2015-12-17 08:32:00

സ്നേഹസന്ദേശവുമായി ജീവിക്കുന്ന ക്രിസ്തുമസ് രംഗങ്ങള്‍


വടക്കെ ഇററലിയില്‍ ആല്‍പൈന്‍ താഴ്വാരത്തുള്ള വില്ലാറേജിയയിലാണ് ജീവിക്കുന്ന ക്രിസ്തുമസ്സ് രംഗങ്ങളും പുല്‍ക്കൂടും ഇക്കുറി തയ്യാറാകുന്നത്.

വില്ലറേജിയയിലെ മിഷനറി സമൂഹമാണ് ജീവിക്കുന്ന ബതലേഹം രംഗങ്ങള്‍ ഒരുക്കുന്നത്. ഡിസംബര്‍ 20, 27 പിന്നെ ജനുവരി 2 എന്നീ ദിനങ്ങളിലാണ് ക്രിസ്തമസ് രംഗങ്ങള്‍ വില്ലാറേജിയയില്‍ സജീവമാകുന്നത്.

തിരുക്കുടുംബം ഉള്‍പ്പെടെ 150 കഥാപാത്രങ്ങളും 20 വിവിധ പശ്ചാത്തല ചിത്രീകരണങ്ങളുമുള്ള ജീവിക്കുന്ന ക്രിസ്തുമസ്സ് രംഗങ്ങള്‍ ക്രിസ്തുവിന്‍റെ കാലത്തുള്ള  പരമ്പാരഗത വസ്ത്രവിതാനങ്ങളുടെയും വാസ്തുഭംഗിയുടെയും പശ്ചാത്തല ചിത്രീകരണങ്ങള്‍ കൂട്ടിയിണക്കിയതാണ്. വടക്കെ ഇറ്റലിയിലെ വെനീസിലുള്ള പ്രകൃതരമണീയമായ വില്ലാറേജിയയിലാണ് ദൃശ്യബിംബങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ക്രിസ്തുമസ് രംഗങ്ങള്‍ ചമയിച്ചൊരുക്കപ്പെടുന്നത്. സംരംഭത്തിന്‍റെ സംവിധായകരായ സ്ഥലത്തെ മിഷണറി പ്രസ്ഥാനത്തിന്‍റെ തലവന്‍, ഡാനിയേലോ മോറസ് ഡിസംബര്‍ 16 വ്യാഴാഴ്ച വെനേതെയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി.

വില്ലാറേജിയയിലെ ക്രിസ്തുമസ്സ് രംഗങ്ങള്‍ കണ്ടശേഷം, അവസാനമായി പൂജരാജാക്കള്‍ക്കൊപ്പമുള്ള വര്‍ണ്ണാഭയാര്‍ന്ന പ്രദിക്ഷിണത്തിലും പങ്കെടുത്താല്‍ സ്ഥലത്തെ മിഷണറി സമൂഹത്തോടൊപ്പം ദിവ്യബലിയില്‍ പങ്കുചേരുവാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ടെന്ന് ഡാനിയേലോ പറഞ്ഞു.

ജീവിക്കുന്ന പുല്‍ക്കൂട് സന്ദര്‍ശിക്കുന്നവരില്‍നിന്നു ലഭിക്കുന്ന സംഭാവനയും സ്ത്രോത്രക്കാഴ്ചയും - മെക്സിക്കോയിലെ പാവങ്ങള്‍ക്കിടയിലുള്ള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി. പാപ്പാ ഫ്രാന്‍സിസ് നിരന്തരമായി ആഹ്വാനംചെയ്യുന്ന പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേയ്ക്ക് തിരിയുവാനുള്ള ആഹ്വാനമാണ് നവമായൊരു ഉദ്യമത്തിന് വില്ലാറേജിയയിലെ മിഷണറിമാരെ പ്രേരിപ്പിച്ചതെന്ന് സമൂഹത്തിന് നേതൃത്വം നല്കുന്ന ഡാനിയേലോ പ്രസ്താവിച്ചു.  

ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ പച്ചയായ മാനുഷികത പ്രകടമാക്കാനെന്നോണം അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസും സഹോദരങ്ങളുമാണ് ആദ്യമായി ബെതലേഹിലെ ക്രിസ്തുമസ് രംഗം 1223-ല്‍ ഇറ്റിലിയിലെ‍ ഗ്രേച്ചോ ഗ്രാമത്തില്‍ അന്നത്തെ ക്രിസ്തുമസ് രാത്രിയില്‍ സജീവമായി ചിത്രീകരിച്ചത്. അതില്‍നിന്നുമാണ് പുല്‍ക്കൂടിനോടുള്ള ഭക്തിക്ക് പ്രചുരപ്രചാരം സിദ്ധിച്ചത്.








All the contents on this site are copyrighted ©.