ഈ ബുധനാഴ്ചയും( 03/02/16) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അതിവിശാലമായ അങ്കണത്തില്‍ വച്ച് പ്രതിവാര പൊതുദര്‍ശനം അനുവദിച്ചു. വിവിധരാജ്യങ്ങളില്‍ നിന്നായി മലയാളികളുള്‍പ്പടെയുള്ള തീര്‍ത്ഥാടകരും സന്ദര്‍ശകരുമായിരുന്ന നിരവധിപ്പേര്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. അമേരിക്കാന്‍ സര്‍ക്കസ് കലാകാരന്മാരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. റോമിലെ സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30ന് പാപ്പാ ത്രിത്വൈകസ്തുതി യോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടു.
നീതിയില്‍ നിലനില്ക്കുന്നവന്‍ ജീവിക്കും; തിന്മയെ പിന്തുടരുന്നവന്‍ മരിക്കും. വികടബുദ്ധികള്‍ കര്‍ത്താവിന് വെറുപ്പുളവാക്കുന്നു; നിഷ്ക്കളങ്കര്‍ അവിടത്തെ സന്തോഷിപ്പിക്കുന്നു. തിന്മചെയ്യുന്നവനു തീര്‍ച്ചായായും ശിക്ഷ ലഭിക്കും; നീതിമാന് മോചനവും.സുഭാഷിതങ്ങള്‍ പതിനൊന്നാം അദ്ധ്യായം 19 മുതല്‍ 21 വരെയുള്ള ഈ വാക്യങ്ങള്‍ പാരായണം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ ചത്വരത്തില്‍ സന്നിഹിതരായിരുന്നവരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്തു. കരുണയും നീതിയും തമ്മിലുള്ള ബന്ധം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന്‍റെ കാതല്‍.
പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം:
വിശുദ്ധ ഗ്രന്ഥം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത് അനന്തകാരുണ്യവും ഒപ്പം സമ്പൂര്‍ണ്ണ നീതിയും ആയ ദൈവത്തെയാണ്. ഈ രണ്ടുകാര്യങ്ങളെ തമ്മില്‍ എങ്ങനെ ഇണക്കിച്ചേര്‍ക്കാന്‍ സാധിക്കും. അവ പരസ്പര വിരുദ്ധങ്ങളായ രണ്ടു യാഥാര്‍ത്ഥ്യങ്ങളാണെന്നു തോന്നാം. എന്നാല്‍ വാസ്തവത്തില്‍ അങ്ങനെയല്ല, കാരണം ദൈവത്തിന്‍റെ കാരുണ്യമാണ് യഥാര്‍ത്ഥ നീതിക്ക് പൂര്‍ത്തികരണമേകുന്നത്. ഏതു നീതിയാണ് ഇവിടെ വിവക്ഷ?
നീതിന്യായവ്യവഹാരത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, നാം കാണുക, അധികാരദുര്‍വിനിയോഗത്തിനിരയായ ഒരുവന്‍ കോടതിയില്‍ ന്യായാധിപനോട് നീതി നടപ്പാക്കാന്‍ അപേക്ഷിക്കുന്നതാണ്. ഒരുവന് അവനര്‍ഹിക്കുന്നത് നല്കപ്പെടണം എന്ന തത്ത്വതിതനനുസൃതം കുറ്റവാളിക്ക് തക്കതായ ശിക്ഷയേകുന്ന നീതിയാണിത്. നീതിയില്‍ നിലനില്ക്കുന്നവന്‍ ജീവിക്കും; തിന്മയെ പിന്തുടരുന്നവന്‍ മരിക്കും എന്ന് സുഭാഷിതങ്ങളുടെ പുസ്തകം പറയുന്നു. പതിനൊന്നാം അദ്ധ്യായം, വാക്യം 19. എന്‍റെ എതിരാളിക്കെതിരെ നീതി നടപ്പാക്കിത്തരണമേ എന്ന് ഒരു വിധവ ന്യായാധിപനോട് ആവര്‍ത്തിച്ചാവശ്യപ്പെട്ടിരുന്നതിനെക്കുറിച്ചു പരാമര്‍ശിക്കുന്ന ലൂക്കായുടെ സുവിശേഷം പതിനെട്ടാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഉപമയിലൂടെ യേശവും ഇതെക്കുറിച്ചു പറയുന്നു.
എന്നിരുന്നാലും ഈ വഴി യഥാര്‍ത്ഥ നീതിയിലേക്കാനയിക്കുന്നില്ല, കാരണം, വാസ്തവത്തില്‍ ഇവിടെ തിന്മയെ ജയിക്കുന്നില്ല അതിനെ തടയുക മാത്രമെ ചെയ്യുന്നുള്ളു. മറിച്ച് തിന്മയോട് നന്മ കൊണ്ട് പ്രത്യുത്തരിക്കുമ്പോള്‍ തിന്മയെ സത്യത്തില്‍ ജയിക്കാന്‍ സാധിക്കും.
ആകയാല്‍ ഇതാ, ബൈബിള്‍ നീതിനടപ്പാക്കുനുള്ള മറ്റൊരു വഴി, സഞ്ചരിക്കേണ്ട മുഖ്യ വീഥി അവതരിപ്പിക്കുന്നു. കോടതിനടപടികളെ ഒഴിവാക്കുന്ന ഒരു പ്രക്രിയയാണത്, ഇരയായ വ്യക്തി കുറ്റക്കാരനെ നേരിട്ടു സമീപിക്കുകയും അയാള്‍ തിന്മ പ്രവര്‍ത്തിക്കുകയാണെന്ന അവബോധം പുലര്‍ത്താന്‍ അയാളെ സഹായിച്ചു കൊണ്ട് അയാളെ മാനസ്സാന്തരത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. അങ്ങനെ അവസാനം, കുറ്റവാളി തെറ്റു മനസ്സിലാക്കി പശ്ചാത്തപിക്കുകയും ദ്രോഹിക്കപ്പെട്ട വ്യക്തിയേകുന്ന മാപ്പ് സ്വീകരിക്കാന്‍ സ്വയം തുറക്കുകയും ചെയ്യും. അനുനയിക്കുക എന്നത് മനോഹരമായ ഒരു കാര്യമാണ്. നല്കപ്പെടുന്ന മാപ്പു സ്വീകരിക്കാനായി ഹൃദയം തുറക്കപ്പെടുന്നു. കുടുംബങ്ങള്‍ക്കുള്ളില്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍, മാതാപിതാക്കളും മക്കളും തമ്മില്‍ ഉള്ള വൈരുദ്ധ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗമിതാണ്. ഇവിടെ ദ്രോഹമേറ്റവന്‍ ദ്രോഹിയെ സ്നേഹിക്കുകയും അയാളുമായുള്ള ബന്ധത്തെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ആ ബന്ധം മുറിക്കാതിരിക്കാന്‍ അഭിലഷിക്കുന്നു.
തീര്‍ച്ചയായും ഇത് ആയാസകരമായ ഒരു പ്രക്രിയയാണ്. അപരന്‍റെ തെറ്റിനിരയായ വ്യക്തി പൊറുക്കാന്‍ സന്നദ്ധനാകുകയും തന്നെ ദ്രോഹിച്ചവന്‍റെ രക്ഷയും നന്മയും ആഗ്രഹിക്കുകയും വേണം. അപ്രകാരം മാത്രമെ നീതിക്ക് വിജയിക്കാന്‍ സാധിക്കുകയുള്ളു. കാരണം തെറ്റുചെയ്തവന്‍ അതു തിരിച്ചറിയുകയും മേലില്‍ തെറ്റു ചെയ്യാതിരിക്കുകയും ചെയ്യുമ്പോള്‍ ഇതാ ഇനി തിന്മയില്ല. അനീതി പ്രവര്‍ത്തിച്ചിരുന്നവന്‍ ഇതാ നീതിമാനായിത്തീരുന്നു. എന്തെന്നാല്‍ അവന് മാപ്പും നന്മയുടെ വഴി കണ്ടെത്താന്‍ സഹായവും ലഭിച്ചു. ഇവിടെയാണ് മാപ്പിന്‍റെയും കാരുണ്യത്തിന്‍റെയും പ്രാധാന്യം പ്രകടമാകുന്നത്.
പാപികളായ നമ്മോടു ദൈവം പ്രവര്‍ത്തിക്കുന്നതങ്ങനെയാണ്. ആരെയും ശിക്ഷിക്കാന്‍ അവിടന്നാഗ്രഹിക്കുന്നില്ല... സകലരേയും രക്ഷിക്കാന്‍ ആഗ്രഹിക്കുന്ന കരുണയുടെ കര്‍ത്താവാണ് അവിടന്ന്. സ്നേഹിക്കുകയും തന്‍റെ മക്കളെല്ലാം നന്മയിലും നീതിയിലും ജീവിക്കണമെന്ന്, പൂര്‍ണ്ണതയില്‍ ജീവിക്കണമെന്ന്, സന്തോഷമുള്ളവരായിരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയുന്ന ഒരു പിതാവിന്‍റെ ഹൃദയമാണ് അവിടത്തേക്കുള്ളത്. തന്‍റെ കാരുണ്യത്തിന്‍റെ അനന്ത ചക്രവാളങ്ങളിലേക്ക് നമ്മെ തുറക്കുന്നതിനായി, നീതിയെക്കുറിച്ചുള്ള നമ്മുടെ അല്പാശയത്തിനപ്പുറം കടക്കുന്നതാണ് ആ ഹൃദയം. നമ്മുടെ പാപങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മോടു പെരുമാറുന്നതും നമ്മുടെ തെറ്റുകള്‍ക്കനുസരിച്ച് നമുക്ക് പ്രതിഫലം നല്കുന്നതുമല്ല ആ ഹൃദയം. നാം കുമ്പസാരക്കൂടിനടുത്തെത്തുമ്പോള്‍ നാം കാണാന്‍ ആഗ്രഹിക്കുന്ന പിതാവിന്‍റ ഹൃദയമാണത്. ഒരു പക്ഷേ, തെറ്റിനെക്കുറിച്ചു കൂടുതല്‍ അവബോധം ജനിപ്പിക്കുന്നതിന് നമ്മോട് എന്തെങ്കിലും പറയുമായിരിക്കും, എന്നിരുന്നാലും നമ്മള്‍ കുമ്പസാരക്കൂട്ടില്‍ എത്തുന്നത് ഒരു പിതാവിനെ കാണാനാണ്, നമ്മുടെ ജീവിതത്തെ മാറ്റാന്‍ നമ്മെ സഹായിക്കുന്നവനായ പിതാവിനെ, മുന്നേറാന്‍ കരുത്തു പകരുന്ന ഒരു പിതാവിനെ, നമ്മോട് ദൈവനാമത്തില്‍ പൊറുക്കുന്ന ഒരു പിതാവിനെ. അതുകൊണ്ടുതന്നെ കുമ്പസാരക്കാരനാകുകയെന്നത് വലിയൊരുത്തരവാദിത്ത്വമാണ്. കാരണം ഒരു മകള്‍ അല്ലെങ്കില്‍ മകന്‍ നിന്‍റെ പക്കല്‍ വരുന്നത് ഒരു പിതാവിനെ മാത്രം കാണാനാണ്. ആകയാല്‍, കുമ്പസാരക്കൂട്ടിലിരിക്കുന്ന പുരോഹതാ, സ്വന്തം കാരുണ്യത്താല്‍ നീതി നടപ്പാക്കുന്ന ഒരു പിതാവിന്‍റെ സ്ഥാനത്താണ് നീ ഇരിക്കുന്നത്. നന്ദി.
പാപ്പായുടെ ഇറ്റാലിയന്‍ ഭാഷയിലായിരുന്ന പ്രഭാഷണം അവസാനിച്ചതിനെ തുടര്‍ന്ന് അതിന്‍റെ സംഗ്രഹം അറബിയും ഇംഗ്ലീഷുമുള്‍പ്പടെ വിവിധ ഭാഷകളില്‍ വായിക്കപ്പെട്ടു.
പതിവുപോലെ യുവജനങ്ങളെയും രോഗികളയും നവദമ്പതികളെയും പ്രത്യേകം സംബോധനചയ്ത പാപ്പാ അര്‍മേനിയായിലെ രക്തസാക്ഷിയായ വിശുദ്ധ ബ്യാജ്യോയുടെ തിരുന്നാള്‍ അനുവര്‍ഷം ഫെബ്രുവരി 3 ന് ആചരിക്കപ്പെടുന്നത് അനുസ്മരിക്കുകയും ദുഷ്ക്കരങ്ങളായ അവസ്ഥകളിലും സുവിശേഷം പ്രഘോഷിക്കാന്‍ നാം പരിശ്രമിക്കണമെന്ന് വിശുദ്ധനായ ഈ മെത്രാന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പ്രസ്താവിക്കുകയും ചെയ്തു. വിശ്വാസത്തിന്‍റെ ധീരസാക്ഷികളാകാന്‍ പാപ്പാ യുവജനത്തെയും, ക്രിസ്തുവിന്‍റെ വെളിച്ചത്തില്‍ നിന്നകലെ ആയിരിക്കുന്നവരുടെ മാനസ്സാന്തരത്തിനായി തങ്ങളുടെ സഹനങ്ങള്‍ സമര്‍പ്പിക്കാന്‍ രോഗികളെയും സ്വന്തം കുടുംബത്തില്‍ നിന്നു തുടങ്ങി എല്ലാവരോടും കര്‍ത്താവിന്‍റെ സ്നേഹം പ്രഘോഷിക്കാന്‍ നവദമ്പതികളെയും ആഹ്വാനം ചെയ്തു.
പൊതുദര്‍ശനപരിപാടിയുടെ അവസാനഭാഗത്ത് കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന്, പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വ്വാദം നല്കുകയും ചെയ്തു.
All the contents on this site are copyrighted ©. |