2016-10-01 17:42:00

വിശുദ്ധ ഗീവര്‍ഗ്ഗീസിന്‍റെ നാട് ജോര്‍ജ്ജിയ പാപ്പാ ഫ്രാന്‍സിസിനെ വരവേറ്റു


സെപ്തംബര്‍ 30-ാം തിയതി വെള്ളിയാഴ്ച രാവിലെ റോമിലെ ഫുമിചീനോ അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്നുമാണ് പാപ്പാ ഫ്രാന്‍സിസ് 16-ാമത് പ്രേഷിതയാത്ര ജോര്‍ജിയ-അസര്‍ബൈജാന്‍ കോക്കസസ് രാജ്യങ്ങളിലേയ്ക്ക് പുറപ്പെട്ടത്. സന്ദര്‍ശനത്തിന്‍റെ പ്രഥമ ഘട്ടം ജോര്‍ജിയയുടെ തലസ്ഥാന നഗരമായ തിബിലീസില്‍ ആരംഭിച്ചു. ജോര്‍ജിയന്‍ അതിര്‍ത്തിയില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന കോക്കസസ് പര്‍വ്വതനിരകള്‍ താണ്ടി, പാപ്പായുടെ വിമാനം അല്‍ ഇത്താലിയ എ321 വൈകുന്നേരം പ്രാദേശിക സമയം മൂന്നു മണിയോടെ തിബിലീസ് രാജ്യാന്ത്ര വിമാനത്താവളത്തില്‍ ഇറങ്ങി.

വിമാനപ്പടവുകള്‍ ഇറങ്ങിച്ചെന്ന പാപ്പായെ  ജോര്‍ജയന്‍ പ്രസിഡന്‍റ്, യോര്‍ഗി മാര്‍ഗ്വേലാഷ്വിലിയുടെ നേത്വത്തില്‍ രാഷ്ട്രപ്രമുഖരും, പിന്നെ ജോര്‍ജിയന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ പാത്രിയര്‍ക്കിസ് ഈലിയ ദ്വിതിയന്‍റെ നേതൃത്വത്തില്‍ വിവിധ ക്രൈസ്തവസഭകളുടെ പ്രതിനിധികളും ചേര്‍ന്നു വരവേറ്റു.

ജോര്‍ജ്ജിയയുടെയും വത്തിക്കാന്‍റെയും ദേശീയഗാനങ്ങള്‍ ആലപിക്കപ്പെട്ടു. തുടര്‍ന്ന് സ്വീകരണവേദിയില്‍ സന്നിഹിതനായിരുന്ന പാത്രിയര്‍ക്കിസ് ഈലിയനോടും രാഷ്ട്രത്തിന്‍റെയും സഭകളുടെയും പ്രതിനിധികളോട് സംസാരിച്ചുകൊണ്ട് പാപ്പാ മുന്നോട്ടു നീങ്ങി. തന്നെ സ്വീകരിക്കാനെത്തി, ഏയര്‍പ്പോട്ടില്‍ കാത്തുനിന്നിരുന്ന വിവിധ സഭാസമൂഹങ്ങളുടെ കൂട്ടങ്ങളെയും കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തുകൊണ്ട് വിമാനത്താവളത്തിലെ ലോഞ്ചിലേയ്ക്ക് പാപ്പാ പിന്നെയും നീങ്ങി.

വിമാനത്താവളത്തില്‍നിന്നും തിബിലിസ് നഗരമദ്ധ്യത്തിലുള്ള പ്രസിഡന്‍റിന്‍റെ മന്ദിരത്തിലേയ്ക്കാണ് പാപ്പാ കാറില്‍ യാത്രചെയ്തത്. അവിടെയായിരുന്നു സ്വീകരിണച്ചടങ്ങും, പിന്നെ പാപ്പാ ഫ്രാന്‍സിസ് രാഷ്ട്രത്തെയും ജനങ്ങളെയും അഭിസംബോധനചെയ്ത് ജോര്‍ജിയയിലെ പ്രഥമ പ്രഭാഷണം നടത്തിയതും.








All the contents on this site are copyrighted ©.