2016-12-22 20:01:00

‘ക്രിസ്തുവില്ലാത്ത ക്രിസ്തുമസ്’ ആകരുത് ഇക്കുറി


ഡിസംബര്‍ 22-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാന്‍റെ വിവിധ വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവരും അവരുടെ കുടുംബങ്ങളുമായി നടന്ന ക്രിസ്തുമസ് കൂടികാഴ്ചയിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്.

സമ്മാനങ്ങളുടെ ഉത്സവമാണ് ക്രിസ്തുമസ്! നാം ക്രിസ്തുമസ് സമ്മാനങ്ങള്‍ വാങ്ങുന്നു, കൊടുക്കുന്നു, ഒരുക്കുന്നു, അതുപോലെ സ്വീകരിക്കുന്നു! എന്നാല്‍ ക്രിസ്തുമസ്സിന്‍റെ യഥാര്‍ത്ഥമായ സമ്മാനം ക്രിസ്തുവാണ്!  പിതാവായ ദൈവം തന്‍റെ പുത്രനെ ലോകരക്ഷയ്ക്കായി സമ്മാനിച്ചതിന്‍റെ ഓര്‍മ്മയും മഹോത്സവുമാണിത്. അതിനാല്‍ ക്രിസ്തുമസ്സിന്‍റെ അന്യൂനമായ സമ്മാനം ക്രിസ്തുവാണെന്ന കാര്യം മറന്നുപോകരുത്. ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും മുങ്ങി, ‘ക്രിസ്തുവില്ലാത്ത ക്രിസ്തുമസ്’ ആകരുത് ഇക്കുറിയെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

വത്തിക്കാന്‍റെ വിവിധ വിഭാഗങ്ങളില്‍ ഒരോരുത്തരും ചെയ്യുന്ന ജോലികള്‍ക്ക് പാപ്പാ നന്ദിയര്‍പ്പിച്ചു. എത്ര ചെറുതായിരുന്നാലും വലുതായിരുന്നാലും തൊഴിലിന് അന്തസ്സുണ്ടെന്നും അതിന്‍റേതായ മാഹാത്മ്യമുണ്ടെന്നും അനുസ്മരിപ്പിച്ചു. ആത്മാഭിമാനത്തോടും വിശ്വസ്തതയോടുംകൂടെ ഓരോരുത്തരും തങ്ങളുടെ ജോലി ചെയ്തുകൊണ്ട് സംതൃപ്തരായി ജീവിക്കാം. വത്തിക്കാനിലെ ജോലികള്‍ക്ക് സുവിശേഷത്തിന്‍റെ ഒരു പരിവേഷമുണ്ട്. അത് ദൈവസ്നേഹത്തിന്‍റെ സാക്ഷ്യവും പ്രഘോഷണവുമാണ്. പാപ്പാ വിശേഷിപ്പിച്ചു.

ജൂബിലി കഴിഞ്ഞെങ്കിലും, അതിന്‍റെ കൃപയും ചൈതന്യവും അവസാനിക്കുന്നില്ല. കാരുണ്യത്തിന്‍റെ ജൂബിലിനാളില്‍ നാം സ്വീകരിച്ച ദൈവകൃപ നമ്മുടെ ജോലിസ്ഥലത്തും ഭവനങ്ങളിലും ജീവിതപരിസരങ്ങളിലും പങ്കുവയ്ക്കപ്പെടുമ്പോഴാണ് അത് ഫലമണിയുന്നത്. കൃപ നമുക്കു ലഭ്യമായത് ക്രിസ്തുവിലും ക്രിസ്തുവിലൂടെയുമാണ് (തീത്തൂസ് 2, 11..12). ദൈവകൃപ മാംസംധരിച്ച് നമ്മുടെമദ്ധ്യേ വസിച്ചതാണ് ദൈവപുത്രനായ ക്രിസ്തു! ദൈവാരൂപിയാണ് അതിന് ഇടയാക്കിയത്. അതിനാല്‍ ഈ ഭൂമിയിലെ ജീവിതം വിശ്വസ്തമായും സൗമ്യമായും സമാധാനപൂര്‍ണ്ണമായും തുടരാന്‍ ദൈവകൃപ നമുക്ക് ആവശ്യമാണ്. ഇങ്ങനെ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.