2017-04-27 09:29:00

സമാധാനത്തിന്‍റെ ദൂതുമായി നൈലിന്‍റെ തീരങ്ങളിലേയ്ക്ക്


ഏപ്രില്‍ 28-Ɔ൦ തിയതി വെള്ളിയാഴ്ച ആരംഭിക്കുന്ന ഈജിപ്തിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്ര.

അജപാലനം, സഭൈക്യം, മതൈക്യം എന്നീ നിയോഗങ്ങളുമായി പാപ്പാ ഫ്രാന്‍സിസ് ഈജിപ്തിലേയ്ക്ക് യാത്രപുറപ്പെടും. ഏപ്രില്‍ 28, 29 വെള്ളി, ശനി ദിവസങ്ങളിലാണ് പാപ്പാ ഫ്രാന്‍സിസ് സമാധാനത്തിന്‍റെ സന്ദേശവുമായി പിറമിഡുകളുടെ നാടായ ഈജിപ്തിലേയ്ക്ക് അപ്പസ്തോലിക പര്യടനം നടത്തുന്നത്.

ബഹുഭൂരിപക്ഷം മസ്ലീങ്ങളുള്ള നാട്ടിലേയ്ക്കാണ് സമാധാനത്തിന്‍റെ സന്ദേശവുമായി 18-മത് രാജ്യന്തര പര്യടനം പാപ്പാ നടത്തുന്നത്. ആകെയുള്ള 9 കോടി ജനസംഖ്യയുടെ 10 ശതമാനം (90 ലക്ഷത്തോളം) ഓര്‍ത്തോഡോക്സ് ക്രൈസ്തവരാണ്.  വിവിധ റീത്തുകളിലായി 4 ലക്ഷത്തിലും അധികം  കത്തോലിക്കരുമുള്ള നാടാണ് ഈജിപ്ത്. പൂര്‍വ്വപിതാവായ അബ്രാഹമില്‍ തുടക്കമിടുന്ന ദൈവജനത്തിന്‍റെ ചരിത്രം ആരംഭിച്ച നാടും (ഉല്പത്തി 12, 10-20), തന്‍റെ ശൈശവത്തിന്‍റെ ആദ്യഭാഗത്ത് ക്രിസ്തുവിന് അഭയമേകിയ നാടും ഇതുതന്നെ (മത്തായി 2, 13-23)! പുരാതന സംസ്ക്കാരങ്ങളുടെയും മതങ്ങളുടെയും, ക്രിസ്തീയതയുടെയും പിള്ളത്തൊട്ടിലായ ഈജിപ്തില്‍ സമാധാനം പുനര്‍സ്ഥാപിക്കപ്പെടണം എന്ന ലക്ഷ്യവുമായിട്ടാണ് പ്രതിസന്ധികള്‍ക്കും രാഷ്ട്രീയ ആലസ്യങ്ങള്‍ക്കുംമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് രണ്ടുദിവസത്തെ സന്ദര്‍ശനം ഈജിപ്തിലേയ്ക്ക് നടത്തുന്നത്.

ചരിത്രത്തില്‍ സംസ്ക്കാരങ്ങള്‍ക്ക് ഉയിരേകിയിട്ടുള്ള നൈല്‍നദിയുടെ സമ്പന്നമായ താഴ്വാരം സമാധാനപൂര്‍ണ്ണമാകട്ടെയെന്ന് പാപ്പാ ഫ്രാന്‍സിസിനെ അനുധാവനംചെയ്യുന്ന നമുക്കു പ്രാര്‍ത്ഥിക്കാം!!

18-Ɔമത് അപ്പസ്തോലിക യാത്രയുടെ പരിപാടികള്‍ :

  1. വെളിയാഴ്ച 28 ഏപ്രില്‍

പ്രാദേശിക സമയം രാവിലെ 10.45-ന് റോമിലെ ഫ്യുമിചീനോ അന്തര്‍ദേശീയ വിമാനത്തില്‍നിന്നും യാത്ര പുറപ്പെടും. ഉച്ചതിരിഞ്ഞ് 2 മണിക്ക് കെയിറോ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും. തുടര്‍ന്ന് ഔദ്യോഗിക സ്വീകരണച്ചടങ്ങുകള്‍ ഹേലിയോപോളിസിലെ പ്രസിഡന്‍ഷ്യല്‍ പാലസിലാണ്. പ്രസിഡന്‍റ് അബ്ദുള്‍ ഫത്താ എല്‍-സീസ്സിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തും. അടുത്തുള്ള അല്‍-അസാര്‍ യൂണിവേഴ്സിറ്റിയിലെത്തി ഈജിപ്തിലെ ഗ്രാന്‍ഡ് ഇമാമും അവിടത്തെ ബഹുഭൂരിപക്ഷം സുന്നി മുസ്ലിങ്ങളുടെ നേതാവുമായ അഹമ്മദ് അല്‍-തയേബുമായി പാപ്പാ ഫ്രാന്‍സിസ് നേര്‍ക്കാഴ്ച നടത്തും. വൈകുന്നേരം 4.40-ന്. പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍ നടത്തപ്പെടുന്ന ഔദ്യോഗിക സ്വീകരണച്ചടങ്ങില്‍ പ്രസിഡന്‍റ് എല്‍-സീസ്സി സ്വാഗതംപറയും. പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണം നടത്തും - ഈജിപ്തിലെ ഭരണകൂടത്തെയും ജനങ്ങളെയും അഭിസംബോധനചെയ്യും.

തുടര്‍ന്ന് ഈജിപ്തിലെ ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്‍, പാത്രിയര്‍ക്കിസ് തവാദ്രോസ് ദ്വിതിയനുമായി  അലക്സാന്‍ഡ്രിയായിലെ പാത്രിയര്‍ക്കല്‍ വസതയില്‍ പാപ്പാ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയെ തുടര്‍ന്ന്, 2016-ലെ ക്രിസ്തുമസ്സനാളില്‍ 24-പേരുടെ മരണത്തിന് ഇടയാക്കുകയും അനേകരെ മുറപ്പെടുത്തുകയും ചെയ്ത ഭീകരാക്രമണത്തിന് ഇരയായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ദേവാലയം ഇരുസഭാദ്ധ്യക്ഷന്മാരും സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കും.

വിശ്രമത്തിനായി കെയിറോയിലുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്കാണ് തുടര്‍ന്ന് പാപ്പാ പോകുന്നത്. രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍നിന്നായി കെയിറോയിലെത്തിയിട്ടുള്ള 300-ല്‍ അധികം യുവജനങ്ങളുമായി അവിടെവച്ച് പാപ്പാ കൂടിക്കാഴ്ചനടത്തും.  

  1. ശനിയാഴ്ച, ഏപ്രില്‍ 29-Ɔ൦ തിയതി

രാവിലെ 10 മണിക്ക് ഈജിപ്തിലെ കത്തോലിക്കരുമായി കെയിറോയിലെ വ്യോമസേനയുടെ മൈതാനിയില്‍ പാപ്പാ സമൂഹബലിയര്‍പ്പിക്കും. പ്രസിഡന്‍റ്, അല്‍-സീസ്സി, കോപ്റ്റിക്ക് പാത്രിയര്‍ക്കിസ് താവാദ്രോസ്, ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ് തെയെദോരൂസ്, കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍ എന്നിവരും ഈജിപ്തിലെ ആംഗ്ലിക്കന്‍, പ്രൊട്ടസ്റ്റന്‍റ് സഭാവിഭാഗങ്ങളുടെ തലവാന്മാരും പാപ്പായുടെ സമൂഹബലിയര്‍പ്പണത്തില്‍ പങ്കെടുക്കും.

മദ്ധ്യാഹ്നം 12.15-ന് ഈജിപ്തിലെ മെത്രാന്മാര്‍ക്കൊപ്പം, വത്തിക്കാന്‍ സംഘത്തോടൊപ്പവും പാപ്പാ ഉച്ചഭക്ഷണം കഴിക്കും. ഉച്ചതിരിഞ്ഞ് 03.15-ന് ഈജിപ്തിലെ വൈദികരും സന്ന്യസ്തരും വൈദിക വിദ്യാര്‍ത്ഥികളുമായി കെയിറോ നഗരപ്രാന്തത്തിലുള്ള വിശുദ്ധ ലിയോയുടെ കത്തോലിക്കാ പാത്രിയാര്‍ക്കല്‍ സെമിനരിയില്‍ പാപ്പാ കൂടിക്കാഴ്ച നടത്തും, സന്ദേശം നല്കും.

ശനിയാഴ്ച വൈകുന്നേരം 5-മണിക്കാണ് കെയിറോ വിമാനത്താവളത്തിലെ ഔദ്യോഗിക യാത്രയയപ്പ്. 5.30-ന് മടക്കയാത്ര ആരംഭിക്കുന്ന പാപ്പാ രാത്രി 8.30-ന് റോമിലെ ച്യംമ്പീനോ വിമാനത്താവളത്തില്‍ ഇറങ്ങും.

   








All the contents on this site are copyrighted ©.