2016-11-07 13:25:00

ധനാസക്തി ഭീകര പ്രവര്‍ത്തനങ്ങളുടെ മൗലിക ഹേതു


ലോകത്തെ ഭരിക്കുന്നത് ധനമാണെന്നും ഭയത്തിന്‍റെയും അസമത്വത്തിന്‍റെയും സാമ്പത്തിക സാമൂഹ്യ സാസ്കാരിക സൈനികാക്രമാണത്തന്‍റെയും  ചമ്മട്ടിയാണ് ഈ ഭരണത്തിന്‍റെ ഉപകരണമെന്നും പാപ്പാ.

നവമ്പര്‍ 2 മുതല്‍ 5 വരെ റോമിലും വത്തിക്കാനിലുമായി സംഘടിപ്പിക്കപ്പെട്ട ജനകീയപ്രസ്ഥാനങ്ങളുടെ മൂന്നാം ലോകസമ്മേളനത്തില്‍ സംബന്ധിച്ചവരെ ശനിയാഴ്ച (05/11/16) വൈകുന്നേരം വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

അക്രമം എന്നും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് കാരണമായിത്തീരുന്നുവെന്നും അത് അത്യധികമായ വേദനയ്ക്കും ഭയത്തിനും നിമിത്തമാകുന്നുവെന്നും പാപ്പാ പറഞ്ഞു.

ഭൂമിയിലെ ധനം മുഴുവന്‍ ആഗോളതലത്തില്‍ കൈയ്യടക്കാനുള്ള ശ്രമത്തിന്‍റെ   ഫലമായ മൗലികമായ ഭീകരപ്രവര്‍ത്തനത്തെയും ഇതില്‍ നിന്നുത്ഭവിക്കുന്ന മയക്കുമരുന്നു ഭീകരപ്രവര്‍ത്തനം രാഷ്ട്രഭീകരപ്രവര്‍ത്തനം എന്നിവയെയുംക്കുറിച്ച് സൂചിച്ച പാപ്പാ വംശീയ ഭീകരപ്രവര്‍ത്തനം മതഭീകരപ്രവര്‍ത്തനം എന്നീ പരമാര്‍ശങ്ങള്‍ തെറ്റാണെന്നും ജനങ്ങളൊ മതങ്ങളൊ ഭീകരരല്ലെന്നും പ്രസ്താവിച്ചു.

പണത്തിന് പ്രാഥമ്യം കല്പിക്കുന്ന പ്രവണതയെ മാറ്റിമറിച്ച് മനുഷ്യവ്യക്തിയെ വീണ്ടും കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതായ പരിവര്‍ത്തന പ്രക്രിയയെ നിര്‍വ്വീര്യമാക്കാന്‍ കഴിവുറ്റ ശക്തികളുടെ സാന്നിധ്യത്തെക്കുറിച്ചും പാപ്പാ മുന്നറിയിപ്പു നല്കി.

കൂട്ടക്കുരുതികള്‍, കവര്‍ച്ചകള്‍, അടിച്ചമര്‍ത്തലുകള്‍, അനീതി, ബോംബുസ്ഫോടനങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധങ്ങളായ ആക്രമണങ്ങള്‍ എന്നിവ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷം മൂലമുള്ള ഭയം സാമൂഹ്യമോ ഭൗതികമോ ആയ മതിലുകള്‍ തീര്‍ത്ത് വ്യാജസുരക്ഷിതത്ത്വത്തില്‍ അഭയം തേടാനുള്ള പ്രലോഭനം പൗരന്മാരില്‍ സൃഷ്ടിക്കുന്നുവെന്നും മതിലുകള്‍ ഒരു വിഭാഗത്തെ അടച്ചിടുകയും മറ്റൊരു വിഭാഗത്തെ പുറത്താക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.‌

ഭീതിക്കെതിരായ നല്ല മറുമരുന്നു കാരുണ്യമാണെന്ന് ഭയപ്പെടേണ്ട എന്ന യേശുവിന്‍റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു.

 








All the contents on this site are copyrighted ©.