2016-09-12 18:59:00

“അന്തഃഛിദ്രം സഭയെ നശിപ്പിക്കും ക്രിസ്തീയതയുടെ അടിത്തറ ഐക്യമാണ്!”


ഭിന്നിപ്പും പണവും സഭയെ നശിപ്പിക്കുന്ന പൈശാചികമായ കാരണങ്ങളാണെന്ന് പൗലോസ്ലീഹ കൊറീന്തോസുകരെ ഉദ്ബോധിപ്പിച്ച വചനഭാഗം ഉദ്ധരിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു (1കൊറീന്തിയര്‍. 11, 17-26, 33). ആശയപരമായും ദൈവശാസ്ത്രപരമായുമുള്ള ഭിന്നിപ്പുകള്‍ ആദിമ സഭയില്‍ പിളര്‍പ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെ ഇന്നും അസൂയയും അധികാരമോഹവും അഹന്തയും സഭയില്‍ ഭിന്നിപ്പ് ഉളവാക്കുന്നുണ്ട്, അല്ലെങ്കില്‍ ഭിന്നിപ്പിന്‍റെ വിത്തു വിതയ്ക്കുന്നുണ്ട്.

ഒരു യുദ്ധത്തില്‍, അല്ലെങ്കില്‍ കലഹത്തില്‍ എല്ലാം നശിപ്പിക്കപ്പെടുകയാണ്. എന്നിട്ട് നാശകാരകന്‍, പിശാച് പെട്ടന്ന് അപ്രത്യക്ഷനാകുന്നു. ഈ കളിയോട് നമുക്ക് നിസംഗരായിരിക്കാമോ? ഇത് നശീകരണത്തിന്‍റെ ഏറെ നീചമായ രീതിയും കളിയുമാണ്. ഇത് ഒരുതരം ഭീകരപ്രവര്‍ത്തനമാണ്. വാക്കുകള്‍കൊണ്ടും നിഗൂഢമായ വാക്പോരുകൊണ്ടും ബോംബെറിയുകയും, വ്യക്തികളെയും സമൂഹങ്ങളെയും നശിപ്പിക്കുകയും ചെയ്യുന്ന ഏറെ മ്ലേഛവും ഭീതിദവുമായ ഒളിപ്പോരാണിതെന്ന് പാപ്പാ വിശേഷിപ്പിച്ചു.

ദൈവരാജ്യത്തെ വളര്‍ത്താതെ, തളര്‍ത്തുന്നത് ഭിന്നപ്പാണ്. കാരണം, അത് ക്രിസ്തുവിന് എതിര്‍സാക്ഷ്യമാണ്. അവിടെ സമൂഹത്തിലെ‍ ഐക്യത്തിന്‍റെ മൂല്യവും അന്തഃസത്തയും ഇല്ലാതാകുന്നു. അതിനാല്‍ ബലിയര്‍പ്പണത്തില്‍പ്പോലും അനൈക്യം നിലനില്ക്കുന്നു. ആ സമൂഹത്തില്‍ ക്രിസ്തു-സാന്നിദ്ധ്യം ഇല്ലാതാകുന്നു. അതിനാല്‍ അവിടെ ഉള്ളവനെന്നും ഇല്ലാത്തവനെന്നുമുള്ള ഭിന്നിപ്പും, പാവങ്ങളും പണക്കാരെന്നുമുള്ള വിഭാഗിയതയും ഉണ്ടാകുന്നു. ദിവ്യാകാരുണ്യ കൂട്ടായ്മയിലും ഈ ഭിന്നിപ്പ് പ്രകടമാകുമെന്ന് പൗലോസ് അപ്പസ്തോലന്‍ ലേഖനത്തില്‍ സൂചിപ്പിക്കുന്നത് പാപ്പാ ഉദ്ധരിച്ചു.

സഭയുടെ അടിസ്ഥാനം ഐക്യമാണ്. അതിനാല്‍ ക്രിസ്തു അടിത്തറയായി പാകിയ ക്രിസ്തീയതയുടെ കൂട്ടായ്മയും ഐക്യവും തകര്‍ക്കരുതെന്ന് പാപ്പാ അപേക്ഷിച്ചു. അത് പരിശുദ്ധ കുര്‍ബാനയില്‍ അധിഷ്ഠിതമാണെന്നും പാപ്പാ ആഹ്വാനംചെയ്തു. പൗലോസ്ലീഹാ കൊറീന്തോസിലെ സമൂഹത്തെ കൂട്ടായ്മയെക്കുറിച്ച് ശകാരച്ചതിനു കാരണം, അവരുടെ സമ്മേളനങ്ങള്‍ ഭിന്നിപ്പിന്‍റേതായിരുന്നു. അത് അസൂയയുടെയും കലഹത്തിന്‍റെയും കൂട്ടായ്മയായിരുന്നു. ആ ഭിന്നിപ്പ് അവര്‍ ആഘോഷിച്ച് ക്രിസ്തുവിന്‍റെ വിരുന്നു മേശയിലും, ദിവ്യബലിയര്‍പ്പണങ്ങളിലും പ്രതിഫലിച്ചിരുന്നു.

ഐക്യവും സാഹോദര്യവുമില്ലാതെ, അയോഗ്യതയോടെ കര്‍ത്താവിന്‍റെ വിരുന്നുമേശയില്‍ സമ്മേളിക്കുന്നവര്‍ അവിടുത്തെ തിരുശരീരത്തിനും രക്തത്തിനും എതിരെ തെറ്റുചെയ്യുകയാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. നാം അനുദിനം അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ നിഴലിക്കുന്ന ഭിന്നിപ്പിന്‍റെ പ്രതിഫലനങ്ങള്‍ ഏറെ മൗലികമായ തിന്മയും ക്രിസ്തുവിന്‍റെ സ്വയാര്‍പ്പണത്തിനെതിരായ തിന്മയാണതെന്നും പാപ്പാ വചനസമീക്ഷയില്‍ വ്യക്തമാക്കി.

സാന്താ മാര്‍ത്തയിലെ ബലിയര്‍പ്പണത്തില്‍ സന്നിഹിതനായിരുന്ന 95-വയസ്സെത്തുന്ന മെക്സിക്കന്‍ വൈദികനും തന്‍റെ സുഹൃത്തുമായ മോണ്‍സീഞ്ഞോര്‍ അര്‍ത്തൂരോ അന്തോണിയോ റമിരേസിന് പാപ്പാ പ്രാര്‍ത്ഥന നേര്‍ന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ പങ്കെടുക്കാന്‍ ഭാഗ്യമുണ്ടായ അദ്ദേഹത്തെ പാപ്പാ പ്രത്യേകം അഭിനന്ദിക്കുകയുംചെയ്തു.

 








All the contents on this site are copyrighted ©.