2016-07-01 09:18:00

അര്‍മേനിയ സന്ദര്‍ശനം ക്രൈസ്തവൈക്യപരം : അയല്‍രാജ്യങ്ങളും സന്ദര്‍ശിക്കും


ജൂണ്‍ 30-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ രാവിലെ നടന്ന ജൂബിലിയുടെ പ്രത്യേക പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് ജൂണ്‍ 24-മുതല്‍ 26-വരെ തിയതികളില്‍ നടത്തിയ അര്‍മേനിയ അപ്പസ്തോലിക യാത്രയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ വിശദീകരിച്ചത്. ജോര്‍ജിയ, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളിലേയ്ക്കുള്ള സന്ദര്‍ശനത്തെക്കുറിച്ചും സന്ദര്‍ശന ലക്ഷ്യത്തെക്കുറിച്ചും പാപ്പാ വിശദീകരിച്ചു.

നാലാം നൂറ്റാണ്ടില്‍ ക്രിസ്തുമതം ദേശീയമതമായി അംഗീകരിച്ച അര്‍മേനിയ ക്രൈസ്തവ രക്തസാക്ഷിത്വത്തിന്‍റെ മണ്ണാണ്. അവര്‍ റോമിനോട് ആശയപരമായി അകന്നിരിക്കുകയാണെങ്കിലും, സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും ദൂതനായും സഹോദരനായും തന്നെ മൂന്നു ദിവസം അര്‍മനിയന്‍ അപ്പോസ്തോലിക സഭ സ്വീകരിച്ച്, ആതിഥ്യം നല്കിയെന്ന് പാപ്പാ വ്യക്തമാക്കി.

അവിടെയ്ക്കു തന്നെ സ്വീകരിച്ച് ആതിഥ്യം നല്കിയ അര്‍മേനിയന്‍ കാതോലിക്കോസ് കരേക്കിന്‍ ദ്വിതിയനും, അവിടത്തെ വിശ്വാസസമൂഹത്തിനും പാപ്പാ ഹൃദ്യമായി നന്ദിയര്‍പ്പിച്ചു.   ഇനി മൂന്നു മാസത്തിനുള്ളില്‍, സെപ്റ്റംബര്‍ 30-മുതല്‍ ഒക്ടോബര്‍ 2-വരെ ദിനങ്ങളില്‍ ജോര്‍ജിയ, അസര്‍ബൈജാന്‍ എന്നീ പശ്ചിമേഷന്‍-കൊകേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും  പാപ്പാ പ്രസ്താവിച്ചു. സമൂഹ്യാരാഷ്ട്രീയ തലത്തിലും ക്രൈസ്തവ സാന്നിദ്ധ്യത്തിലും സമാനതകളുള്ള രാജ്യങ്ങളാണവ. പാപ്പാ വ്യക്തമാക്കി. സംവാദത്തിന്‍റെ പാതയില്‍ പുരാതന ക്രൈസ്തവ സമൂഹങ്ങളും സംസ്ക്കാരങ്ങളുമായി കണ്ണിചേരുവാനും, ജനങ്ങളില്‍ കൂട്ടായ്മയുടെ പ്രത്യാശ വളര്‍ത്തി, സമാധാനത്തിന്‍റെ പാത തെളിയിക്കുവാനുമാണ് തുര്‍ക്കിയുടെയും അര്‍മേനിയയുടെയും   അയല്‍രാജ്യങ്ങള്‍കൂടി സന്ദര്‍ശിക്കുവാന്‍ പോകുന്നതെന്ന് പാപ്പാ വ്യക്തമാക്കി. സമാധാനത്തിന്‍റെ പാതയിലൂടെ പരസ്പരധാരണയും കൂട്ടായ്മയും വളര്‍ത്താന്‍ ഏറെ വിട്ടുവീഴ്ചയുടെ മനോഭാവവും, തേടിപ്പുറപ്പെടാനുള്ള തുറവും അനിവാര്യമാണെന്ന് പാപ്പാ പങ്കുവച്ചു. അതിനാല്‍ അനുരഞ്ജനത്തിന്‍റെ മനഃസ്ഥിതി ഈ മേഖലയില്‍ അനിവാര്യമാണ്.  

അര്‍മേനിയയിലെ ജനങ്ങളുടെയും, പിന്നെ അവിടത്തെ മെത്രാന്മാര്‍ വൈദികര്‍ സന്ന്യസ്തര്‍ എന്നിവരുടെ സാഹോദര്യവും വാത്സല്യവും ഓര്‍മ്മയില്‍ താലോലിക്കയും, അവര്‍ക്കെല്ലാം നന്ദിയര്‍പ്പിക്കുന്നുവെന്നും പാപ്പാ പ്രസ്താവിച്ചു. വിശ്വാസത്തില്‍ ഉറച്ചുനിലക്കുവാനും, കാരുണ്യപ്രവൃത്തികളില്‍ ഉദാരമതികളായി ജീവിക്കുവാനും കുരുണ്യത്തിന്‍റെ അമ്മ, കന്യകാനാഥ ഏവരെയും തുണയ്ക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.
 








All the contents on this site are copyrighted ©.