സ്വപനം കാണാനും സാഹസികത കാട്ടാനും സ്വപ്നത്തില്‍ ദര്‍ശിക്കുന്ന ആയാസകരങ്ങളായ ദൗത്യങ്ങള്‍ ഏറ്റെടുക്കാനും വിശുദ്ധ യൗസേപ്പ് നമ്മെ, വിശിഷ്യ യുവജനത്തെ പ്രാപ്തരാക്കട്ടെയെന്ന് മാര്‍പ്പാപ്പാ ആശംസിക്കുന്നു.
അനുവര്‍ഷം മാര്‍ച്ച് 19 നാണ് വിശുദ്ധ യൗസേപ്പിന്‍റെ തിരുന്നാള്‍ ആചരിക്കപ്പെടുന്നതെങ്കിലും, ഇക്കൊല്ലം ആ ദിനം നോമ്പുകാലത്തിലെ ഒരു ഞായറാഴ്ചയായിരുന്നതിനാല്‍ അത് ആരാധനക്രമപരമായി ഇരുപതാം തിയതി തിങ്കളാഴ്ചയിലേക്കു മാറ്റിയ പശ്ചാത്തലത്തില്‍, അന്ന് രാവിലെ വത്തിക്കാനില്‍, തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ പങ്കുവച്ച സുവിശേഷചിന്തകളില്‍ ഫ്രാന്‍സീസ് പാപ്പാ, പ്രതിസന്ധികള്‍ക്കു മുന്നില്‍ ദൈവത്തില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ട്, ദൈവിക പദ്ധതി നിശബ്ദമായി നിര്‍വ്വഹിച്ച യൗസേപ്പിതാവിന്‍റെ സവിശേഷതകള്‍ അനുസ്മരിക്കുകയായിരുന്നു.
മൗനമായി നിന്ന് അനുസരിക്കുന്ന മനുഷ്യന്‍, അലിവുള്ള വ്യക്തി, വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയുന്ന മനുഷ്യന്‍, ദൈവരാജ്യം ഉറപ്പാക്കുന്നവന്‍, ദൈവത്തിന്‍റെ മക്കള്‍ എന്ന സ്ഥാനം നമുക്ക് ഉറപ്പാക്കുന്നവന്‍, സ്വപ്നം കാണാന്‍ കഴിവുള്ള മനുഷ്യന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് പാപ്പാ യൗസേപ്പിനു നല്കുന്നത്.
ബലഹീനതകളുടെ, നമ്മുടെയും ബലഹീനതകളുടെ, കാവല്‍ക്കാരനാണ് യൗസേപ്പിതാവെന്നും, നമ്മുടെ ബലഹീനതകളില്‍ നിന്ന്, നമ്മുടെ പാപങ്ങളില്‍ നിന്നുപോലും നല്ലവയായ ഏറെ കാര്യങ്ങള്‍ക്ക് ജന്മമേകാന്‍ കഴിവുറ്റവനാണ് വിശുദ്ധ യൗസേപ്പെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
നമുക്ക് രക്ഷയേകുകയെന്ന ദൈവത്തിന്‍റെ സ്വപ്നത്തിന്‍റെ സൂക്ഷിപ്പുകാരനായ യൗസേപ്പിതാവ്, ഈ തച്ചന്‍, അതിനാല്‍ത്തന്നെ മഹാത്മാവാണെന്നും, നിശബ്ദനും അദ്ധ്വാനിയും സ്വപ്നം കാണാന്‍ കഴിയുന്നവനും ആണെന്ന് പാപ്പാ പറഞ്ഞു.
ശ്രേഷ്ഠമായ കാര്യങ്ങള്‍ നാം സ്വപ്നം കാണുമ്പോള്‍ നമ്മള്‍ ദൈവത്തിന്‍റെ സ്വപ്നത്തോട്, ദൈവത്തിന് നമ്മെക്കുറിച്ചുള്ള സ്വപ്നത്തോടു അടുക്കുന്നുവെന്നു പാപ്പാ ഉദ്ബോധിപ്പിച്ചു.
All the contents on this site are copyrighted ©. |