2015-11-16 13:52:00

പ്രാപഞ്ചികത ക്രിസ്തീയതനിമയെ ഹനിക്കുന്നു - പാപ്പാ


      ക്രിസ്തീയതനിമയെ ലേലത്തിനു വയ്ക്കുന്ന പ്രാപഞ്ചികതയെന്ന അപകടത്തെക്കുറിച്ച് പാപ്പാ മുന്നറിയിപ്പുനല്കുന്നു.

     വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള മന്ദി രത്തില്‍, ദോമുസ് സാംക്തെ മാര്‍ത്തെയില്‍, ഉള്ള കപ്പേളയില്‍ തിങ്കളാഴ്ച(16/11/15) രാവിലെ അര്‍പ്പിച്ച ദിവ്യപൂജാവേളയില്‍ സുവിശേഷസന്ദേശം നല്‍കുകയായിരുന്നു ഫ്രാന്‍ സിസ് പാപ്പാ.

     സത്യമനുഷ്യനായ യേശുക്രിസ്തുവിന്‍റെ സ്ഥാനം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന ഇന്നിന്‍റെ മാനവികത ക്രൈസ്തവതനിമയെ നമ്മില്‍ നിന്ന് നീക്കുകയും എല്ലാവരും ചെയ്യുന്നതു പോലെ നമുക്കും ചെയ്യാം എന്ന ചിന്താരീതിയിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

     കര്‍ത്താവില്‍ നിന്ന് നമ്മെ അകറ്റുന്ന തിന്‍മയുടെ വേരിനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ദിവ്യബലിമദ്ധ്യെ വായിക്കപ്പെട്ട മക്കബായരുടെ ഒന്നാം പുസ്തക ത്തിലെ ഒന്നാം അദ്ധ്യായത്തില്‍ നിന്നുള്ള വാക്യങ്ങളില്‍ കാണുന്നത് അനുസ്മരിച്ച പാപ്പാ ലൗകികത, മതഭ്രംശം, പീഢനം എന്നീ മൂന്നു വാക്കുകള്‍ ഈ വചനഭാഗം വിശദീകരിക്കുന്നതിന് ഉപയോഗപ്പെടുത്തി.

     ലൗകികതയില്‍ മുഴുകിയതിനാല്‍ ഇസ്രായേല്യരില്‍ അനേകര്‍ വിശ്വാസം ത്യജിക്കുകയും ദൈവവുമായുള്ള വിശുദ്ധ ഉടമ്പടിയില്‍നിന്നകലുകയും ചെയ്തത് അനുസ്മരിച്ച പാപ്പാ അങ്ങനെ എല്ലാവരും ചെയ്യുന്നതുപോലെ നമുക്കും ചെയ്യാം എന്ന ചിന്ത പ്രബലമായപ്പോള്‍ അത്  നാശം വിതച്ചുവെന്ന് വിശദീകരിച്ചു.

     സാവധാനം കടന്നു കൂടുന്ന ലൗകികത്വം വളരുകയും നീതീകരണം കണ്ടെത്തുകയും സംക്രമിക്കുകയും അങ്ങനെ നിരവധിയായ തിന്മകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.