2017-04-11 16:15:00

ഫാത്തിമയിലെ ഇടയക്കുട്ടികള്‍ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും


വിശുദ്ധരുടെ നാമകരണ നടപടിക്രമങ്ങള്‍ സംബന്ധിച്ച് പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ സംഘത്തെ വിളിച്ചുകൂട്ടുന്നു.

ഏപ്രില്‍ 20-Ɔ൦ തിയതി വ്യാഴാഴ്ചയാണ് പാപ്പായുടെ അദ്ധ്യക്ഷതയില്‍ കര്‍ദ്ദിനാള്‍ സംഘം വത്തിക്കാനില്‍ സമ്മേളിക്കാന്‍ പോകുന്നത്. പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ കന്യകാനാഥയുടെ ദര്‍ശന ഭാഗ്യമുണ്ടായ ഫ്രാന്‍സിസ് മാര്‍ത്തോ, ജസീന്ത മാര്‍ത്തോ എന്നീ രണ്ടു ഇടയക്കുട്ടികള്‍ ഉല്‍പ്പെടെയുള്ള വാഴ്ത്തപ്പെട്ടവരെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്നതു സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ക്കു വേണ്ടിയാണ് കര്‍ദ്ദിനാളന്മാരുടെ ഈ സാധാരണ സമ്മേളനം പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്നത്.

വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ റിപ്പോര്‍ട്ടുകളെ അധികരിച്ച് പ്രധാനമായും 5 വാഴ്ത്തപ്പെട്ടവരുടെ സംഘത്തിന്‍റെ നാമകരണ നടപടിക്രമങ്ങളാണ് കര്‍ദ്ദിനാളന്മാരുടെ കൂട്ടായ്മയില്‍ പാപ്പാ ഫ്രാന്‍സിസ് സമര്‍പ്പിക്കുവാന്‍ പോകുന്നത്:

1. ഫാത്തിമയില്‍ കന്യകാനാഥയുടെ ദര്‍ശനം ലഭിച്ച ഫ്രാന്‍സിസ് മാര്‍ത്തോ (1908-1919), ജസീന്ത മാര്‍ത്തോ (1910-1920) എന്നീ രണ്ടു സഹോദരങ്ങള്‍. ഫ്രാന്‍സിസ്  11-Ɔമത്തെ വയസ്സിലും, ജസീന്ത 10-Ɔമത്തെ വയസ്സിലും മരണമടഞ്ഞു. ഫാത്തിമയില്‍ കന്യകാനാഥയുടെ ദര്‍ശനം ലഭിച്ച മൂന്നു ഇടയക്കുട്ടികളില്‍ ഒരാളും, പിന്നീട് സന്ന്യാസിനിയുമായിത്തീര്‍ന്ന സിസ്റ്റര്‍ ലൂസിയയുടെ (1907-2005) നാമകരണ നടപടിക്രമങ്ങള്‍ 2008-ല്‍ ആരംഭിച്ചു. സിസ്റ്റര്‍ ലൂസിയയാണ് കന്യകാനാഥ വെളിപ്പെടുത്തിയ ഫാത്തിമ രഹസ്യങ്ങള്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുമായി പങ്കുവച്ചത്. ഫാത്തിമാ ദര്‍ശനത്തിന്‍റെ 100-Ɔ൦ വാര്‍ഷികനാളില്‍ 2017 മെയ് മാസത്തിലെ  12, 13  തിയതികളില്‍ പാപ്പാ ഫ്രാന്‍സിസ് ഫാത്തിമയില്‍ എത്തുമെന്നതും ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.

2. ബസീലിലെ നത്താള്‍ എന്ന സ്ഥലത്തെ രക്തസാക്ഷികള്‍ - അന്ത്രയ സൊവെറാള്‍, അംബ്രോസിയോ ഫ്രാന്‍സിസ്ക്കോ ഫേരോ എന്നീ വൈദികരും, അല്‍മായനായ മത്തയോ മൊരെയായും, മറ്റ് 27 സഹചാരികളും (1645).

3. ക്രിസബല്‍, അന്തോണിയോ, ജുവാന്‍ എന്നീ മെക്സിക്കന്‍ രക്തസാക്ഷികള്‍ (1527, 1529).

4. ഫൗസ്തീനോ മിഗ്വസ് എന്ന സ്പെയിന്‍കാരന്‍ പിയരിസ്റ്റ് വൈദകന്‍. അദ്ദേഹം കലസാന്‍സിയന്‍ സന്ന്യാസിനീ സഭയുടെ  (Congregation of the Daughters of the Divine Shepherdess of Calasazians) സ്ഥാപനുമാണ് (1831-1925).

5. ആഞ്ചലോ ആക്രി അല്ലെങ്കില്‍ ലൂക്കാ ഫല്‍ക്കോണെ. അദ്ദേഹം ഇറ്റാലിക്കാരനായ ഫ്രാന്‍സിസ്ക്കന്‍ കപ്പൂചിന്‍ വൈദികനാണ് (1669-1739).

വിശുദ്ധരുടെ നാമകരണ നടപടിക്കായുള്ള വത്തിക്കാന്‍ സംഘം അന്വേഷണവും പഠനവും പൂര്‍ത്തിയാക്കിയിട്ടുള്ള ഈ വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദപ്രഖ്യാപനം നടത്തപ്പെടാനുള്ള തിയതിയും സ്ഥലവും കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ വോട്ടെടുപ്പിലൂടെയുള്ള അനുമതിയോടെ പൂര്‍ത്തീകരിക്കപ്പെടുമെന്ന് ഏപ്രില്‍ 10-Ɔ൦ തിയതി പുറത്തുവിട്ട വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. 








All the contents on this site are copyrighted ©.