2016-05-21 09:30:00

‘ജീസസ് യൂത്ത്’ - പൊന്തിഫിക്കല്‍ അല്‍മായ പ്രേഷിതസഖ്യമായി ഉയര്‍ത്തപ്പെട്ടു


കേരളത്തിന്‍റെ ജീസസ് യൂത്ത് പ്രസ്ഥാനത്തിന് വത്തിക്കാന്‍ പൊന്തിഫിക്കല്‍ അംഗീകാരം നല്കിയത് ചരിത്രസംഭവമാണ്!! 2016 മെയ് 20-ാം തിയതിയായിരുന്നു അത്! കേരളത്തിലെ ജീസസ് യൂത്ത് പ്രസ്ഥാനത്തിലെ യുവതീയുവാക്കള്‍ക്കളെ അഭിനന്ദിക്കുന്നു. ജൂസസ് യൂത്തിന്‍റെ സന്തോഷത്തില്‍ പങ്കുചേരുകയും അവര്‍ക്കൊപ്പം ദൈവത്തിന് നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നു.

മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ് ആഗോള കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ തരംഗങ്ങള്‍ കേരളക്കരയില്‍ ആഞ്ഞുവീശിയത്. ധാരാളം യുവജനങ്ങള്‍ അരൂപിയുടെ നിറവും ചൈതന്യവും അതിലൂടെ നേടി, നവോന്മേഷമണിഞ്ഞു. അത് 1970-കളിലായിരുന്നു. ദൈവാരൂപിയുടെ സ്പന്ദനങ്ങള്‍ ഏതാനും യുവജനങ്ങളുടെ ജീവിതബോധ്യങ്ങളെ സവിശേഷമായി തട്ടിയുണര്‍ത്തിയപ്പോള്‍ ഉള്ളില്‍ ഉരുത്തിരിഞ്ഞ കൂട്ടായ്മയാണ് ജീസസ് യൂത്ത് (Jesus Youth)!

മെയ് 20-ാം തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 11-മണിക്ക് അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ റോമിലെ ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഭാരതത്തിലെ ‘ജീസസ്  യൂത്തിന്‍റെ , മൂന്നു പതിറ്റാണ്ടുകള്‍ പിന്നിട്ട, കൃത്യം 31 വര്‍ഷങ്ങള്‍ പിന്നിട്ട പ്രവര്‍ത്തനങ്ങള്‍ക്കും ആത്മീയസപര്യയ്ക്കും ആഗോളസഭയുടെ അംഗീകാരം ലഭിച്ചു. കാലംകണ്ട കാരുണ്യത്തിന്‍റെ ആത്മീയ പിതാവായ പാപ്പാ ഫ്രാന്‍സിസിന്‍റെ കയ്യൊപ്പില്‍   ജൂബിലിവത്സരത്തില്‍ത്തന്നെ ‘ജീസസ് യൂത്തി’ന് പൊന്തിഫിക്കല്‍ അംഗീകാരം ലഭിച്ചത് ദൈവകൃപയുടെ അടയാളമായി കരുതുന്നു. ഇതോടെ ‘ജീസസ് യൂത്ത്’ ആഗോളസഭയിലെ അല്‍മായ പ്രേഷിത സഖ്യമായി ഉയര്‍ത്തപ്പെട്ടു!

പ്രസ്ഥാനത്തിന്‍റെ പ്രഥമ ദേശീയ അന്തര്‍ദേശീയ കോര്‍ഡിനേറ്റര്‍ മനോജ് സണ്ണി, ആരംഭകാലം മുതലുള്ള അതിന്‍റെ ആനിമേറ്ററും സജീവപ്രവര്‍ത്തകനുമായ പ്രഫസര്‍ എഡ്വേര്‍ഡ് എടേഴത്ത്, മറ്റു യുവജനപ്രതിനിധികള്‍, ആത്മീയോപദേഷ്ടാക്കള്‍, ആര്‍ച്ചുബിഷപ്പ് എബ്രഹാം വിരുതുകുളങ്ങര എന്നിവര്‍ ചടങ്ങില്‍ സാന്നിഹിതരായിരുന്നു. അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (Pontifical Council for Laity) സെക്രട്ടറി, ബിഷപ്പ് ജോസഫ് ക്ലെമേന്‍സ് (Bishop Josef Clemens) പാപ്പാ ഫ്രാന്‍സിസിന്‍റെ നാമത്തില്‍ ഔദ്യോഗിക രേഖകള്‍ കൈമാറിയതോടെ ചടങ്ങുകള്‍ അവസാനിച്ചു.

ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തിയ 50-ല്‍ഏറെ യുവജനപ്രതിനിധികള്‍ മെയ്  18-ാം തിയതി ബുധനാഴ്ച രാവിലെ യുവജനങ്ങളുടെ സുഹൃത്തും, ലോക യുവജനമേളയുടെ ഉപജ്ഞാതവുമായ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പൂജ്യശേഷിപ്പുകളുടെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലുള്ള അള്‍ത്താരയില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചുകൊണ്ടായിരുന്നു ആഗോളസഭയുടെ പൊന്തിഫിക്കല്‍ അംഗീകാരം സ്വീകരിക്കാന്‍ ഒരുങ്ങിയത്. ഭാരതസഭയുടെ യുവജന കമ്മിഷന്‍ ചെയര്‍മാനും, നാഗപ്പൂര്‍ അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് അബ്രാഹം വിരുതുകുളങ്ങരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നന്ദിസൂചകമായി ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. അന്നുതന്നെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പൊതുകൂടിക്കാഴ്ച പരിപാടിയില്‍ ജീസസ് യൂത്തിന്‍റെ പ്രതിനിധികള്‍ പങ്കെടുത്ത് പാപ്പാ ഫ്രാന്‍സിസിന്‍റെ ആശീര്‍വ്വാദം സ്വീകരിക്കുകയുണ്ടായി. ആര്‍ച്ചുബിഷപ്പ് വിരുതുകുളങ്ങര പാപ്പായ്ക്ക് ജീസസ് യൂത്തിന്‍റെ നിയമാവലിയും പ്രവര്‍ത്തനങ്ങളുടെ രൂപരേഖയും കൂടിക്കാഴ്ചാവേദിയില്‍വച്ച് നല്‍കുകയും, പാപ്പായെ  പുഷ്പഹാരം അണിയിക്കുകയുംചെയ്തു.

മെയ് 19-ാം തിയതി വൈകുന്നേരം റോമിലെ ജെയ്പൂര്‍ ഹോട്ടല്‍ ഹാളില്‍ നടത്തിയ ജീസസ് യൂത്ത് സംഗമം രാജ്യാന്തര യുവജനപ്രതിനിധികളുടെയും, പ്രസ്ഥാനത്തിന്‍റെ നേതൃനിരയുടെയും, ആത്മീയ ഗുരുക്കന്മാരുടെയും കോര്‍ഡിനേറ്റര്‍മാരുടെയും അഭ്യുദയകാംക്ഷികളുടെയും സാന്നിദ്ധ്യത്താല്‍ സമ്പന്നമായിരുന്നു. ഇറ്റലിയിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ ആത്മീയനേതാവ് സാല്‍വത്തോര്‍ മര്‍ത്തീനസ് തുടങ്ങിയ പ്രമുഖവ്യക്തികള്‍ ജീസസ് യൂത്തിന്‍റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.

കൊച്ചുകേരളത്തില്‍നിന്നും ഭാരതത്തിലെ ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും മൂന്നു പതിറ്റാണ്ടുകളിലൂടെ പ്രസ്ഥാനം (Jesus Youth Movement) വ്യാപിച്ചു. അഞ്ചു ഭൂഖണ്ഡങ്ങളിലും എത്തപ്പെടുമാറ് 30 രാജ്യങ്ങളിലായി ഇന്ന് ‘ജീസസ് യൂത്ത് അല്‍മായ പ്രസ്ഥാനം വളര്‍ന്നുവലുതായി. പ്രാര്‍ത്ഥന, ദൈവവചനം, കൂദാശകള്‍, കൂട്ടായ്മ, പരസേവനം, പാവങ്ങളോടുള്ള പക്ഷംചേരല്‍ എന്നിങ്ങനെയുള്ള ആറ് ആത്മീയ തൂണുകളില്‍ പടുത്തുയര്‍ത്തപ്പെട്ട യുവജനക്കൂട്ടായ്മയാണ് ‘ജീസസ് യൂത്ത്! ‘യുവജനങ്ങള്‍ യുവജനങ്ങള്‍ക്കുവേണ്ടി...!’ ഇത് പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തന രീതിയാണ്. പഠിക്കുന്നിടത്തും, പണിയുന്നിടത്തും - എവിടെയായിരുന്നാലും ജീവിതപരിസരങ്ങളില്‍ യുവതീയുവാക്കള്‍ സുവിശേഷമൂല്യങ്ങള്‍ പങ്കുവയ്ക്കുന്നു, ക്രിസ്തുസാക്ഷികളായി ജീവിക്കുന്നു!!

വെറുമൊരു കൂട്ടായ്മ എന്നതിലുമുപരി ഒരു ക്രിസ്തീയ യുവജന ജീവിതശൃംഖലയാണ് ‘ജീസസ് യൂത്ത്! ആധുനിക മാധ്യമങ്ങള്‍, ആശയ വിനിമോയപാധികള്‍, യാത്രാസൗകര്യങ്ങള്‍, മറ്റു സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ എന്നിവയുടെ കരുത്തും കഴിവും ഉപയോഗപ്പെടുത്തിക്കൊണ്ട് അവയിലൂടെ സുവിശേഷ സന്തോഷം പങ്കയ്ക്കുന്ന നവമായൊരു പ്രതിഭാസമാണിത്. ‘ജീസസ് യൂത്ത്!

1970-നുശേഷമുള്ള രണ്ടു പതിറ്റാണ്ടുകളില്‍ ഭാരതമെമ്പാടും എത്തിയ പ്രസ്ഥാനം 1990-മുതല്‍ അംഗങ്ങളിലൂടെതന്നെ ലോകത്തിന്‍റെ നാല് അതിര്‍ത്തികളിലേയ്ക്കു വ്യാപിച്ചു. “നിങ്ങള്‍ എന്‍റെ സുവിശേഷത്തിന്‍റെ സാക്ഷികളാകുവിന്‍!” ദിവ്യഗുരുവായ യേശുവിന്‍റെ ആഹ്വാനം ഉള്‍ക്കൊള്ളുന്ന ‘ജീസസ് യൂത്തിന്  ലോകമെമ്പാടുമായി ഇപ്പോള്‍ 30,000-ത്തോളം അംഗങ്ങളുണ്ട്.

സുവിശേഷ സന്തോഷത്താല്‍ നിറഞ്ഞ്, ക്രിസ്തു സാക്ഷികളായി ജീവിക്കുവാനും അത് സകലരുമായി കുടുംബങ്ങളിലും സമൂഹങ്ങളിലും രാജ്യാതിര്‍ത്തികള്‍ക്ക് അപ്പുറവും പങ്കുവയ്ക്കുവാന്‍ ജീസസ് യൂത്തിലെ യുവജനങ്ങളെ പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കട്ടെ! പ്രകാശപ്പിക്കട്ടെ!!

 








All the contents on this site are copyrighted ©.