2016-09-21 10:36:00

സമാധാനത്തിന്‍റെ തിരി തെളിക്കാന്‍ മതങ്ങള്‍ അസ്സീസിയില്‍ സംഗമിച്ചു


1986-ല്‍ വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ അസ്സീസിയില്‍ വിളിച്ചുകൂട്ടിയ മതങ്ങളുടെ പ്രഥമ സമാധാന സംഗമത്തിന്‍റെ 30-ാം വാര്‍ഷികമായിരുന്നു അവസരം. 200-ല്‍ അധികം മതനേതാക്കളുടെയും അതിലേറെ സമാധാന പ്രസ്ഥാനങ്ങളുടെയും സെപ്തംബര്‍ 18-മുതല്‍ 20-വരെ നീണ്ട സംഗമത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്തു.

സെപ്തംബര്‍ 20-ാം തിയതി ചൊവ്വാഴ്ച രാവിലെ അസ്സീസിയില്‍ എത്തിയ പാപ്പാ ഫ്രാന്‍സിസ് പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 3 മണിയോടെ മതനേതാക്കളെയും, സമാധാനം കാംക്ഷിക്കുന്ന ലോകത്തെ സകലരെയും അഭിസംബോധനചെയ്തുകൊണ്ട് വിശുദ്ധ ഫ്രാന്‍സിസിന്‍റെ നാമത്തിലുള്ള രണ്ടാമത്തെ ബസിലിക്കയില്‍ സമാധാനത്തിനും സ്നേഹത്തിനുമായി ദാഹിക്കുന്ന ഇന്നത്തെ ലോകത്തെക്കുറിച്ചുള്ള മതനേതാക്കളുമായി ധ്യാനചിന്തകള്‍ പങ്കുവച്ചു.

എനിക്കു ദാഹിക്കുന്നു, എന്ന് കുരിശില്‍ ക്രിസ്തു ഓതിയ ആത്മീയമന്ത്രം ഇന്നും ലോകത്ത്, സ്നേഹിക്കപ്പെടാത്ത സ്നേഹംപോലെ പ്രതിധ്വനിക്കുന്നു. ക്രിസ്തുവിന്‍റെ ദൈവികമായ ദാഹം മനുഷ്യരക്ഷയ്ക്കായുള്ള ദാഹമാണ്. അത് ശമിപ്പിക്കാന്‍ മനുഷ്യര്‍ വിദ്വേഷം വെടിഞ്ഞ്, സഹോദരങ്ങളോട് ആര്‍ദ്രമായ കരുണയും സ്നേഹവും പങ്കുവയ്ക്കേണ്ടിയിരിക്കുന്നു. മനുഷ്യയാതനകളോടു മനുഷ്യര്‍ കാട്ടുന്ന നിസ്സംഗതയും, മനുഷ്യര്‍ കാരണമാക്കുന്ന നശീകരണങ്ങളും അതിക്രമങ്ങളുമാണ് ലോകത്തിന്‍റെ സമാധാനം കെടുത്തുന്നതും ദാരിദ്ര്യവും ക്ലേശങ്ങളും വര്‍ദ്ധിപ്പിക്കുന്നതും.

ദാഹിക്കുന്നവര്‍ക്ക് വെള്ളം കൊടുക്കുവാനും, വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനും സമാധാനമില്ലാത്ത ഇടങ്ങളില്‍ സമാധാനം നല്കുവാനും ക്രിസ്തുവിന്‍റെ കുരിശിലെ വിളി നമുക്ക് ശ്രവിക്കാം. ആ വിളിയോടും വെല്ലുവിളിയോടും പ്രത്യുത്തരിക്കാം! ലോകം സമാധാനത്തിനായി ദാഹിക്കുന്നു. സമാധാന പാലകര്‍ അനുഗൃഹീതരാണ് (മത്തായി 5, 9). അതിനാല്‍ മനുഷ്യരും മതങ്ങളും ഇന്ന് സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും വേണം. കാരണം സമാധാനം ദൈവിക ദാനമാണ്. ദൈവത്തിന്‍റെ സാഹയത്താല്‍ മാത്രമേ, നമുക്ക് ലോകത്തും മനുഷ്യരുടെമദ്ധ്യേയും സമാധാനം വളര്‍ത്താനാകൂ!  ഭൂമുഖത്ത് സമാധാനത്തില്‍ ജീവിക്കുവാനാകൂ!!

ചൊവ്വാഴ്ച രാവിലെ അസ്സീസിയില്‍ എത്തിച്ചേര്‍ന്ന പാപ്പാ ഫ്രാന്‍സിസ്  മതനേതാക്കള്‍ക്കളെ വ്യക്തിപരമായി അഭിവാദ്യംചെയ്യുകയും അവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയുംചെയ്തു. തുടര്‍ന്ന് വിശുദ്ധ ഫ്രാന്‍സിസിന്‍റെ താഴത്തെ ബസിലിക്കയില്‍ നല്കിയ ധ്യാനചിന്തകളും, സമാപനസമ്മേളനത്തില്‍ നല്കിയ പ്രഭാഷണവും മതങ്ങള്‍ തമ്മില്‍ കൂട്ടായ്മ വളര്‍ത്താനും, സമാധാനപാതയില്‍ ഇനിയും കൈകോര്‍ത്തു മുന്നേറാനുമുള്ള പ്രചോദനമായിരുന്നു.








All the contents on this site are copyrighted ©.