2017-06-10 17:10:00

പരിശുദ്ധത്രിത്വം : സ്നേഹക്കൂട്ടായ്മയുടെ ദിവ്യരഹസ്യം


ത്രിത്വമഹോത്സവം - വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 3, 16-18.

1.  കൊട്ടും കുരവയുമില്ലാത്ത ഉത്സവം   ആരാധനക്രമ വത്സരത്തില്‍ പെന്തക്കൂസ്താ മഹോത്സവത്തെ തുടര്‍ന്ന് പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ സഭ ആഘോഷിക്കുന്നു. ഏകദൈവത്തിലുള്ള വിശ്വാസം ക്രൈസ്തവ മതത്തിന്‍റെ സത്തയും കേന്ദ്രവുമാണ്. നിത്യപിതാവിന്‍റെ സ്നേഹാധിക്യത്തിനും, കുരിശുമരണവും ഉത്ഥാനവുംവഴി പുത്രനായ ക്രിസ്തു നേടിയ ലോകരക്ഷയ്ക്കും, പുത്രന്‍റെ വാഗ്ദാനമായ ആശ്വാസപ്രദന്‍റെ വരവിനും സാക്ഷൃംവഹിച്ച  ശേഷമാണ് എല്ലാറ്റിന്‍റെയും കേന്ദ്രവും ഉറവിടവുമായ പരിശുദ്ധ ത്രിത്വത്തിന്‍റെ മഹോത്സവം സഭ കൊണ്ടാടുന്നത്. രൂപമെഴുന്നള്ളിക്കലും കൊട്ടും കുരവയുമില്ലാത്ത വാചാലമായ നിശ്ശബ്ദതയുടെ മഹോത്സവമാണ് പരിശുദ്ധത്രിത്വത്തിന്‍റേത്!

2. ക്രിസ്തു ചുരുളഴിയിച്ച ദിവ്യരഹസ്യം     നിത്യം ജീവിക്കുന്നവനും മനുഷ്യകുലത്തെ സ്നേഹിക്കുന്നവനുമായ ദൈവത്തോടും, ദൈവത്തിലും ദൈവത്തിലൂടെയുമുള്ള മൗലികമായ മൂന്നു വ്യക്തിത്വങ്ങളുടെ പരസ്പരമുള്ള കൂട്ടായ്മയാണ് പരിശുദ്ധത്രിത്വം. എന്നാല്‍ ആരാണ് ഈ ദിവ്യരഹസ്യം വെളിപ്പെടുത്തിയത്?  അത് ക്രിസ്തുവാണ്!    ജീവിതകാലത്ത് തന്‍റെ ശിഷ്യന്മാര്‍ക്ക് ത്രിത്വരഹസ്യം ക്രിസ്തു പടിപടിയായി വെളിപ്പെടുത്തി കൊടുക്കുകയായിരുന്നു. ജോര്‍ദ്ദാന്‍ നദീക്കരയിലെ ജ്ഞാനസ്നാനവേളയില്‍ ആരംഭിച്ച ത്രിത്വരഹസ്യത്തിന്‍റെ വെളിപ്പെടുത്തല്‍, ജരൂസലേമില്‍വച്ചുള്ള അവസാനത്തെ വിടവാങ്ങല്‍ പ്രഭാഷണംവരെ തുടരുന്നു. അന്ത്യത്താഴവേളയില്‍ അവിടുന്ന് കല്പിച്ചു, “നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്‍റെ കല്പനകള്‍ പാലിക്കും. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാക്കേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍, എന്നിലും വിശ്വസിക്കുവിന്‍. ഒരു വാസസ്ഥാനം പിതൃഗേഹത്തില്‍ ഒരുക്കുവാന്‍ നിങ്ങള്‍ക്കുമുന്നേ ഞാന്‍ പോവുകയാണ്.” (യോഹന്നാന്‍ 14, 1).   “ഞാന്‍ മറ്റൊരു സഹായകനെ നിങ്ങള്‍ക്കു നല്കും. സത്യാത്മാവ് നിങ്ങളില്‍ വന്നു വസിക്കും. നിങ്ങളെ അനാഥരായി വിടുകയില്ല” (യോഹന്നാന്‍ 14, 16). ഈ തിരുവചനങ്ങള്‍ ത്രിത്വരഹസ്യത്തിലേയ്ക്കും ഏകദൈവത്തിന്‍റെ മൂന്നു ഭാവങ്ങളിലേയ്ക്കും വ്യക്തമായി വിരല്‍ചൂണ്ടുന്നുണ്ട്.

3. ത്രിത്വത്തിന്‍റെ ആലയങ്ങള്‍ - ക്രൈസ്തവര്‍   ക്രിസ്തുവിന്‍റെ മരണം ഒരു വേര്‍പാടായിരുന്നില്ല. ഐക്യത്തിന്‍റെ തുടക്കമാണെന്ന് ഈ വചനം വെളിപ്പെടുത്തുന്നു. ക്രിസ്തു ഈ ലോകത്ത് പരിശുദ്ധാരൂപിവഴി സനാതന സാന്നിദ്ധ്യമായി വസിച്ചുകൊണ്ട്, നമ്മെ നയിക്കുകയും, നമുക്ക് നിത്യജീവിന്‍ പ്രദാനംചെയ്യുകയും ചെയ്യുന്നു. പിതാവിന്‍റെ സാന്നിദ്ധ്യവും സ്നേഹവുമാണ് ഉത്ഥിതന്‍റെ സഹവാസം. പിതാവും പുത്രനുമായുള്ള ഗാഢമായ ഐക്യമാണിതിനു നിദാനമാകുന്നത്. പിതാവിനെയും പുത്രനെയും അറിയുന്നവര്‍ക്ക് പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യവും സഹവാസവും അനുഭവവേദ്യമാകുന്നു. അങ്ങനെ പിതാവിനോടും പുത്രനോടുംകൂടെ ആരാധിക്കപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യുന്ന ആശ്വാസ ദായകനായ പരിശുദ്ധാത്മാവ് ക്രിസ്തു ശിഷ്യരില്‍ സന്നിഹിതനാകുന്നു. അതായത്, ക്രൈസ്തവ ജീവിതത്തിന് ആധാരവും ആന്തരിക ചൈതന്യവുമായ, ക്രിസ്തുവിന്‍റെ നാമത്തില്‍ പിതാവ് അയക്കുന്ന സത്യാത്മാവ് നമ്മില്‍ നിരന്തരം കുടികൊള്ളുന്നു, വസിക്കുന്നു! നമ്മെ വിശുദ്ധീകരിക്കുന്നതും സത്യത്തിനു സാക്ഷൃംവഹിക്കുവാന്‍ പ്രാപ്തരാക്കുന്നതും ക്രിസ്തുകേന്ദ്രീകൃതമായ വിശ്വാസത്തില്‍ വളരുവാന്‍ സഹായിക്കുന്നതും ദൈവാത്മാവാണ്.  എന്നാല്‍ പരിശുദ്ധാത്മ സാന്നിദ്ധ്യത്തിനുള്ള വ്യവസ്ഥയാണ് ക്രിസ്തിവിന്‍റെ സ്നേഹത്തില്‍ ജീവിക്കുക, നിലനില്ക്കുക എന്നത്. ക്രിസ്തു-സ്നേഹം ജീവിതത്തെ സജീവവും ചലനാത്മകവുമാക്കുന്നു. സ്നേഹത്തില്‍ ജീവിക്കുന്നവര്‍ ദൈവസ്നേഹത്തിനു പാത്രീഭൂതരാകുന്നു. അങ്ങനെ മനുഷ്യര്‍ ത്രിത്വത്തിന്‍റെ ആലയങ്ങളായി മാറുന്നു.

4.  ത്രിത്വത്തില്‍ പ്രതിഫലിക്കുന്ന ആഗാധമായ ദൈവസ്നേഹം    “നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും സ്നേഹിക്കുവിന്‍. നിങ്ങളന്വോന്യം സ്നേഹിക്കുന്നെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും” (യോഹ. 13, 35). ക്രിസ്തു ആഹ്വാനംചെയ്തപ്രകാരം ക്രൈസ്തവന്‍റെ മുഖമുദ്ര സ്നേഹമാണ്. സ്നേഹമായ ദൈവം മാനുഷികകാര്യങ്ങളില്‍ നിസംഗനോ അലക്ഷൃഭാവനോ അല്ലെന്ന സത്യം പ്രഘോഷിക്കാനും സാക്ഷൃപ്പെടുത്താനും വിളിക്കപ്പെട്ടവരാണ് ക്രൈസ്തവര്‍. മനുഷ്യരുടെ സുഖദുഃഖങ്ങളും, ആശകളും പ്രത്യാശകളും പങ്കുവച്ചുകൊണ്ട് ദൈവം നമ്മുടെ ചാരത്തുണ്ട്, കൂടെയുണ്ട് എന്നു മനസ്സിലാക്കുക. “ദൈവത്തില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്കുവാന്‍ തക്കവിധം ലോകത്തെ ദൈവം അത്രമാത്രം സ്നേഹിച്ചു. ദൈവം പുത്രനെ അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവിടുന്നുവഴി ലോകം രക്ഷപ്രാപിക്കാനാണ്.” (യോഹ. 3, 16-17). അഗാധമായ ഈ ദൈവസ്നേഹം പൂര്‍ണ്ണമായും മനസ്സിലാക്കുക അത്ര എളുപ്പമല്ല, മറ്റു വാക്കില്‍ അത് അസാദ്ധ്യവുമാണ്. 

5. പരിശുദ്ധ ത്രിത്വത്തിലെ സാമൂഹികമാനം    ഉത്ഥിതനായ ക്രിസ്തുവിന്‍റെ ദാനമാണ് പരിശുദ്ധാത്മാവ്. ത്രിത്വത്തിന്‍റെ ഊര്‍ജ്ജ്വസ്വലതയായ സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും പരസ്പര സേവനത്തിന്‍റേയും പങ്കുവയ്ക്കലിന്‍റേയും ആന്തരികതയില്‍ പ്രവേശിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നതും ദൈവികജീവനില്‍ നമ്മെ പങ്കുകാരാക്കുന്നതും പരിശുദ്ധാത്മാവാണ്. അതിനാല്‍ അപരനെ സന്തോഷത്തോടെ സ്നേഹിക്കുകയോ സഹായിക്കുകയോ പരിചരിക്കുകയോ ചെയ്യുന്ന വ്യക്തി ത്രിത്വത്തിന്‍റെ പ്രതിഫലനമാണ്. അങ്ങനെയെങ്കില്‍ പരസ്പരം സ്നേഹിച്ചും ആദരിച്ചും സഹായിച്ചും ജീവിക്കുന്ന കുടുംബങ്ങളും സമൂഹങ്ങളും ത്രിത്വത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. ആത്മീയനന്മകള്‍ എന്നപോലെ ഭൗമികനന്മകളും ജനങ്ങള്‍ക്കായി പങ്കുവയ്ക്കുന്ന സമൂഹങ്ങളും – അവ സന്ന്യസ്തരുടെയോ, സന്നദ്ധസേവകരുടെയോ, ഇടവകയുടെയോ... ഏതു തരത്തിലുള്ളവയുമാകട്ടെ, പരിശുദ്ധത്രിത്വത്തിന്‍റെ സ്നേഹക്കൂട്ടായ്മയെ പ്രതീകവത്ക്കരിക്കുന്നു. Social Love is a reflection of the  Most Holy Trinity. പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനം ‘സ്നേഹത്തിന്‍റെ ആനന്ദം’ (Joy of Love) പഠിപ്പിക്കുന്നു. യഥാര്‍ത്ഥസ്നേഹം അതിരുകളില്ലാത്തതാണ്. അത് പരസ്പരം ആദരിക്കുകയും അപരന്‍റെ സ്വാതന്ത്ര്യത്തെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ്.

ആരാധനക്രമപരമായി ഈ ദിവസം  മഹോത്സവമായി ആചരിച്ചുകൊണ്ട് അത്ഭുതാവഹമായ  സ്നേഹക്കൂട്ടായ്മയുടെ ദിവ്യരഹസ്യത്തെക്കുറിച് സഭ ലോകമെമ്പാടും ധ്യാനിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നു. അതുവഴി ത്രിത്വത്തിന്‍റെ മാതൃകയിലും ദൈവികൈക്യത്തിലും പങ്കുചേരുവാനും, സഹോദരങ്ങളുമായി ഐക്യത്തില്‍ ജീവിക്കുവാനുമുള്ള ദൗത്യം നവീകരിക്കപ്പെടുകയാണ്. ഒറ്റയ്ക്കു ജീവിക്കുവാനോ, കലഹിച്ചിരിക്കുവാനോ വിളിക്കപ്പെട്ടവരല്ല നാം, മറിച്ച് മറ്റുള്ളവരുടെ കൂടെയും, അവരുടെ കൂട്ടായ്മയിലും സമൂഹത്തിലും ജീവിക്കുവാന്‍ വിളിക്കപ്പെട്ടവരാണ്. അതായത് ജീവിത പരിസരങ്ങളി‍ല്‍ സന്തോഷവും സന്താപവും പങ്കുവച്ചുകൊണ്ടും, പരസ്പരം ക്ഷമിച്ചും സഹിച്ചും ആദരിച്ചുകൊണ്ടും നാം സ്നേഹത്തില്‍ ജീവിച്ചുകൊണ്ട്, സുവിശേഷത്തിന്‍റെ മനോഹാരിതയ്ക്കും മൂല്യങ്ങള്‍ക്കും സാക്ഷികളാകുവാന്‍ വിളിക്കപ്പെട്ടവരാണ്.

6. ത്രിത്വം – മനുഷ്യന്‍റെ  ആത്മീയയാത്രയുടെ തുടക്കം   ചുരുക്കത്തില്‍ ത്രിത്വത്തി‍ന്‍റെ പ്രഭ പ്രതിഫലിപ്പിക്കുന്ന സഭാസമൂഹങ്ങളാകുവാനുള്ള ഉത്തരവാദിത്വം ക്രൈസ്തവര്‍ക്ക്, ക്രൈസ്തവകുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കുമുണ്ടെന്നും, സുവിശേഷവത്ക്കരണം വാക്കാല്‍ മാത്രമല്ല, നമ്മില്‍ വസിക്കുന്ന ദൈവത്തിന്‍റെ ശക്തിയാലാണ് യാഥാര്‍ത്ഥ്യമാക്കേണ്ടതെന്നും ഈ മഹോത്സവം അനുസ്മരിക്കുന്നു. ജീവിതയാത്രയുടെ പരമമായ ലക്ഷൃം പരിശുദ്ധത്രിത്വവും,  ഈ ദിവ്യരഹസ്യത്തിലുള്ള പങ്കുചേരലുമാണ്. അതിനാല്‍ ക്രൈസ്തവജീവിതം തീര്‍ച്ചയായും ത്രിത്വത്തിലേയ്ക്കുള്ള ആത്മീയയാത്രയാണ്. പരിശുദ്ധാത്മാവ് നമ്മെ ക്രിസ്തുവിന്‍റെ സുവിശേഷ പ്രബോധനങ്ങളുടെയും അറിവിന്‍റെയും പൂര്‍ണ്ണിമയിലേയ്ക്ക് നയിക്കുന്നു. ക്രിസ്തു  ഈ ലോകത്തിലേയ്ക്കു വന്നത് പിതാവിനെക്കുറിച്ചുള്ള അറിവു നമുക്ക് നല്കുന്നതിനും അവിടുന്നിലേയ്ക്ക് നമ്മെ നയിക്കുന്നതിനും, അവിടുന്നുമായി നമ്മെ രമ്യപ്പെടുത്തുന്നതിനുമാണ്. അതിനാല്‍ ക്രിസ്തീയജീവിതങ്ങള്‍ ത്രിത്വരഹസ്യത്തില്‍ കേന്ദ്രീകൃതമായാണ് മുന്നോട്ടു പോകേണ്ടത്. അനന്തമായ ഈ ദിവ്യരഹസ്യത്തില്‍ സ്ഫുരിക്കുന്ന കൂട്ടായ്മയുടെ ക്രമത്തിലാണ് ക്രൈസ്തവ ജീവിതങ്ങള്‍ വളരേണ്ടത്.

7. ഉപസംഹാരം   അനുദിന ജീവിതത്തില്‍ നാം നേടേണ്ട അമൂല്യമായ ത്രിത്വദാനത്തെ ധ്യാനിച്ചുകൊണ്ട്,  യാതനയിലും വേദനയിലും, അദ്ധ്വാനത്തിലും സഹനത്തിലും പരമമായ ലക്ഷ്യം മാനിച്ചുകൊണ്ട് ക്രൈസ്തവജീവിതത്തിന്‍റെ പൊലിമ നിലനിര്‍ത്തവാനും, എന്നും എവിടെയും ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും വക്താവും സാക്ഷിയും പ്രയോക്താവും പ്രയോക്ത്രിയുമായും ജീവിക്കാം.   നമ്മുടെ ജീവിതങ്ങളെ പൂര്‍ണ്ണമായും ആശ്ലേഷിക്കുന്ന ഒന്നാണ് ത്രിത്വത്തിന്‍റെ ദിവ്യരഹസ്യം. എല്ലാം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും ത്രിത്വനാമത്തില്‍ത്തന്നെയാണ്. അതുകൊണ്ട് നാം എന്നും പ്രാര്‍ത്ഥിക്കുന്നു, “പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ആമ്മേന്‍!” 

 








All the contents on this site are copyrighted ©.