2016-10-12 19:36:00

ക്രൈസ്തവസഭകളുടെ കൂട്ടായ്മയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ വീക്ഷണം


ക്രിസ്തുവിലുള്ള ഐക്യമാണ് സഭകള്‍ പ്രഘോഷിക്കേണ്ടതെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.  ഒക്ടോബര്‍ 12-ാം തിയതിയ ബുധനാഴ്ച. പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്ക് തൊട്ടുമുന്‍പായിരുന്നു ലോകത്തുള്ള ഇതര ക്രൈസ്തവസഭകളുടെ ജനറല്‍ സെക്രട്ടറിമാരുടെ സമ്മേളനത്തെ പോള്‍ ആറാമന്‍ ഹോളിനോടുചേര്‍ന്നുള്ള സ്വീകരണ മുറിയില്‍ പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തത്.

സഭൈക്യശ്രമങ്ങള്‍ ദൈവശാസ്ത്രപരമായ ചര്‍ച്ചാവേദികള്‍ മാത്രമാണെന്നു ചിന്തിക്കുന്നത് ശരിയല്ല. സഭകള്‍ സമ്മിലുള്ള കൂട്ടായ്മയ്ക്കായി അനുദിനം പരിശ്രമിക്കേണ്ടത് ക്രിസ്തുവിനോട് ഒപ്പമായിരിക്കണം. അനുദിനം ക്രിസ്തുവിനോടൊത്തും ക്രിസ്തുവിലും ജീവിച്ചുകൊണ്ടാണ്. ക്രിസ്തു ഒന്നല്ലേയുള്ളൂ! ഞങ്ങളുടെ ക്രിസ്തു നിങ്ങളുടെ ക്രിസ്തുവിന് ഏതിരാണ്! പിന്നെ നമ്മുടെ ക്രിസ്തുവിനെ മറ്റുള്ളവര്‍ക്ക് എതിരായി നീക്കാം!! ഇതാണോ സഭൈക്യശ്രമം? പാപ്പാ ഫ്രാന്‍സിസ് എഴുതാപ്പുറത്തുനിന്നും ചോദിച്ചു.

സഭകള്‍ തമ്മിലുള്ള ദൈവശാസ്ത്രപരമായ വ്യത്യാസങ്ങള്‍ പണ്ഡിതന്മാരാണ് പഠിക്കേണ്ടത്. അഭിപ്രായങ്ങളും ഭിന്നതകളും അവരാണ് പഠിക്കേണ്ടതും ചര്‍ച്ചചെയ്യേണ്ടതു. ഇതിനിടെ ജീവല്‍ബന്ധിയായ അനുദിന സഭൈക്യശ്രമങ്ങള്‍ മുന്നേറേണ്ടതുണ്ട്. അത് മാനവികതയും സാഹോദര്യവും പൊതുനന്മയും ലക്ഷ്യമാക്കി രൂപപ്പെടുത്തേണ്ടതാണ്. പാപ്പാ ഫ്രാന്‍സിസ് വ്യക്തമാക്കി.

ഇത്രയേറെ പ്രതിസന്ധികള്‍ മനുഷ്യര്‍ ഇന്ന് നേരിടുകയും – യുദ്ധത്തിന്‍റെയും അഭ്യന്തരകലാപത്തിന്‍റെയും കുടിയേറ്റത്തിന്‍റെയും അതിക്രമങ്ങളും അനീതിയും ക്ലേശങ്ങളും മാനവകുലം അനുഭവിക്കുമ്പോള്‍ സഹോദരസ്നേഹത്തെപ്രതി നന്മചെയ്യാന്‍ സഭകള്‍ ഒന്നിക്കുന്നതാണ് സഭൈക്യം! ലോകത്തെ വിവിധ ക്രൈസ്തവസഭകളുടെ ജനറള്‍ സെക്രട്ടറിമാരെ പാപ്പാ ഉദ്ബോധിപ്പിച്ചു.

വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിക്കുന്നവരില്‍ നാം രക്തത്തിന്‍റെ സഭാകൂട്ടായ്മയും സാഹോദര്യവും കാണേണ്ടതാണ്. കത്തോലിക്കാനാണോ, ലൂതറനാണോ, ഓര്‍ത്തഡോക്സാണോ, പെന്തക്കൂസ്താക്കാരനാണോ എന്നു നോക്കിയിട്ടല്ല വിവിധ രാജ്യങ്ങളില്‍ വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുന്നതും, കൊല്ലപ്പെടുന്നതും. ഏതു സഭക്കാരനെന്നോ റീത്തുകാരനെന്നോ ഉള്ള വ്യത്യാസമില്ലാതെ അവര്‍ ക്രൈസ്തവരായതുകൊണ്ടാണ് കൊല്ലപ്പെടുന്നത്. പാപ്പാ പ്രസ്താവിച്ചു. ക്രൈസ്തവര്‍ നല്കുന്ന ഈ ധീരമായ സാക്ഷ്യവും, അവരുടെ രക്തസാക്ഷിത്വവും ക്രിസ്തുവിനെപ്രതിയാണ്. എല്ലാ സഭകളും വിശ്വസിക്കുന്ന ക്രിസ്തു ഒന്നാണ്. ഇക്കാര്യം പാപ്പാ സമര്‍ത്ഥികക്കുകയും രക്തത്തിലുള്ള സഭൈക്യമാനം വ്യക്തമാക്കുകയും ചെയ്തു.

ലീബിയയുടെ കടല്‍ത്തീരത്ത് എത്യോപ്യക്കാരായ കോപ്റ്റിക് ക്രൈസ്തവര്‍ (ISIS) ഭീകരരുടെ കൈകളില്‍ കൂട്ടക്കൊലചെയ്യപ്പെട്ടപ്പോള്‍ അവര്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു ( 20 April 2015). ക്രിസ്തുവേ ശക്തിതരണേ, സഹിക്കാനും ക്ഷമിക്കാനും ശക്തിതരണേ! കൂട്ടമായി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് അവര്‍ രക്തസാക്ഷിത്വം വരിച്ചത്. പാപ്പാ പ്രഭാഷണത്തില്‍ അനുസ്മരിച്ചു.

ആംഗ്ലിക്കന്‍, ബാപ്റ്റിസ്റ്റ്, കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭ, ആഡ്വെന്‍റിസ്റ്റ്, ലൂതറന്‍, മേനോനൈറ്റ്സ്, മോര്‍വിയന്‍സ്, റഷ്യന്‍ ഓര്‍ത്തഡോക്സ്, സാല്‍വേഷന്‍ ആര്‍മി, റിഫോമ്ഡ് ചര്‍ച്ചസ്, എവാഞ്ചെലിക്കല്‍ സഭ, മെത്തഡിസ്റ്റ് മുതലായ സഭകളുടെ ജനറള്‍ സെക്രട്ടറിമാരും പ്രതിനിധികളുമായി 50-ല്‍ അധികംപേര്‍ പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നു.








All the contents on this site are copyrighted ©.