2016-02-15 17:51:00

ധാരാളംപേരുടെ ദാരിദ്ര്യം കുറച്ചുപേരുടെ സൗഭാഗ്യമാക്കരുത്


ഇസ്രായേല്‍ ജനത്തിനു മോശ നല്കുന്ന നിര്‍ദ്ദേശങ്ങളില്‍ ആദ്യഫലങ്ങളുടെ സമൃദ്ധമായ കാലമാണ് വിളവെടുപ്പെങ്കിലും, ജനം ഗാതകാല ചരിത്രവും, ദൈവം നല്കിയിട്ടുള്ള നന്മകളും മറക്കാതെ നന്ദിയുള്ളവരായി ജീവിക്കണമെന്ന് താക്കീതു നല്‍കുന്നു. പഴയ സ്മരണകളിലൂടെയാണ് നന്ദിയുടെ വികാരം ഉദിക്കുന്നത്. സമൃദ്ധിയുടെ വിളയെടുക്കുമ്പോള്‍, ഇസ്രായേലിന്‍റെ ഇല്ലായ്മയില്‍ ദൈവം എപ്രകാരം ഇടപെട്ടു നയിച്ചുവെന്നുള്ള പഴയചരിത്രം മോശ ജനത്തെ അനുസ്മരിപ്പിക്കുകയും നന്ദിയുള്ളവരായി ജീവിക്കാന്‍ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു (നിയമാ. 26, 5-11).

ഉത്സവപ്രതീതി ഉണര്‍ത്തുന്ന മെക്സിക്കോയിലെ എക്കേത്തെപേക്കിലെ ആഘോഷത്തിലും കര്‍ത്താവിന്‍റെ നിരവധിയായ നന്മകള്‍ അനുസ്മരിക്കപ്പെടേണ്ടതാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഒത്തുചേരാന്‍ ലഭിച്ച ഈ അവസരത്തിനും, നാടിന്‍റെ മക്കള്‍ക്കും, അവരുടെ മക്കള്‍ക്കും, പേരക്കുട്ടികള്‍ക്കും അവരുടെ പുതിയ ജീവിത സ്വപ്നങ്ങള്‍ക്കും, പദ്ധതികള്‍ക്കും ദൈവത്തോടു നന്ദിയുള്ളവരായിരിക്കാം. തദ്ദേശജനതയുടെ തനിമയാര്‍ന്ന സംസ്ക്കാര സമ്പന്നതയും,  ഭാഷകളും പാരമ്പര്യങ്ങളുമെല്ലാം ഇന്നാടിന്‍റെ ആദ്യഫലങ്ങളായി കരുതി ദൈവത്തിന് നന്ദിയര്‍പ്പിക്കാം.  

‘ഏക്കത്തെപ്പേക്കി’ലെ വേദിയിലെത്താന്‍ നിങ്ങള്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. എത്രദൂരം നിങ്ങള്‍ നടന്നിട്ടുണ്ട്. ഇനിയും നടക്കേണ്ടതുണ്ട്. ഇനിയും ഇവിടെ എത്തിപ്പെടാത്തവരുണ്ട്! മോശയെപ്പോലെ പാപ്പാ ഓര്‍പ്പിച്ചു. ഭൂമിയും സ്വത്തും,  സംസ്ക്കാരവും പാരമ്പര്യങ്ങളും മാത്രമല്ല മണ്ണിന്‍റെ മക്കള്‍ സ്വന്തമാക്കേണ്ടത്. ദൈവം നമ്മില്‍ വര്‍ഷിച്ച നിരവധി അനുഗ്രഹങ്ങളില്‍ ഏറ്റവും വിലപ്പെട്ടത് വിശ്വാസമാണ്. അത് കൈമാറാന്‍ നാം മറന്നുപോകരുത്. നാം സ്വീകരിക്കുന്നതും ഉപയോഗിക്കുന്നതുമായ അനുദിന ജീവിത നന്മകളുടെ ഇടയിലൂടെയും നമ്മുടെ കൂടെയായിരിക്കുന്ന ദൈവം ഇന്നും നടന്നുനീങ്ങുന്നുണ്ട്. അവിടുത്തെ കാണാതെ പോകരുത്. ചരിത്രത്തില്‍ നമ്മോടുകൂടെയുള്ള ദൈവത്തെ അംഗീകരിക്കുന്നതാണ് വിശ്വാസം! സജീവമാകുന്ന ഫലപ്രാപ്തിയും വിശ്വാസം തന്നെ! വിശ്വാസത്തില്‍ ഊന്നിയ ഫലപ്രാപ്തിയുടെ പ്രത്യാശയില്‍ തലയുയര്‍ത്തി പുതുപുലരിക്കായും ദൈവത്തില്‍ ആശ്രയിച്ചുകൊണ്ടുള്ള നവചൈതന്യം ആര്‍ജ്ജിക്കാം!

നിങ്ങളില്‍ ദൈവം വര്‍ഷിച്ച നന്മകളെ എപ്പോഴും അനുസ്മരിക്കുക. ചുറ്റുമിരിക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങളെ, ആ മക്കളെ കാണുമ്പോള്‍ മുന്‍ഗാമിയായ പോള്‍ ആറാമന്‍ പാപ്പായുടെ വാക്കുകളാണ് ഓര്‍മ്മയില്‍ വരുന്നത്. ഐക്യവും സഹാനുഭാവവും ക്രൈസ്തവന് ജീവിതത്തില്‍ പ്രകടമാക്കാതിരിക്കാനാവില്ല, പ്രത്യേകിച്ച് വിദ്യാഭാസത്തിലൂടെ സംസ്ക്കാരവും, തൊഴിലിലൂടെ അന്നവും കിട്ടാതെ വിഷമിക്കുന്ന ജനതയുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി ക്ലേശിക്കുന്നവരോട് നിസ്സംഗരായിരിക്കാന്‍ ആവില്ല. അടിസ്ഥാന ആവശ്യങ്ങള്‍ക്കായി വിഷമിക്കുന്നവര്‍ക്കുവേണ്ടി പോരാടുകയും പരിശ്രമിക്കുകയും ചെയ്യുന്നതിന്‍റെ മുന്‍നിരയില്‍ ക്രൈസ്തവന്‍ ഉണ്ടായിരിക്കേണ്ടതാണ് (പോള്‍ ആറാമന്‍ പാപ്പാ, ഗ്വാദലൂപ്പെ, 12 ഓക്ടോബര്‍ 1970).

ഈ നാടിനെ സമ്പന്നമാക്കുകയും വളര്‍ത്തുകയും ചെയ്യുന്ന എല്ലാ വികസനപദ്ധതികളോടും മുന്‍കൈ എടുക്കുന്ന പ്രസ്ഥാനങ്ങളോടും സഹകരിക്കേണ്ടതാണ്. അവസരങ്ങളാലും ഉപായസാദ്ധ്യതകളാലും ഈ നാട് സമ്പന്നമാകയാല്‍ പുതിയ സ്വപ്നങ്ങള്‍ തേടി കുടിയേറേണ്ട സാധിക്കില്ല. അനധികൃതമായ തൊഴിലിടങ്ങളില്‍ നമ്മുടെ മക്കള്‍ ചൂഷണംചെയ്യപ്പെടേണ്ടതില്ല,  ധാരാളം പേരുടെ നിരാശയും ദാരിദ്ര്യവും കുറച്ചുപേരുടെ സൗഭാഗ്യമാക്കേണ്ടതില്ല. അധോലോക നേതാക്കളുടെയും മയക്കുമരുന്നു കച്ചവടക്കാരുടെയും കൈകളില്‍ ഇന്നാട്ടിലെ യുവജനങ്ങളോ, കുഞ്ഞുമക്കളോ സ്ത്രീകളോ പോയി ഇരകളാകേണ്ടതില്ല!! (എന്നു പാപ്പാ ഉദ്ബോധിപ്പച്ചത് കണ്ഠം ഇടറിക്കൊണ്ടായിരുന്നു).

ഇവിടെ നിറഞ്ഞുനില്ക്കുന്നത് ഗ്വാദലൂപേ നാഥയുടെ സ്നേഹസുഗന്ധമാണ്,  അനുഗ്രഹവര്‍ഷമാണ്. അതിനാല്‍ അമ്മയുടെ പക്കലേയ്ക്കു നമുക്ക് തിരിയാം... അമ്മേ,  അങ്ങേ സഹാനുഭാവത്തിന്‍റെയും, ശുശ്രൂഷയുടെയും,  ധീരമായ വിശ്വാസത്തിന്‍റെയും, നീതിയുടെയും, പാവങ്ങളോടുള്ള സ്നേഹത്തിന്‍റെയും തെളിവുള്ള സാക്ഷികളാകാം ഞങ്ങള്‍! അങ്ങനെ സുവിശേഷസന്തോഷം എവിടെയും, ലോകത്തിന്‍റെ നിഗൂഢമായ അതിര്‍ത്തികള്‍വരെ എത്തിപ്പെടാന്‍ ഇടയാവട്ടെ... (EG 288).








All the contents on this site are copyrighted ©.