2016-11-26 17:10:00

ഫിഡേല്‍ കാസ്ട്രോ അന്തരിച്ചു - പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു


ഫിഡേല്‍ കാസ്ട്രോയുടെ മരണവാര്‍ത്ത അറിഞ്ഞ ഉടനെ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍നിന്നും തലസ്ഥാനനഗരമായ ഹവാനയിലേയ്ക്ക് അനുശോചന സന്ദേശമയച്ചു. നവംബര്‍ 25-Ɔ൦ തിയതി രാത്രിയിലായിരുന്നു മുന്‍-ക്യൂബന്‍ പ്രസിഡന്‍റും ലോകത്തെ കമ്യൂണിസ്റ്റ് ഭരണനേതാക്കളിലെ അതികായനുമായിരുന്ന ഫിഡേല്‍ കാസ്ട്രോ കാലംചെയ്തത്. 90 വയസ്സായിരുന്നു (1926-2016).

ക്യുബന്‍ റിപ്പബ്ലിക്കിന്‍റെ മുന്‍പ്രസിഡന്‍റും വിപ്ലവനായകനുമായിരുന്ന ഫിഡേല്‍ കാസ്ട്രോയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നു. ധീരനായ രാഷ്ട്രനേതാവിന്‍റെ ദേഹവിയോഗത്തില്‍ പ്രസിഡന്‍റ് റാവൂള്‍ കാസ്ട്രോയ്ക്കും, കുടുംബാംഗങ്ങള്‍ക്കും ജനങ്ങള്‍ക്കും സാന്ത്വനവും സമാശ്വാസവും നേരുന്നു. ക്യൂബയുടെ മദ്ധ്യസ്ഥയും ആത്മീയഅമ്മയുമായ കോവ്രെയിലെ കന്യകാനാഥ (Our Lady of Cobre) നാടിനെ തുണയ്ക്കുകയും നയിക്കുകയും ചെയ്യട്ടെ!

ലോകരാഷ്ട്രീയ ചക്രവാളത്തില്‍ വിപ്ലവത്തിലൂടെ ദ്വീപുരാഷ്ട്രമായ ക്യൂബയെ 5 പതിറ്റാണ്ടു നയിച്ച രാഷ്ട്രീയനായകന് അര്‍പ്പിച്ച പ്രാര്‍ത്ഥനാഞ്ജലിയോടെയാണ് അനുശോചനസന്ദേശം പാപ്പാ ഉപസംഹരിച്ചത്.

2015 സെപ്തംബര്‍ 20-ന് ക്യൂബ സന്ദര്‍ശിച്ച പാപ്പാ ഫാന്‍സിസുമായി നേര്‍ക്കാഴ്ചയ്ക്ക് അനുമതി തേടിയ കമ്യൂണിസ്റ്റ് നേതാവിന്‍റെ ആരോഗ്യാവസ്ഥയും പ്രായവും പരിഗണിച്ച് അദ്ദേഹത്തിന്‍റെ ഹവാനയിലെ വസതിയില്‍ ചെന്നാണ് നേരില്‍ക്കണ്ടത്. ‘പതിവുകള്‍ തെറ്റിക്കുന്ന പാപ്പാ ഫ്രാന്‍സിസ്’ വിപ്ലവനായകനോട് കുശലം പറഞ്ഞതും ചിന്തകള്‍ പങ്കുവച്ചതും 40 മിനിറ്റിലേറെയാണ്. അവസാനം പറഞ്ഞു, സഹോദരാ, സമയം പോയത് അറിഞ്ഞില്ല. നല്ല വായനക്കാരനായ ഫിഡേലിന് അങ്ങേയ്ക്കു സ്തുതി! (Laudato Si’), സുവിശേഷസന്തോഷം  (Evangelium Gaudium), വിശ്വാസത്തിന്‍റെ വെളിച്ചും  (Lumen Fidelis) എന്നീ പ്രബോധനങ്ങളുടെ പ്രതികള്‍ നല്കാന്‍ വിടപറയുംമുന്‍പേ  നല്കാന്‍ പാപ്പാ മറന്നില്ല.  ഇനി ഇറങ്ങട്ടെ! അത് യാത്രാമൊഴിയും വിടപറയലുമായിരുന്നു! വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി, അന്ന് കൂടെയുണ്ടായിരുന്ന ഫാദര്‍ ഫെദറീകോ ലൊമ്പാര്‍ഡി സാക്ഷ്യപ്പെടുത്തി.

നീണ്ട 5 പതിറ്റാണ്ടുകള്‍ അദ്ദേഹം ക്യൂബ ഭരിച്ചു (1959-2008). ഭരണകാലമൊക്കെയും അദ്ദേഹം രാഷ്ട്രത്തിന്‍റെ പ്രസിഡന്‍റും മിലട്ടറി മേധാവിയുമായിരുന്നു. ഏകപാര്‍ട്ടി സംസ്ഥാനവും, ആത്മാഭിമാനമുള്ള ഒരു ജനതയും അദ്ദേഹത്തിന്‍റെ സ്പ്നമായിരുന്നു. മുതലാളിത്തത്തെ നഖശിഖാന്തം ഫിഡേല്‍ കാസ്ട്രോ എതിര്‍ച്ചു. അതിനായി കമ്യൂണിസ്റ്റ് റഷ്യയോട് കൂട്ടുംപിടിച്ചു. അയല്‍പക്കമായ അമേരിക്കയുമായി നിരന്തരമായി വിഘടിച്ചുനിന്നു. 6 തവണയാണ് കാസ്ട്രോ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് ആവര്‍ത്തിച്ചു തിരഞ്ഞെടുക്കപ്പെട്ടത്, അവസാനം അദ്ദേഹത്തിന്‍റെ സഹോദരന്‍ റാവൂള്‍ കാസ്ട്രോ 2008-ലെ തിരഞ്ഞെടുപ്പിലൂടെ സ്ഥാനമേല്ക്കുംവരെ!

സ്ഥാനമൊഴിയവെ ഫിഡേല്‍ കാസ്ട്രോ പറഞ്ഞു, “എനിക്ക് ആരോടും വിരോധമില്ല, എന്‍റെ ശത്രുക്കളോടുപോലും!” ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച കാസ്ട്രോ എന്നും വത്തിക്കാനുമായി നയതന്ത്രബന്ധം പുലര്‍ത്തിയിട്ടുണ്ട്. വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍പാപ്പാ, മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍, പാപ്പാ ഫ്രാന്‍സിസ് എന്നിവര്‍ക്ക് ഭരണകാലത്ത് ക്യൂബയില്‍ ആതിഥ്യം നല്‍കിയിട്ടുമുണ്ട്. അമേരിക്ക-ക്യൂബ നയന്ത്രബന്ധങ്ങള്‍ മെച്ചപ്പെടുത്താനും, ഇരുപക്ഷവും തമ്മിലുള്ള  രാഷ്ട്രീയ ഉപരോധം പിന്‍വില്ക്കാനും വത്തിക്കാന്‍ നിരന്തരമായി പരിശ്രമിച്ചിട്ടുണ്ട്. അവസാനം പാപ്പാ ഫ്രാന്‍സിസിന്‍റെ ഇ‌ടപെടലിലൂടെ ഇരുരാഷ്ട്രങ്ങളും ചേര്‍ന്നുണ്ടാക്കിയ നവമായ സഖ്യവും കരാറുമാണ് രാഷ്ട്രീയോപരോധം പിന്‍വലിച്ച് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനര്‍പ്രതിഷ്ഠിക്കപ്പെട്ടത്.

 അന്തിമോപചാര കര്‍മ്മങ്ങള്‍ ഡിസംബര്‍ 4-Ɔ൦ തിയതി ഞായറാഴ്ച  തലസ്ഥാന നഗരമായ ഹവാനയില്‍ നടത്തപ്പെടും.

ഫിഡേല്‍ കാസ്ട്രോയുടെ ഒളിമങ്ങാത്ത ചിന്തകള്‍ :

“ കഴിഞ്ഞകാലത്തിനും ആസന്നഭാവിയ്ക്കും ഇടയില്‍ മരണംവരെയുള്ള പോരാട്ടാമാണ് വിപ്ലവം!”

“കമ്യൂണിസത്തിന്‍റെ മരണം കൊട്ടിഘോഷിക്കുന്നവര്‍ക്ക് ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ മുതലാളിത്ത ഭരണത്തിന്‍റെ വിജയത്തെക്കുറിച്ചു എന്തു പറയാനുണ്ട്?” 

“ലോകം എന്നെ വിധിച്ചാലും ചരിത്രം എനിക്കു മാപ്പേകും...!”

Photo :  Pope Francis meet Fidel Castro during the Pope's visit to Havana on 21st September, 2015.

 








All the contents on this site are copyrighted ©.