2015-12-14 17:16:00

തൊഴില്‍ എല്ലാവരുടെയും അവകാശം


നിര്‍ദ്ദേശിക്കപ്പെട്ട കുറച്ചുപേര്‍ക്കുമാത്രം ഉദാരമായി ലഭിക്കുന്ന ദാനമല്ല തൊഴില്‍, എല്ലാവരുടെയും അവകാശമാണ് തൊഴിലെന്ന് ഊന്നിപ്പറയുന്നു പാപ്പാ

ഇറ്റലിയിലെ മെത്രാന്‍ സമിതിയുടെ പോളിക്കോറോ പ്രൊജക്ടില്‍ പങ്കെടുക്കുന്നവരുമായി  വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചാവേളയില്‍ പാപ്പ നല്‍കിയ സന്ദേശത്തിലാണ് ഇപ്രകാരം ചൂണ്ടിക്കാട്ടിയത്. യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്‌മ പ്ശ്നങ്ങളെ നേരിടുന്നതിനായി ഇരുപതുവര്‍ഷം മുന്‍പ് രൂപംകൊണ്ട ഈ പദ്ധതി യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രധാന സംരംഭമാണെന്നും  മനുഷ്യജീവിതത്തിന്‍റെ മാഹാത്മ്യത്തെ സ്ഥിരീകരിക്കേണ്ട ഇന്നിന്‍റെ ആവശ്യകതയെ ഈ പദ്ധതി മറക്കരുതെന്നും പാപ്പാ അവരെ അനുസ്മരിപ്പിച്ചു.

തൊഴിലെന്നത് പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ട, ശുപാര്‍ശ ചെയ്യപ്പെട്ട കുറച്ചുപേര്‍ക്ക് മാത്രം ലഭ്യമാകുന്ന ദാനമല്ലെന്നും അതെല്ലാവരുടെയും അവകാശമാണെന്നും ഊന്നിപ്പറഞ്ഞ പാപ്പാ, എത്രയോ യുവജനങ്ങളാണ് തൊഴിലില്ലായ്മയ്ക്ക് ഇരയാകുന്നതെന്നും, യോഗ്യരായവരോടുപോലുമുള്ള സമൂഹത്തിന്‍റെ തിരസ്കരണവും നിസ്സംഗതയും കാരണം എത്രയധികം പേരാണ് തൊഴില്‍ അന്വേഷിക്കുന്നതുതന്നെ ഇന്ന് ഉപേക്ഷിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

ഓരോ ജോലിക്കാരനും തൊഴിലാളിക്കും തങ്ങളുടെ മഹാത്മ്യത്തെ സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്നും പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് അവരുടെ പ്രയത്നങ്ങളും ഊര്‍ജ്ജസ്വലതയും നിക്ഷേപങ്ങളും ഉപയോഗപ്രദമാണെന്ന ആത്മവിശ്വാസം വളര്‍ത്തുവാന്‍ കഴിയണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

തൊഴിലാളിയുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന് അവരെ ഭരമേല്‍പ്പിക്കുന്നുവെന്നും തിരുക്കുടുംബത്തെ പ്രകാശിപ്പിച്ച ദൈവികകരുണയുടെ മുഖം അവരുടെ പാതകളെ പ്രകാശിപ്പിക്കട്ടെയെന്നും ക്രിയാത്മകതയുടെയും പ്രതീക്ഷയുടെയും വഴികള്‍ ദൈവം അവര്‍ക്ക് ചൂണ്ടിക്കാണിക്കട്ടെയന്നും പാപ്പാ ആശംസിക്കുകയും ചെയ്തു. 








All the contents on this site are copyrighted ©.