2017-05-27 08:47:00

ക്യാന്‍ ചലച്ചിത്രോത്സവത്തിലെ വത്തിക്കാന്‍റെ പ്രതിനിധി


ആശയവിനിമയ കാര്യാലയത്തിന്‍റെ പ്രീഫെക്ട്, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോയാണ് ക്യാന്‍ ചലച്ചിത്രോത്സവത്തിലെ വത്തിക്കാന്‍റെ പ്രതിനിധി. വത്തിക്കാന്‍റെ എല്ലാമാധ്യമ വിഭാഗങ്ങളെയും കോര്‍ത്തിണക്കുന്ന കാര്യാലയത്തിന്‍റെ തലവനാണ്, സിനിമയെക്കുറിച്ചും ഇതര ആധുനിക മാധ്യമങ്ങളെക്കുറിച്ചും വൈദഗ്ദ്ധ്യം നേടിയിട്ടുള്ള മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോ.

ക്യാന്‍ സൗന്ദര്യോത്സവത്തില്‍ ജീവല്‍ബന്ധിയായ മൂല്യങ്ങളുടെയും ധാര്‍മ്മകതയുടെ സൃഷ്ടികളുണ്ടെന്നും അതിനാല്‍ ഇതൊരു പവിത്രവേദിയാണെന്നും, ചലച്ചിത്രോത്സവത്തിലെ മേല്‍ത്തരം സിനിമകളുടെ പേരുകള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് മെയ് 25-Ɔ൦ തിയതി ക്യാനില്‍നിന്നും അയച്ച പ്രസ്താവനയില്‍ മോണ്‍സീഞ്ഞോര്‍ വിഗനോ വിവരിച്ചു. മനുഷ്യജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകളെ എടുത്തുകാട്ടുമ്പോള്‍ നല്ല സിനിമകളില്‍ പ്രത്യാശയുടെയും, കാരുണ്യത്തിന്‍റെയും അദൃശ്യനായ ദൈവത്തിന്‍റെയും ശക്തമായ ബിംബങ്ങള്‍ ചിത്രീകരിക്കപ്പെടുന്നുണ്ടെന്ന് മോണ്‍സീഞ്ഞോര്‍ വിഗനോ ചൂണ്ടിക്കാട്ടി.

ലോകത്തിനു പ്രത്യാശയും ആത്മവിശ്വാസവും നല്കേണ്ട ചാലകശക്തിയാണ് മാധ്യമങ്ങള്‍ എന്ന ചിന്ത മെയ് 28-ന് സഭ ആചരിക്കുന്ന ആഗോള സാമൂഹിക സമ്പര്‍ക്ക മാധ്യമദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്നത്, ചലച്ചിത്രോത്സവത്തിന് സമാന്തരമായി നടന്ന സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും ചര്‍ച്ചാവേദിയില്‍ മോണ്‍സീഞ്ഞോര്‍ വിഗനോ പങ്കുവച്ചു. സര്‍ഗ്ഗചേതനയുടെയും ഭാവനയുടെയും മോഹവലയത്തില്‍ മനുഷ്യനെ തളച്ചിടാതെ ധാര്‍മ്മികതയും തുറവും ക്രിയാത്മകതയുമുള്ള മാധ്യമസൃഷ്ടികളിലൂടെ നന്മയിലേയ്ക്കും ജീവിതവിജയത്തിലേയ്ക്കും അവരെ നയിക്കാനുള്ള കടമായാണ് മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ളതെന്ന് അദ്ദേഹം ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

സുവിശേഷയുക്തിയും ബലതന്ത്രവും സിനിമകളില്‍ കാണാന്‍ ജനങ്ങള്‍ ഇന്ന് ആഗ്രഹിക്കുന്നുണ്ട്. സിനിമയെന്ന വലിയ സംവേദനകലയുടെ ക്രിയാത്മകവും ഒപ്പം നന്മയുടേതുമായ ദൗത്യത്തിലേയ്ക്ക് മാധ്യമശ്രേണിയുടെ പ്രയോക്താക്കളെ പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ മോണ്‍. വിഗനോ ക്ഷണിക്കുകയുംചെയ്തു.

70-Ɔമത് രാജ്യാന്തര ചലച്ചിത്രമേളയാണ് ക്യാന്‍ 2017. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയിട്ടു 19 പുതിയ സമ്പൂര്‍ണ്ണ സിനികളും 9 ഡോക്യുമെന്‍ററി ചിത്രങ്ങളുമാണ് ക്യാനില്‍  ഇക്കുറി മത്സരിക്കുന്നത്.  താരങ്ങളും പ്രതിനിധികളുമായി ഇത്തവണ 2000-ല്‍ അധികപേര്‍ കാനിലെ സിനിമോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. 








All the contents on this site are copyrighted ©.