2016-12-26 20:37:00

ലാളിത്യമാര്‍ന്ന ജീവിതം സുവിശേഷത്തിന്‍റെ മൗലികത


ലാളിത്യമാര്‍ന്ന ജീവിതം സുവിശേഷത്തിന്‍റെ മൗലിക രീതിയാണ്. കൂട്ടായ്മയുടെയും സ്വാതന്ത്ര്യത്തിന്‍റെയും ഇറ്റലിയിലെ പ്രസ്ഥാനത്തിന് (Fraternity of Communion & Liberation) അയച്ച കത്ത് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെയാണ് ആരംഭിച്ചത്.

കാരുണ്യത്തിന്‍റെ ജൂബിലവത്സരത്തില്‍ ഈ ഉപവിപ്രസ്ഥാനത്തിലെ അംഗങ്ങള്‍ ഇറ്റലിയിലെ 200 മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ശേഖരിച്ച. പാവങ്ങള്‍ക്കുള്ള സാമ്പത്തികസഹായം പാപ്പാ ഫ്രാന്‍സിസിന് അയച്ചുകൊടുത്തു. നല്കിയ സഹായത്തിന് നന്ദിപറഞ്ഞുകൊണ്ടാണ് പാപ്പാ അവര്‍ക്ക് കത്തയച്ചത്.

ദാരിദ്ര്യം അമ്മയും, അതിന്‍റെ ആഭാവം ഭിത്തിയുമാണെന്ന് വിവരിച്ച, വിശുദ്ധ ഇഗ്നേഷ്യസ് ലയോളയെ ഡിസംബര്‍ ‍22-Ɔ൦ തിയതി വ്യാഴാഴ്ച വത്തിക്കാനില്‍നിന്നും അയച്ച കത്തില്‍ പാപ്പാ ഉദ്ധരിച്ചു. ലാളിത്യവും ആത്മീയതയും വ്യക്തിജീവിതത്തില്‍ വളര്‍ത്തുന്ന അമ്മയാണ് ദാരിദ്ര്യം. അത് വിശുദ്ധിയുള്ള പ്രേഷിതരെ ജനിപ്പിക്കും. അത് ആര്‍ദ്രമായ സ്നേഹത്തിന്‍റെ ‘സുവിശേഷവിപ്ലവം’  മനുഷ്യജീവിതങ്ങളിലും പ്രസ്ഥാനങ്ങളിലും ഉണര്‍ത്തും!

ദാരിദ്ര്യത്തിന്‍റെ അരൂപിയും ലാളിത്യവും ഇല്ലാത്തിടങ്ങള്‍, ഭിത്തി കെട്ടി സുരക്ഷയിലേയ്ക്ക് വലിയുന്നതുപോലെയാണ്. പാപ്പാ ഉദാഹരിച്ചു. ഭിത്തി സംരക്ഷിക്കുകയും പ്രതിരോധിക്കുയും ചെയ്യുന്നു. അതിനാല്‍ ദാരിദ്ര്യാരൂപിയില്ലാത്ത എത്രയോ സഭാപ്രസ്ഥാനങ്ങളാണ് ഇന്ന് തളര്‍ന്നിട്ടുള്ളത്, തകര്‍ന്നിട്ടുള്ളത്. പാപ്പാ കത്തില്‍ ചൂണ്ടിക്കാട്ടി.

ക്രൈസ്തവജീവിതത്തിന്‍റെ സത്ത വെളിപ്പെടുത്തുന്ന സമൂഹിക യാഥാര്‍ത്ഥ്യങ്ങളാണ് പാവങ്ങളും ദാരിദ്ര്യാവസ്ഥയും. കാരുണ്യത്തിന്‍റെ പാത പങ്കുവയ്ക്കലിന്‍റേതാണ്. പാവങ്ങള്‍ക്കായി ഹൃദയം തുറക്കുന്ന പ്രക്രിയയാണ് സുവിശേഷത്തിന്‍റെ മൗലികവീക്ഷണം. അത് സുവിശേഷദാരിദ്ര്യത്തിന്‍റെ മാതൃകയാണ്. ദൈവസ്നേഹത്തെപ്രതി ഉള്ളതെല്ലാം പാവങ്ങള്‍ക്കു പങ്കുവച്ച് ദാരിദ്ര്യത്തെ ആശ്ലേഷിച്ച അസ്സീസിയിലെ ഫ്രാന്‍സിസ് ക്രിസ്ത്വാനുകരണത്തിന്‍റെ മൗലികരൂപമാണ്. ക്രിസ്തുവില്‍, ദൈവം നമ്മില്‍ ഒരുവനായി, ദരിദ്ര്യത്തിലും താഴ്മയിലും പിറന്നു. അതാണ് ക്രിസ്തുമസ്!   ദൈവം നിങ്ങളുടെ കൂട്ടായ്മയെ അനുഗ്രഹിക്കട്ടെ! പ്രാര്‍ത്ഥിക്കാന്‍ മറക്കരുതേ! ഈ ആശംസയോടും അഭ്യര്‍ത്ഥനയോടും കൂടെ പാപ്പാ കത്ത് ഉപസംഹരിച്ചു.  

Fraternity of Communion & Leberation പ്രസ്ഥാനം 1958-ല്‍ മിലാനില്‍ ആരംഭിച്ചു. യുവജനങ്ങള്‍ക്കായി Luigi Guissani എന്ന വൈദികനാണ് ഇതിന് തുടക്കമിട്ടത്. അദ്ദേഹം 2005-ല്‍ മരണമടഞ്ഞപ്പോള്‍ ഫാദര്‍ ജൂലിയന്‍ കാരോ, ഇപ്പോഴത്തെ പ്രസിഡന്‍റ് സ്ഥാനമേറ്റു.








All the contents on this site are copyrighted ©.