II, 1996).








All the contents on this site are copyrighted ©.