2016-11-24 19:10:00

വിയറ്റ്നാം വത്തിക്കാന്‍ നയതന്ത്രബന്ധത്തിന്‍റെ നവമായ നീക്കങ്ങള്‍


വിയറ്റ്നാമിന്‍റെ പ്രസിഡന്‍റ് ട്രാന്‍ ദായ് കുവാങ് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.   നവംബര്‍ 23-Ɔ൦ തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്കാണ് പ്രസിഡന്‍റ്  കുവാങ് വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്. സൗഹൃദത്തിന്‍റെ പ്രതീകമായി സമ്മാനങ്ങളും കൈമാറി.

വിയറ്റ്നാമിലെ ജനങ്ങളുടെ പൊതുനന്മയ്ക്കായി രാഷ്ട്രവും സഭയും കൈകോര്‍ക്കാനാണ് കൂട്ടായ പരിശ്രമം. സംവാദത്തിന്‍റെ പാതയിലൂടെ വളര്‍ത്തിയെടുക്കാവുന്ന കൂട്ടായ്മയ്ക്ക് ബഹുഭൂരിപക്ഷം ബുദ്ധമതക്കാരുള്ള വിയറ്റ്നാമില്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കും ഇതരമതങ്ങള്‍ക്കൊപ്പം സ്വതന്ത്രമായി ജീവിക്കാനുള്ള വഴിയൊരുക്കുകയാണ് ഈ സൗഹൃദകൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയിലൂടെ അറിയിച്ചു.

ഏഷ്യന്‍ രാജ്യമായ വിയറ്റ്നാമും വത്തിക്കാനും തമ്മില്‍ നയതന്ത്രബന്ധം ഇല്ലാതരിക്കെ, 2007-ല്‍ മുന്‍പാപ്പാ ബനഡിക്ട് 16-Ɔ൦മന്‍റെ കാലംമുതല്‍ ഇരുപക്ഷത്തിന്‍റേയും (സഭയുടെയും കമ്യൂണിസ്റ്റ് വിയറ്റ്നാമിന്‍റെയും) ഒരു സംയുക്ത സംവാദസഖ്യം (Joint Dialogue Committee)  രൂപപ്പെടുത്തിയിരുന്നു. ഭരണകൂടത്തിനു ക്രൈസ്തവരോടുണ്ടായിരുന്ന ശത്രുതയുടെയും ക്രൈസ്തവപീഡനത്തിന്‍റെയും ഗതകാലം മറന്ന്, ക്രിയാത്മകമായ ഉഭയകക്ഷിബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുവാനാണ് ഇരുപക്ഷത്തിന്‍റെയും പരിശ്രമമെന്ന് ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയില്‍ വെളിപ്പെടുത്തി.

പാപ്പായുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ എന്നിവരുമായും പ്രസിഡന്‍റ് കുവാങ് കൂടിക്കാഴ്ച നടത്തി. വിയറ്റ്നാം ജനതയുടെ സാമൂഹ്യ മതാത്മക മേഖലകളെക്കുറിച്ച് പ്രസിഡന്‍റ് കുവാങ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായും ആശയങ്ങള്‍ കൈമാറിയതായി ഗ്രെഗ് ബേര്‍ക്ക് അറിയിച്ചു. 








All the contents on this site are copyrighted ©.