2016-12-17 13:29:00

മേല്‍ക്കോയ്മ വെടിഞ്ഞ് ബലഹീനരുടെ ശുശ്രൂഷകരാകുക


കുഞ്ഞുങ്ങളും വൃദ്ധജനവും ജനതകളുടെ ഭാവിയാണെന്ന് മാര്‍പ്പാപ്പാ.

കുഞ്ഞുങ്ങള്‍ക്കും പ്രായാധിക്യം ചെന്നവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇറ്റലിയിലെ കത്തോലിക്കാ സന്നദ്ധപ്രവര്‍ത്തകരുടെ സമൂഹമായ “നോമദെല്‍ഫിയ”(NOMADELFIA) യയുടെ മുന്നൂറോളം പ്രതിനിധികളടങ്ങിയ സംഘത്തെ ശനിയാഴ്ച (17/12/16) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

കുഞ്ഞുങ്ങള്‍ ചരിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നവരും വൃദ്ധജനമാകട്ടെ സ്വന്തം ജീവിതാനുഭവവും ജീവിതമേകിയ അറിവും പകര്‍ന്നു നല്കുന്നവരുമാണെന്ന് വിശദീകരിച്ച പാപ്പാ തലമുറകള്‍ തമ്മിലുള്ള ഈ സംഭാഷണം ഊട്ടിവളര്‍ത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും ഒരിക്കലും തളരരുതെന്ന് പ്രചോദനം പകര്‍ന്നു.

“നോമദെല്‍ഫിയ” സമൂഹത്തിന്‍റെ സ്ഥാപകനായ വൈദികന്‍ ത്സേനൊ സല്‍ത്തീനിയെ അനുസ്മരിച്ച പാപ്പാ, അദ്ദേഹം ഏറ്റം ബലഹീനരുടെയും ഏറ്റം ദരിദ്രരുടെയും സഹനങ്ങള്‍ക്കുമേല്‍ കുനിഞ്ഞു അക്ഷയമായ ഉപവിയുടെ സാക്ഷിയായിക്കൊണ്ട് ദിവ്യ ഗുരുവിനെ പിന്‍ചെന്ന് അവിടത്തെ വിശ്വസ്തനായ ശിഷ്യന്‍റെ മാതൃകയേകുന്നുവെന്ന് പ്രസ്താവിച്ചു.

തിരുപ്പിറവിത്തിരുന്നാളിനെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ, ദൈവം ബലഹീനനായ ഒരു ശിശുവിന്‍റെ രൂപമെടുത്തുകൊണ്ട് നമ്മെ പഠിപ്പിക്കുന്നത് നാംമറ്റുള്ളവരുടെമേല്‍ ആധിപത്യം പുലര്‍ത്താതെ സ്വയം താഴ്ത്തി ബലഹീനരെ സ്നേഹത്തോടെ സേവിക്കാനും ചെറിയവരോടൊപ്പം ചെറിയവരായിത്തീരാനുമാണെന്ന് ഓര്‍മ്മിപ്പിച്ചു.

സാഹോദര്യം നിയമമായുള്ളിടം എന്നതാണ് 1948 ല്‍ ജന്മംകൊണ്ട സമൂഹമായ  “നോമദെല്‍ഫിയ” യുടെ അര്‍ത്ഥം. 








All the contents on this site are copyrighted ©.