2016-11-18 11:29:00

കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തിന് ഞായറാഴ്ച തിരശ്ശീല വീഴും


പ്രാദേശിക സമയം രാവിലെ 10 മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പണത്തിന് ആമുഖമായി ജൂബിലിയുടെ കാരുണ്യകവാടം പാപ്പാ ഔദ്യോഗികമായി അടയ്ക്കും.

തുടര്‍ന്ന് സഭയിലെ കര്‍ദ്ദിനാളന്മാര്‍, മറ്റു പാത്രിയാര്‍ക്കുകള്‍, മെത്രാന്മാര്‍ വൈദികര്‍ സന്ന്യസ്തര്‍ വിശ്വാസസമൂഹം എന്നിവരോടു ചേര്‍ന്ന് അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെയാണ്, 2015 ഡിസംബര്‍ 8-ന് അമലോത്ഭവനാഥയുടെ തിരുനാളി‍ല്‍ തുടക്കം കുറിച്ച ആഗോളസഭയിലെ കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തിന് തിരശ്ശീലവീഴുന്നത്.

.................................

  1. ദൈവികകാരുണ്യത്തിന്‍റെ വിശുദ്ധവത്സരം:

ദൈവികകാരുണ്യത്തിന്‍റെ സാക്ഷൃമേകുവാനുള്ള വലിയ സാദ്ധ്യത സഭയ്ക്കുണ്ട് എന്നു പ്രസ്താവിച്ചുകൊണ്ട് 2015 മാര്‍ച്ച് 13-ാം തിയതി വെള്ളിയാഴ്ചയാണ് കാരുണ്യത്തിന്‍റെ അതിനതരസാധാരണമായ വിശുദ്ധവത്സരത്തെക്കുറിച്ച് ആദ്യമായി പാപ്പാ ഫ്രാന്‍സിസ് സംസാരിച്ചത്. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടന്ന അനുതാപ ശുശ്രൂഷയ്ക്കു നല്കിയ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് ദൈവിക കാരുണ്യത്തിന്‍റെ വിശുദ്ധവത്സരം ആചരിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് കാര്യം പാപ്പാ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ ജൂബിലി പ്രഖ്യപിക്കുന്ന പ്രമാണരേഖ ‘കാരുണ്യവദനം,’  Misericordiae Vultus പ്രസിദ്ധപ്പെടുത്തി.

വിശുദ്ധവത്സരം അല്ലെങ്കില്‍ ജൂബിലിവര്‍ഷം അനുതാപത്തില്‍നിന്നും  ഉതിര്‍ക്കൊള്ളുന്ന ആത്മീയ യാത്രയാണ്. അതിനാല്‍ ദൈവം തരുന്ന ഈ പ്രത്യേക പ്രചോദനം ഉള്‍ക്കൊണ്ട് ‘ദൈവിക കാരുണ്യത്തിന്‍റെ വിശുദ്ധവത്സരം (Extraordinary Jubilee of Divine Mercy) പ്രഖ്യാപിക്കുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു. ദൈവത്തിന്‍റെ അനന്തമായ കാരുണ്യത്തെ കേന്ദ്രീകരിച്ചാണ് ഈ ജൂബിലി ആചരണം. ഇത് കാരുണ്യത്തിന്‍റെ വര്‍ഷമായിരിക്കട്ടെ. ‘ദൈവം കരുണയുള്ളവന്‍ ആയിരിക്കുന്നതുപോലെ   നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ (ലൂക്ക 6, 32) എന്ന ക്രിസ്തുവിന്‍റെ വചനപ്രഭയില്‍ ജീവിക്കുക!  ഇതാണ് ജൂബിലിക്ക് ആമുഖമായി പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ച വാക്കുകള്‍. ‍‍‍ഞായാഴ്ച നവംബര്‍ 20-ാം തിയതി കുരുണ്യകവാടം അടയ്ക്കപ്പെടുമെങ്കിലും, പാപ്പാ ഉദ്ബോധിപ്പിക്കുന്നു... ദൈവികകാരുണ്യത്തിന്‍റെ കവാടം നമുക്കായി ഒരിക്കലും അടയ്ക്കപ്പെടുന്നില്ല. നമ്മുടെ ഹൃദയകവാടത്തില്‍ അവിടുന്നാണ്  സദാ വന്നു മുട്ടുന്നത്. വിളി കേള്‍ക്കുന്നവന്‍റെ ഹൃദയത്തില്‍ ദൈവം വസിക്കുന്നു! അവിടുത്തെ കരുണ എന്നും കടാക്ഷിക്കുന്നു!

2.     വിശുദ്ധവത്സരവും വിശുദ്ധകവാടവും :

പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച അനിതരസാധാരണമായ വിശുദ്ധവത്സരവുമായി ബന്ധപ്പ‍െട്ട ചരിത്ര ഘടകമാണ് “Porta Sancta” എന്ന് ലത്തീന്‍ ഭാഷയില്‍ വിളിക്കപ്പ‍െടുന്ന വത്തിക്കാനിലെ ‘വിശുദ്ധ കവാടം’ .  വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ വടക്കെ അറ്റത്തെ വലിയ വാതിലാണ് ഇന്ന് വിശുദ്ധകവാടം. പാപ്പായുടെ അധീനതിയിലുള്ളതെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധകവാടം ജൂബിലി വര്‍ഷങ്ങളില്‍ മാത്രമാണ് തുറക്കപ്പെടുന്നത്.

16 വര്‍ഷം മുന്‍പ് 2000-ലെ  മഹാജൂബിലിയോട് അനുബന്ധിച്ച് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് വത്തിക്കാനിലെ വിശുദ്ധകവാടം ഒടുവിലായി തുറന്നതും, ജൂബിലിയുടെ അന്ത്യത്തില്‍ അത് അടച്ചതും. രണ്ടരക്കോടി തീര്‍ത്ഥാടകരാണ് അന്ന് ക്രിസ്തു ജയന്തി ജൂബിലിനാളില്‍ വിശുദ്ധകവാടത്തിലൂടെ പത്രോസ്ലീഹായുടെ നാമത്തിലുള്ള ബസിലിക്കയില്‍ പ്രവേശിച്ച് ദണ്ഡവിമോചനവും ആത്മീയാനുഗ്രഹങ്ങളും പ്രാപിച്ചത്. 

600 വര്‍ഷത്തിനുമുന്‍പ് ബോണിഫസ് എട്ടാമന്‍റെ കാലം മുതല്‍ ആരംഭിച്ച വിശുദ്ധ കവാടത്തിന്‍റ‍െ നീണ്ട ചരിത്രത്തില്‍ 26 തവണ സാധാരണ ജൂബിലി വര്‍ഷങ്ങളോടനുബന്ധിച്ചും മറ്റുചിലപ്പോള്‍ പ്രത്യേക ജൂബിലി അവസരങ്ങളിലും വിശുദ്ധകവാടം തീര്‍ത്ഥാടകര്‍ക്കായ് തുറക്കപ്പെട്ടിട്ടുണ്ട്. ക്രിസ്തുവാകുന്ന വാതിലിലൂടെ പ്രവേശിച്ച് പാപത്തില്‍നിന്നും വിമോചിതരായി ദൈവകൃപയിലൂടെ മോക്ഷം നേടാനുള്ള ക്ഷണമാണ് വിശുദ്ധ കവാടം സൂചിപ്പിക്കുന്നത്.

വിശുദ്ധകവാടം ആദ്യം നിര്‍മ്മിക്കപ്പ‍െട്ടത് വത്തിക്കാനിലെ  സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലല്ല. പാപ്പായുടെ രൂപതയായ റോമിന്‍റെ ഭദ്രാസനദേവാലയം, ലാറ്റ‍െറന്‍ ബസിലിക്കയിലായിരുന്നു.  1499-ല്‍ റോമിലെ മറ്റ് മൂന്ന് പ്രധാന ബസിലിക്കകളിലും ജൂബിലി വാതായനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു.

വിശുദ്ധവത്സരത്തിന്‍റെ സവിശേഷവും അലംകൃതവുമായ കവാടം സാധാരണഗതിയില്‍  ഭിത്തി കെട്ടി അടച്ചിരിക്കും. ജൂബിലി കഴിയുമ്പോള്‍ വിശുദ്ധകവാടം ഭിത്തികെട്ടി അടയ്ക്കുകയാണ് പതിവ്. പുറംവശത്ത് മാത്രം തടികൊണ്ടുള്ളതും ലോഹത്തകിടില്‍ പൊതിഞ്ഞതുമായ അലംകൃത പാളി പിടിപ്പിച്ചിരിക്കുന്നത് കാണാം. 1500 മുതല്‍ 1975-വരെയുള്ള കാലഘട്ടത്തിലെ പതിവ് പ്രകാരം ജുബിലി വര്‍ഷാരംഭത്തില്‍ കവാടം തുറക്കുന്നതിന് അതില്‍ താല്ക്കാലികമായി കെട്ടിയിട്ടുള്ള മതില്‍ പൊളിക്കുന്നതിനുള്ള ആജ്ഞയായി ചുറ്റിക ഉപയോഗിച്ച് 3 പ്രാവശ്യം പാപ്പാ കവാടത്തില്‍ മുട്ടുന്നു. തുടര്‍ന്ന് മതില്‍ പൊളിച്ചു മാറ്റുകയും, വാതില്‍പ്പാളികള്‍ പാപ്പാ തള്ളിത്തുക്കുകയും ചെയ്യുന്നു. പൊളിച്ചിട്ട അവശിഷ്ടങ്ങള്‍ പൂജ്യവസ്തുക്കളായി വിശ്വാസികള്‍ വീടുകളിലേക്ക് കൊണ്ടു പോകുന്ന പതിവുമുണ്ട്.

1974-ലെ ചടങ്ങുകള്‍ക്കിടയില്‍ പോള്‍ ആറാമന്‍ പാപ്പായുടെ സമീപത്തേയ്ക്ക് ചെറിയൊരു മതില്‍പ്പാളി തെറിച്ചു വീണത് ആശങ്കകള്‍ക്ക് ഇടയാക്കി. അതിനാല്‍ 1975-നുശേഷം മതില്‍ പൊളിക്കുന്ന പതിവ് തലേനാള്‍ സ്വകാര്യമായി നടത്തപ്പെടുകയാണ്.  പതിനാറു  ചെറുപാളികള്‍ ചേര്‍ത്തുണ്ടാക്കിയ മരത്തിലുള്ള വലിയ വാതില്‍പ്പാളികള്‍ വെങ്കല തകിടില്‍ പൊതിഞ്ഞിരിക്കുന്നു. അവ ഏറെ കലാപരമായി പണിതീര്‍ക്കപ്പെട്ടതാണ്. രക്ഷാകര ചരിത്രത്തിലെ ശ്രദ്ധേയമായ രംഗങ്ങള്‍ വെങ്കലത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. ജൂബിലി വര്‍ഷാചരണത്തിനൊടുവില്‍ കവാടം അടയ്ക്കുമ്പോള്‍ ജൂബിലിയുടെ പ്രമാണരേഖകള്‍, ജൂബിലിയുടെ നാണയം എന്നിവ ‌ലോഹപ്പെട്ടിയിലാക്കി മതിലിനോട് ചേര്‍ത്ത് സിമന്‍റ് ചെയ്യപ്പെടുന്നു.

വത്തിക്കാനിലെ വിശുദ്ധവാതില്‍ പാപ്പാ തുറക്കുകയും അതിലൂടെ ആദ്യം പ്രവേശിക്കുകയും ചെയ്യുന്നു. കാരുണ്യത്തിന്‍റെ ജൂബിലി കവാടം 2015 ഡിസംബര്‍ 8-ന് തുറന്ന് പാപ്പാ ഫ്രാന്‍സിസ് പ്രവേശിച്ച പിറകെ, സ്ഥാനത്യാഗിയായ മുന്‍പാപ്പാ ബെനഡിക്ട് പതിനാറാമന്‍ പ്രവേശിച്ചത് ചരിത്രമാണ്.

പാപ്പാ നിര്‍ദ്ദേശിക്കുന്ന കര്‍ദ്ദിനാളന്മാരാണ് റോമിലെ മറ്റു മൂന്ന് പ്രധാന ബസിലിക്കകളിലുള്ള വിശുദ്ധവത്സര കവാടങ്ങള്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുന്നത്. എന്നാല്‍ ക്രിസ്തു ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ തന്നെയാണ് റോമിലെ 3 ബസിലിക്കകളിലേയും വിശുദ്ധകവാടങ്ങള്‍ തുറന്നത്.

ലോകത്തുള്ള ദേശീയ പ്രാദേശിക സഭകളില്‍ ജൂബിലകവാടങ്ങള്‍ തുറന്നുകൊണ്ട്, വികേന്ദ്രീകൃതമായ ജൂബിലി ആഘോഷത്തിന് തുടക്കംകുറിച്ചത് പാപ്പാ ഫ്രാന്‍സിസാണ്. ‘പതിവുകള്‍ തെറ്റിക്കുന്ന പാപ്പാ ഫ്രാന്‍സിസ്’ വത്തിക്കാനിലെ ജൂബിലികവാടം തുറക്കുന്നതിന് ഒരാഴ്ചമുന്‍പ്, ആഫ്രിക്ക അപ്പോസ്തോലിക സന്ദര്‍ശനത്തിനിടെ പാവങ്ങളുടെ നാടായ മദ്ധ്യാഫ്രിക്കയുടെ തലസ്ഥാന നഗരം ബാംഗ്വിയിലെ ഭദ്രാസനദേവാലയത്തില്‍ കാരുണ്യകവാടം തുറന്നുകൊടുത്തതും ചരിത്രസംഭവമമാണ്!

 








All the contents on this site are copyrighted ©.